രോഹിതിന്റെ ജഡം ചുമക്കുന്നവര്‍ ദളിതരുടെ വിമോചകരോ സംരക്ഷകരോ അല്ല. രണ്ടു വിഭാഗക്കാരാണ് ഈ ശവഘോഷയാത്ര നടത്തുന്നത്. ഒന്ന് കമ്മ്യൂണിസക്കാരും ഭീകരവാദികളും; മറ്റൊന്ന് മതമൗലികവാദികള്‍.
ഇതില്‍ മതമൗലികവാദികള്‍ കാലങ്ങളായി ദളിതവിഭാഗങ്ങളെ ‘സംരക്ഷിച്ചു’ തുടങ്ങിയിട്ട്. അതിനവര്‍ ആദ്യം ആവശ്യപ്പെടുന്നതും ചെയ്യുന്നതും മതം മാറുക, മാറ്റുക എന്നതാണ്. ലോകത്തില്‍ ഹിന്ദുസമൂഹത്തില്‍ മാത്രമാണ് ജാതിസമ്പ്രദായം ഉള്ളത്! അതില്‍നിന്ന് മോചനം ഉണ്ടാകണമെങ്കില്‍ ആ ജാതിയും അതിനെ കൊണ്ടുനടക്കുന്ന വിശ്വാസസമ്പ്രദായങ്ങളും ഉപേക്ഷിക്കണം.
നൂറ്റാണ്ടുകളായി ഈ പ്രഖ്യാപനവും പ്രചാരണവും തുടങ്ങിയിട്ട്. അതിനെ ശക്തിപ്പെടുത്താന്‍ അനേകം പ്രലോഭനങ്ങളും വാഗ്ദാനം ചെയ്തു. ഒന്നാമത്തെ വാഗ്ദാനം സ്വര്‍ഗം തന്നെ! ഈ ഭൂമിയിലെ ജീവിതം എത്ര ദുരിതപൂര്‍ണ്ണമാണെങ്കിലും മരിച്ചുകഴിഞ്ഞാല്‍ സുഖഭോഗങ്ങളുടെ ആറാട്ടായിരിക്കും. അതിനാല്‍ മതംമാറുക. മാറിയാലും അപമാനവും അധഃപതനവും തുടരും. അതറിയാതെ പലരെയും ചതിയില്‍പ്പെടുത്തി കക്ഷിചേര്‍ത്തു. ഒട്ടൊക്കെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ മതമൗലികവാദ സംഘടനകള്‍ക്കു കഴിഞ്ഞു.
പരലോകജീവിതമെന്ന തട്ടിപ്പില്‍ കുടുങ്ങാതെ ഇഹലോക ജീവിതം പ്രധാനമാണെന്നു കണ്ട് മാറിനിന്നവരെ പണം, വീട്, വിവാഹം, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ നല്കി മതം മാറ്റി; മാറ്റിക്കൊണ്ടിരിക്കുന്നു.
ഇങ്ങനെ മതംമാറ്റപ്പെട്ട് ഇതര മതസമൂഹങ്ങളില്‍ എത്തപ്പെട്ടവര്‍ അനേകം. പക്ഷേ പ്രധാന വാഗ്ദാനം എന്തോ അത് നടപ്പായില്ല. ഉച്ചനീചത്വം തങ്ങളിലില്ല. അവിടെ ഒരു ദൈവം, ഒരു മതം, ഒരുസമുദായം; സമത്വ സുന്ദരലോകം മാത്രം. ഇതായിരുന്നു പ്രലോഭനം.
എന്നാല്‍ ജാതിയുടെ പേരില്‍ മതംമാറ്റപ്പെട്ട അവര്‍ അവിടെയും ദളിതരായി തുടരുന്നു. ആകെക്കൂടി ഉണ്ടായ നേട്ടം തങ്ങളുടെ പൂര്‍വ്വികരെയും നാടിനെയും തള്ളിപ്പറഞ്ഞുകൊണ്ട്, ദളിതത്വത്തിന്റെ നീചതയെ ഓര്‍മ്മിപ്പിക്കുകയും സ്വസമുദായ ശത്രുവാണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്ന പുതിയ പേര് കിട്ടി എന്നുള്ളതു മാത്രമാണ്. ദളിത് ക്രൈസ്തവര്‍, ദളിത്-മുസ്ലിം. കാരണം അവിടെ ഭാരതീയ വീക്ഷണത്തിലും അധഃപതിച്ച ജാതി സമ്പ്രദായമാണ് ഉള്ളത്.
കമ്മ്യൂണിസക്കാരും ഭീകരവാദസംഘടനകളും ചെയ്തത് മറ്റൊന്നാണ്. പിന്നാക്കക്കാരില്‍, അതും വിദ്യാസമ്പന്നരില്‍ അപകര്‍ഷതാബോധം സൃഷ്ടിക്കുക. തങ്ങള്‍ നീചരാണ്, കൊള്ളരുതാത്തവരാണ്, ഉയരാന്‍ പാടില്ലാത്തവരാണ് തുടങ്ങിയ കാര്യങ്ങള്‍ ആവര്‍ത്തിച്ച് അവരുടെ ചെവിയില്‍ അടിച്ചുകയറ്റി അവരുടെ ബോധത്തെ മറയ്ക്കുക. ചരിത്രത്തെ തമസ്ക്കരിക്കുക. പൂര്‍വ്വകാലങ്ങളില്‍ പൂര്‍വ്വദിക്കില്‍ നിന്ന് ഉയര്‍ന്നു വന്ന സൂര്യനെപ്പോലെ സമൂഹത്തിന്റെ ഉന്നതപടവുകള്‍ താണ്ടി ചരിത്രത്തില്‍ ഇടംനേടിയ മഹാപുരുഷന്മാരുടെ – ദളിതവിഭാഗത്തിലെ -ജീവിതത്തെക്കുറിച്ച് പഠിപ്പിക്കാതിരിക്കുക.
ഡോ. അംബേദ്ക്കറും അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും മഹാത്മാ ഫുലേയും കാളിദാസനും വ്യാസനും വാത്മീകിയും എന്നുവേണ്ട എത്രമാത്രം പിന്നോട്ടു നോക്കുന്നുവോ അത്രയും വരെ എത്തിനില്‍ക്കുന്ന മഹാപുരുഷന്മാര് ചരിത്രത്തിലുണ്ട്. എന്നും എപ്പോഴും എല്ലാവരും ദളിതനെ ചുട്ടുതിന്നുകയായിരുന്നെങ്കില് ഈ മഹാന്മാരൊക്കെ എങ്ങനെ ഉണ്ടായി എന്നത് പരിശോധിക്കേണ്ടതല്ലേ? അത് പഠിക്കുവാനും മനസിലാക്കാനും പിന്നാക്കക്കാരനെ അനുവദിക്കാതിരിക്കാനാണ് കമ്മ്യൂണിസക്കാരും, ഭീകരവാദ സംഘടനകളും എന്നും ജാഗ്രത പുലര്‍ത്തുന്നത്.
ചരിത്രവും സത്യവും വിജ്ഞാനവും ദളിതര്‍ അറിയാതിരിക്കാന്‍ വിദഗ്ദ്ധമായ തന്ത്രമാണ് ഇവര്‍ ചെയ്തത്. വിദ്വേഷവും വെറുപ്പും നിലനിര്‍ത്തുന്നതിന് കമ്മ്യൂണിസക്കാരും ഭീകരവാദികളും പ്രചരിപ്പിച്ചത്. ദളിതന് വേദവും ഉപനിഷത്തും ഭഗവദ്ഗീതയും എല്ലാം പണ്ടുകാലത്ത് നിഷേധിച്ചു എന്നതാണ്. വേദം കേള്‍ക്കുന്നവന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കാന്‍ നിയമം ഉണ്ടാക്കി തുടങ്ങിയ പതിവു നുണകള്‍. ഭയപ്പെട്ട് വേദം കേള്‍ക്കാന്‍ ആരും മെനക്കെടാതിരുന്നതുകൊണ്ടാണോ എന്നറിയില്ല, ഈയം ചെവിയില്‍ കയറ്റിയ ഒരു സംഭവവും ഇന്നുവരെ കേട്ടിട്ടില്ല.
ഇന്ന് വേലിക്കെട്ടുകള്‍ എല്ലാം തകര്‍ന്ന് വേദ-ഇതിഹാസ-പുരാണങ്ങള്‍ മുഴുവനും ആര്‍ക്കും പഠിക്കാനും സ്വന്തമാക്കാനും സാഹചര്യം ഉണ്ടായിരിക്കുന്നു. മുഴുവന്‍ ലോകത്തിന്റെയും സ്വത്താണ്. ദളിതരെന്നും പിന്നാക്കക്കാരെന്നും വിളിക്കപ്പെടുന്നവര്‍ ഇവ പഠിക്കാനും മനസിലാക്കാനും ശ്രമിച്ചാല്‍ കമ്മ്യൂണിസ്റ്റ് ഭീകരവാദ പദ്ധതി പൊളിയും എന്നു മനസിലാക്കിയ അവര്‍ പുതിയ നുണ പറഞ്ഞു തുടങ്ങി. വേദോപനിഷത്തുകള്‍ സവര്‍ണ സാഹിത്യമാണ്. അത് ദളിതര്‍ കൈകൊണ്ടുപോലും തൊടരുത്, കേള്‍ക്കരുത്, അറിയരുത്.
കമ്മ്യൂണിസക്കാരും ഭീകരവാദികളും മതമൗലികവാദികളും ദളിതന്റെ കണ്ണും ചെവിയും അടച്ചു കളഞ്ഞു. ഇവ രണ്ടും അടച്ചാല്‍ വായ സ്വയം അടഞ്ഞുകൊള്ളും. കാരണം അവനെ ഉത്തേജിപ്പിക്കുന്ന, ആത്മവിശ്വാസം നല്കുന്ന, ആത്മാഭിമാനം സൃഷ്ടിക്കുന്ന എന്തെങ്കിലും കാണുകയോ കേള്‍ക്കുകയോ ചെയ്താലല്ലേ അതിനെപ്പറ്റി വരുംതലമുറയോടും സഹജീവികളോടും പറയുകയുള്ളൂ. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയാണ് ദളിത പ്രേമികള്‍ എന്ന നാട്യത്തില്‍ ഈ ദേശദ്രോഹികള്‍ കാണിച്ചുകൊണ്ടിരിക്കുന്നത്.
അതല്ലെങ്കില്‍ ഒരു വെല്ലുവിളി അവര്‍ക്കു നടത്താമായിരുന്നു. ബീഫ് നിഷേധിച്ചു എന്നു പറഞ്ഞ് ബീഫ് ഫെസ്റ്റ് നടത്തിയല്ലോ. അതേപോലെ വേദോപനിഷത്തുകള്‍ നിഷേധിക്കുന്നതിനെതിരെ വേദവിചാരസത്രം, ഭഗവദ്ഗീതാ ജ്ഞാനയജ്ഞം, ഭാഗവത വിചാരം, രാമായണ പഠനസദസ് ഒക്കെ എന്തുകൊണ്ടു സംഘടിപ്പിക്കുന്നില്ല? അതിനു ശ്രമിച്ചാല്‍ കമ്മ്യൂണിസ്റ്റ് കാപട്യം പൊളിയും. ഭീകരവാദി തട്ടിപ്പ് തകരും. മതംമാറ്റ വ്യാപാരം തളരും. ആവശ്യം ദളിതമോചനമല്ല, ദളിത വ്യാപാരമാണ്. ദളിതന് കച്ചവടച്ചരക്കു മാത്രം. അവന് ഉണരരുത്, ഉയരരുത്. അതിന് അവശ്യംവേണ്ടത് അപകര്‍ഷബോധം നിലനിര്‍ത്തണം. ഒരിക്കലും അഭിമാനബോധം തോന്നരുത്.
അഭിമാനശൂന്യരായി ആത്മഹത്യ ചെയ്യണം. രോഹിത് വെമുലമാര്‍ ഉണ്ടാകണം. അവരുടെ ശവഘോഷയാത്ര നടത്തി ഭാരത സമൂഹത്തെ ശിഥിലമാക്കണം. ”ഇന്ത്യയെ ആയിരം കഷണങ്ങളാക്കണം” (ജെ.എന്‍.യു. ല്‍ ഉയര്‍ന്ന മുദ്രാവാക്യം)
തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: