കണ്ണൂര്‍: രാഷ്ട്രത്തിന്റെ അസ്ഥിത്വത്തെക്കുറിച്ചറിയാത്ത തലമുറ നാടിന്റെ ശാപമാണെന്നും ദേശീയബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസത്തിന്റെ അഭാവം ദേശീയത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണെന്നും ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി കാ.ഭാ സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം ജില്ലാ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദേശീയത വെല്ലുവിളി നേരിടുന്നത് രണ്ട് തരത്തിലാണ്. ഒന്ന് ദേശീയതയെക്കുറിച്ച് അറിയാത്ത തലമുറ. മറ്റൊന്ന് ദേശീയതയെ അറിഞ്ഞ് അതിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍. സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ സഹസ്രാബ്ദങ്ങളിലൂടെ രൂപപ്പെട്ടു വന്നതാണ് രാഷ്ട്രം. തലമുറകളിലൂടെ രൂപപ്പെട്ടു വന്ന മൂല്യങ്ങളുടെയും സങ്കല്പ്പങ്ങളുടെയും സമാഹരണമാണ് രാഷ്ട്രം. രാജ്യം അതിര്‍ത്തികളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുമ്പോള്‍ രാഷ്ട്രം സംസ്കാരത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നു. ഇതാണ് ഹിന്ദു രാഷ്ട്ര സിദ്ധാന്തം. ദേശീയ ബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുക ഒരു ദൗത്യമായി നാം ഏറ്റെടുക്കണമെന്നും കാ.ഭാ ചൂണ്ടിക്കാട്ടി. മതസൗഹാര്‍ദ്ദത്തിലൂടെ മാത്രമാണ് ദേശീയത രൂപപ്പെടേണ്ടതെന്ന തെറ്റായ ധാരണ ചിലര്‍ പരത്തി. ദേശീയബോധമുള്ളവരും ദേശീയബോധമില്ലാത്തവരും എന്ന രണ്ട് വിഭാഗങ്ങളാണ് ഉള്ളത്. പൗരാണിക കാലം മുതല്‍ ഈയൊരവസ്ഥയുണ്ടായിരുന്നു. സംസ്കാരമുള്ളവരും ഇല്ലാത്തവരും തമ്മില്‍ ധര്‍മ്മ സംരക്ഷകരും ധര്മ്മവിരുദ്ധരും എന്നിങ്ങനെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ രവീന്ദ്രനാഥ് ചേലേരി അധ്യക്ഷത വഹിച്ചു. ഡോ.ബി.വി.ഭട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി അനന്തകൃഷ്ണ്‍, രാജേഷ് വാര്യര്‍, പി.ജനാര്ദ്ദനന്, കെ.എം.സുനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കെ.ദിനേശന് സ്വാഗതവും എസ്.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി രാജേഷ് വാര്യര്‍-പ്രസിഡണ്ട്, കെ.ദിനേശന്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: