ശിവാകൈലാസ്
വിളപ്പില്‍: പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാന്‍ മലയിന്‍കീഴില്‍ വീരന്റെ പാര്‍ട്ടി ഇടതിനൊപ്പം പോയതിന്റെ അരിശം പുകയുകയാണ് കാട്ടാക്കട മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പില്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടായിട്ടും ഘടക കക്ഷിയായ ജനതാദള്‍ (യുണൈറ്റഡ്) മറുകണ്ടം ചാടിയതിനാല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു.
ജനതാദളിനെതിരെ നടപടി സ്വീകരിക്കാത്തതിനാല്‍ മണ്ഡലത്തില്‍ ഇതേവരെ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ കാട്ടാക്കട മണ്ഡലത്തില്‍ യുഡിഎഫ് ശിഥിലമായതില്‍ കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലാണ്. ജെഡിയു ഇടതുമുന്നണിയിലേക്ക് ചേക്കേറിയതില്‍ യുഡിഎഫിലെ പ്രബലരായ കോണ്‍ഗ്രസിനൊപ്പം ചെറുകക്ഷികളും അതൃപ്തരാണ്. വീരന്റെ പാര്‍ട്ടിക്ക് വിലക്കേര്‍പ്പെടുത്തിയില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് എതിരായി തിരിയുമെന്നും ഇവര്‍ പരസ്യമായി പ്രതികരിക്കുന്നു. സംസ്ഥാന നേതൃത്വം യുഡിഎഫിനൊപ്പമെന്ന് നിലപാടെടുക്കുമ്പോഴും പ്രാദേശിക തലത്തില്‍ ഇടതിനൊപ്പമെന്ന ജനതാദള്‍ തീരുമാനം മുന്നണിക്ക് ക്ഷീണമുണ്ടാക്കുമെന്നും ഇവര്‍ പറയുന്നു.
മലയിന്‍കീഴ് പഞ്ചായത്തില്‍ ആകെയുള്ള 20 സീറ്റുകളില്‍ 10 സീറ്റുകളിലാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത്. എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും രണ്ടിടത്ത് ബിജെപിയും വിജയിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്ന മണ്ഡലം പ്രസിഡന്റ് പങ്കജാക്ഷന് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് യോഗം ചേര്‍ന്ന് മഞ്ചാടി വാര്‍ഡില്‍ നിന്ന് ജയിച്ച കോണ്‍ഗ്രസിലെ രാധാകൃഷ്ണനെ പ്രസിഡന്റാക്കാന്‍ ധാരണയായി. എന്നാല്‍ രണ്ടംഗങ്ങളുള്ള ജനതാദളിന് പ്രസിഡന്റ് സ്ഥാനം വേണമെന്ന് ജെഡിയു ജില്ലാ നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചന്ദ്രന് നായര്‍ ആവശ്യപ്പെട്ടു. ഇത് കോണ്‍ഗ്രസ് അംഗീകരിച്ചില്ല. ചന്ദ്രന് നായരെ പഞ്ചായത്ത് പ്രസിഡന്റ് ആക്കിയില്ലെങ്കില്‍ മുന്നണി വിടുമെന്ന് ജെഡിയു പ്രഖ്യാപിച്ചു. ജനതാദളിലെ മറ്റൊരു അംഗമായ സരോജിനി അമ്മയെ വൈസ് പ്രസിഡന്റ് സ്ഥാനം വാഗ്ധാനം ചെയ്ത് യുഡിഎഫ് ഒപ്പം നിര്‍ത്തിയെങ്കിലും ചന്ദ്രന് നായര്‍ എല്‍ഡിഎഫിലേക്ക് പോയി. അതോടെ യുഡിഎഫിന്റെ അംഗബലം ഒന്‍പതായി ചുരുങ്ങി. മറുഭാഗത്ത് ഇടതിലും ഒന്‍പതു പേരായതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ ഇടത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ജനതാദളിലെ ചന്ദ്രന് നായര്‍ വിജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പിലും യുഡിഎഫില്‍ ഉറച്ചുനിന്ന ജനതാദളിലെ സരോജിനി അമ്മ പരാജയപ്പെട്ടു. എല്‍ഡിഎഫിലെ ശ്രീകലയെ ആയിരുന്നു ഭാഗ്യം തുണച്ചത്. ഇതോടെ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ജെഡിയുവിനോടുള്ള എതിര്‍പ്പ് വര്‍ധിച്ചു. അത് പരസ്യ വിഴുപ്പലക്കിലേക്കും ചേരിപ്പോരിലേക്കും നീങ്ങുകയായിരുന്നു. ജനതാദള്‍ (യു) ജില്ലാ പ്രസിഡന്റ് എന്‍.എം. നായര്‍, പാര്‍ലമെന്ററി പാര്‍ട്ടി ചെയര്മാന് ചാരുപാറ രവി എന്നിവരുടെ നേതൃത്വത്തില്‍ വലിയൊരു വിഭാഗം നേതാക്കളുടെ രഹസ്യ പിന്തുണയോടെയാണ് ചന്ദ്രന് നായര്‍ ഇടതു കൂടാരത്തിലേക്ക് ചേക്കേറിയതെന്ന് യുഡിഎഫിലെ ഉന്നതര്‍ ആരോപിക്കുന്നുണ്ട്.
സംസ്ഥാന നേതൃത്വത്തിനു മുന്നിലും സാക്ഷാല്‍ വീരേന്ദ്രകുമാറിനരികിലും ഈ വിഷയം വന്നെങ്കിലും ഇവര്‍ മൗനം പാലിക്കുകയായിരുന്നു. കയ്യാല പുറത്തെ തേങ്ങ പോലിരിക്കുന്ന വീരനെയും കൂട്ടരെയും പിണക്കാന്‍ തല്ക്കാലം നിര്വ്വാഹമില്ലാത്തതിനാല് കെപിസിസിയും പ്രശ്നത്തില്‍ തണുപ്പന്‍ സമീപനമാണ് എടുത്തിട്ടുള്ളത്. എന്നാല്‍ മണ്ഡലത്തിലെ യുഡിഎഫ് നേതൃത്വം ഇത് ഗൗരവമായി കാണുന്നു. യുഡിഎഫിനും പ്രത്യേകിച്ച് കോണ്‍ഗ്രസിനും നാണക്കേടുണ്ടാക്കിയ വീരന്റെ പാര്‍ട്ടിയുമായി ഇനിയൊരു ഒത്തുചേരലിന് തങ്ങള്‍ തയ്യാറല്ലെന്നാണ് അവരുടെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: