പാനൂര്‍: ഈസ്റ്റ്ചെറ്റക്കണ്ടിയില്‍ ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച സിപിഎം പ്രവര്‍ത്തകര്‍ക്ക് സ്മാരകം നിര്‍മ്മിക്കാന്‍ പിരിവുമായി പാര്‍ട്ടി നേതൃത്വം. 2015 ജൂണ്‍ 6ന് ബോംബ് നിര്‍മ്മാണത്തിനിടെ മരിച്ച ഷൈജു, സുബീഷ് എന്നിവര്‍ക്കാണ് പ്രദേശത്ത് സ്മാരകമുയരുന്നത്.15ന് സിപിഎം ആക്ടിംങ് സെക്രട്ടറി എംവി.ജയരാജന് സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിക്കും. ഇതിനായി കടവത്തൂര്‍ സഹകരണ ബേങ്കിന്റെ കല്ലിക്കണ്ടി ബ്രാഞ്ചില്‍ അക്കൗണ്ടും തുറന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം ബോംബ് നിര്മ്മിക്കുന്നതിടെയാണ് രണ്ടു യുവാക്കള്‍ പൊട്ടിത്തെറിച്ചത്. അരുവിക്കര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തില്‍ നടന്ന സ്ഫോടനം രാഷ്ട്രീയ എതിരാളികള്‍ അന്നു ഉപയോഗപ്പെടുത്തിയിരുന്നു. സംഭവത്തില്‍ പാര്‍ട്ടിക്കു പങ്കില്ലെന്നു ആവര്‍ത്തിച്ച സിപിഎം ഇന്നു മരിച്ചവര്‍ക്ക് സ്മാരകം നിര്‍മ്മിക്കാനൊരുങ്ങുകയാണ്. വിദേശത്തും സ്വദേശത്തുമായി ഭീമമായ പിരിവും ഇതിനായി നടത്തി ക്കഴിഞ്ഞു. പാനൂര്‍ ഏരിയാ കമ്മറ്റിയിലെ എല്ലാ ബ്രാഞ്ചുകളില്‍ നിന്നും ഇതിനായി തുക നല്‍കിക്കഴിഞ്ഞു. നിര്‍മ്മാണം പെട്ടെന്നു തന്നെ പൂര്‍ത്തികരിക്കാനാണ് പദ്ധതി. 2016 ജൂണ്മാസത്തില് തന്നെ ഉദ്ഘാടനം ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
സംഘര്‍ഷമുണ്ടാക്കാന്‍ ബോംബുണ്ടാക്കുമ്പോള്‍ പൊട്ടിത്തെറിച്ചവരും പാര്‍ട്ടിയുടെ രക്തസാക്ഷിപ്പട്ടികയിലെ ചുകന്ന നക്ഷത്രങ്ങളാണ്. എന്നും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന സിപിഎം സമീപനത്തിന്റെ സാക്ഷിപത്രമായി സ്മാരകം മാറും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ സിപിഎമ്മിന്റെ സ്മാരക നിര്‍മ്മാണത്തെ തുറന്നു കാട്ടാനാണ് യുഡിഎഫ് തീരുമാനം.ബിജെപിയും സിപിഎം നടത്തുന്ന ഇത്തരം ശ്രമങ്ങളെ ജനങ്ങളിലെത്തിക്കും. ബോംബുണ്ടാക്കുന്നവര്ക്കും വീരപരിവേഷം നല്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുകയാണ്. ഈ കേസില്‍ സിപിഎമ്മിന്റെ വനിതാ നേതാവും പൊയിലൂര്‍ ലോക്കല്‍ സെക്രട്ടറിയും പ്രതിയായിരുന്നു. പാനൂര്‍ മേഖലയില്‍ അക്രമമുണ്ടാക്കാനായി ബോംബു നിര്‍മ്മിക്കുമ്പോഴാണ് ഇരുവരും മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കും പറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: