എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രധാന കേന്ദ്രമായ എരുമേലിയിലെ ദേവസ്വം മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റാന്‍ നീക്കങ്ങളാരംഭിച്ചു. ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും അതിന് മേല്‍നോട്ടം വഹിക്കേണ്ടതുമായ ദേവസ്വം മരാമത്ത് ഓഫീസ് മാറ്റത്തിനു പിന്നില്‍ പാഞ്ചാലിമേട് ലോബിയാണെന്നും ആരോപണം ഉയര്‍ന്നു.
എരുമേലിയിലെ ദേവസ്വം മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മുണ്ടക്കയം ഗ്രൂപ്പില്‍പെട്ട ചില ക്ഷേത്രകമ്മറ്റികളുടെ അപേക്ഷ കാഞ്ഞിരപ്പള്ളിയിലെ ഒരു ദേവസ്വം കോണ്ട്രാക്ടര് മുഖേന ബോര്‍ഡില്‍ എത്തിച്ചതാണ് ഓഫീസ് മാറ്റത്തിന് പിന്നിലെ ‘കളികള്‍’ പുറത്തായത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ലഭിച്ച പാഞ്ചാലിമേട്ടില്‍ കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളതെന്നും അധികൃതര്‍ പറയുന്നു.
പാഞ്ചാലിമേട്ടിലെ ഏക്കറുകണക്കിനുഭൂമിയും ക്ഷേത്രവും ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനു മുമ്പ് അവിടെ ക്ഷേത്രകമ്മറ്റി കൂടി ട്രസ്റ്റ് ഉണ്ടാക്കാനുള്ള രഹസ്യ നീക്കം ജന്മഭൂമി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന്് പിന്‍വാങ്ങിയ അതേ ലോബിതന്നെയാണ് എരുമേലിയിലെ മരാമത്ത് ഓഫീസ് മുണ്ടക്കയത്തേക്ക് മാറ്റാന്‍ ചുക്കാന്‍ പിടിക്കുന്നത്.
എന്നാല്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റുന്നതോടെ ചെറുകിട കോണ്‍ട്രാക്ടര്‍മാരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കി ഒഴിവാക്കാനുള്ള തന്ത്രവും ഇതിനു പിന്നിലുണ്ടെന്നും ആരോപണം ഉണ്ട്. എന്നാല്‍ ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് മുണ്ടക്കയത്തെകമ്മീഷനാഫീസും എരുമേലിക്ക് അനുവദിച്ചതായിരുന്നുവെങ്കിലും ഇതേ ലോബിയാണ് സ്വാധീനം ഉപയോഗിച്ച് മുണ്ടക്കയത്തേക്ക് കമ്മീഷണറാഫീസ് മാറ്റിയത്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ദേവസ്വം ബോര്‍ഡിന്റെയും കോടികളുടെ വികസനപദ്ധികള്ക്ക് എരുമേലിയില്‍ തുടക്കം കുറിച്ച ഈ സാഹചര്യത്തില്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യം സംശയാസ്പദമാണ്. മുണ്ടക്കയം ഗ്രൂപ്പിലെ ചില ക്ഷേത്ര കമ്മറ്റികളെ തെറ്റിദ്ധരിപ്പിച്ച് അപേക്ഷയുണ്ടാക്കി തിരുവനന്തപുരത്തെത്തിയ ദേവസ്വം കോണ്‍ട്രാക്ടറുടെ ഉദ്ദേശ ശുദ്ധിയിലും വലിയ സംശയങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്.
പാഞ്ചാലിമേട്ടില്‍ നടക്കാന്‍ പോകുന്നതടക്കമുള്ള കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഓഫീസ് മാറ്റം അനിവാര്യമാണെന്നും ജില്ലയിലെ ചില കോണ്‍ട്രാക്ടര്‍മാര്‍ ജന്മഭൂമിയോട് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ മുണ്ടക്കയം ഗ്രൂപ്പില്‍ എരുമേലിയില്‍ മാത്രമാണ് നിരവധി കോണ്ട്രാക്ടര്മാരുള്ളത്. മറ്റുള്ള സ്ഥലങ്ങളില്‍ പാഞ്ചാലിമേട് ലോബികളാണ് കരാറുപണികള്ക്ക് നേതൃത്വം കൊടുക്കുന്നതെന്നും വിചിത്രമാണ്.
എന്നാല്‍ എരുമേലി മരാമത്ത് ഓഫീസ് മാറ്റത്തിന് ദേവസ്വം ബോര്‍ഡിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: