കണ്ണൂര്‍: ഭാരതീയ ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍വഹിക്കുന്ന ഈശ്വരീയമായ കാര്യമാണ് സംഘപ്രവര്ത്തനെന്ന് സീമാജാഗരണ്‍ മഞ്ച് അഖില ഭാരതീയ സംയോജക് എ.ഗോപാലകൃഷ്ണന് പറഞ്ഞു. കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ നടന്ന ജില്ലാതല പ്രൗഡസംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമഗ്രമായ ദൗത്യമാണ് സംഘം ഏറ്റെടുത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ധര്‍മ്മ സംസ്ഥാപത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ ധര്‍മ്മ വിരുദ്ധ ശക്തികളോട് ഏറ്റുമുട്ടേണ്ട സന്ദര്‍ഭമുണ്ടാകും. ധാര്‍മ്മികമൂല്യങ്ങളെ വെല്ലുവിളിക്കുന്ന ശക്തികളെ ഇല്ലാതാക്കാന്‍ ശക്തിവേണം. ഈ ശക്തിയും ബൗദ്ധികജ്ഞാനവും സംഘശാഖകളിലൂടെ ഓരോ സ്വയം സേവകനും നേടിയെടുക്കുന്നു. ഈശ്വരീയമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന ബോധം ഓരോ സ്വയം സേവകന്റെ ഉള്ളിലും ഉണ്ട്. താന്‍ ചെയ്യുന്നത് ഈശ്വരീയമായ കാര്യമാണെന്ന ബോധ്യമാണ് സ്വയംസേവകന്റെ അന്തഃപ്രചോദനം. കഴിഞ്ഞ കാലങ്ങളിലെല്ലാം സംഘത്തിനെതിയുയര്ന്ന ആരോപണങ്ങള്‍ അതിജീവിച്ചത് ഈ ഈശ്വരേച്ഛ കൊണ്ടാണ്. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളിലെല്ലാം ഈ ഈശ്വരീയ ഇച്ഛ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹൈന്ദവം എന്ന ശക്തിയുടെ പ്രകടീകരണമാണ് ഓരോരുത്തരിലും ഉള്ളത്. ലക്ഷ്യബോധമുള്ളതുകൊണ്ടാണ് പഴയകാല സ്വയംസേവകര്‍ ഇന്നും പ്രൗഡ സ്വയംസേവകരായി ജീവിക്കുന്നത്. ആര്‍എസ്എസിനോട് ഉപമിക്കാന്‍ ആര്‍എസ്എസ് മാത്രമേയുള്ളൂ. മറ്റൊരു സംഘടനയെയും ചൂണ്ടിക്കാട്ടാനാവില്ല. ഇത്തരത്തിലുള്ള സംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നത് ഭാഗ്യമാണ്. സ്വയം സേവകര്‍ ഓരോരുത്തരും കൃതാര്‍ത്ഥരാണ്. രാജ്യത്തിലെ വലിയ ആശയങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും നടന്ന സംഘടനകള്‍ പലതും ചുരുങ്ങി ഇല്ലാതായിക്കഴിഞ്ഞു. കമ്മ്യൂണിസം ഇന്ത്യയില്‍ കേവലം ഒരിടത്തു മാത്രമായി ഒതുങ്ങിക്കഴിഞ്ഞു. ആത്മാവിന് ചേരുന്ന പ്രവര്‍ത്തികള്‍ ചെയ്യാത്തതിന്റെ ഫലമാണ് ഇവരൊക്കെ അനുഭവിക്കുന്നത്. രാഷ്ട്രദ്രോഹ പ്രവര്‍ത്തനത്തെ ഉദാത്തവത്കരിക്കാന്‍ ശ്രമിക്കുകയാണ് കമ്മ്യൂണിസ്റ്റുകാര്‍. നാടിന് വേണ്ടി ജീവിക്കുന്നവരെ ആരാധിക്കുന്ന നാട്ടില്‍ ഇത്തരം പ്രസ്ഥാനങ്ങള്‍ക്ക് സ്ഥാനമുണ്ടാകില്ല. ആത്മാവിനെ സ്പര്‍ശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഒരു ജനവിഭാഗവും സംഘടനയും ഭാരതത്തിലുണ്ട്. അവര്‍ തീരുമാനിക്കും, ആരെ പിന്തുണക്കണമെന്ന്. ഭാരതമാതാവ് എന്ന് പറയുമ്പോള്‍ ഉണ്ടാകുന്ന ഊര്‍ജ്ജം-അതാണ് ദേശീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനത്തിന് പിന്‍ബലം. ധര്‍മ്മം, ചരിത്രം, പാരമ്പര്യം എന്നിവയെ അപഹസിക്കുന്നവര്‍ ദുര്‍ബലരാകും. സഹജമായ രാഷ്ട്രസ്നേഹമുള്ള നാം ശക്തിപ്രാപിക്കും. ഈ പ്രവര്‍ത്തനങ്ങളെ പുണ്യമായി കാണാന്‍ സ്വയംസേവകര്‍ തയ്യാറാകണമെന്നും ആദര്‍ശത്തിന്റെ പ്രേരണ, അലിഞ്ഞുചേരല്‍- അതാണ് പ്രൗഡ സ്വയംസേവകരുടെ മുഖമുദ്ര. ആധുനിക സാഹചര്യത്തില്‍ പ്രൗഡ സ്വയംസേവകര്‍ക്ക് സമൂഹത്തിന് വേണ്ടി ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു തലമുറക്ക് തങ്ങളുടെ അനുഭവങ്ങള്‍ പകര്‍ന്നു നല്കി വഴികാട്ടിയാകേണ്ടവരാണ് സ്വയംസേവകരെന്നും അദ്ദേഹം പറഞ്ഞു.
സംഘം സവിശേഷതയാര്‍ന്ന പ്രവര്‍ത്തന ശൈലിയുള്ള സംഘടനയാണെന്നും പ്രൗഡ സ്വയംസേവകര്‍ തങ്ങളുടെ പരിചയ സമ്പത്ത് പുതു തലമുറക്ക് കൈമാറണമെന്നും ഒരു കുതിച്ചുചാട്ടത്തിന് വേണ്ടി തയ്യാറെടുക്കാന്‍ അരയും തലയും മുറുക്കി പുതിയ സാഹചര്യത്തില്‍ മുന്നോട്ട് വരണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബാലറാം പറഞ്ഞു. അറിവിനെ അനുഭവമാക്കി മാറ്റിയവരാണ് പ്രൗഡ സ്വയംസേവകരെന്നും മഹാത്മാക്കളുടെ മാതൃക പിന്തുടരുകയും അവരെ മാതൃകയായി സ്വീകരിക്കുകയും ചെയ്താല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുമെന്നും പുതിയ മേഖലകള്‍ കണ്ടെത്താന്‍ കഴിയുമെന്നും ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ കൃഷ്ണന്‍കുട്ടി പറഞ്ഞു. കാലം ശരീരത്തിനും സമൂഹത്തിനും മാറ്റം വരുത്തും. അതു സംഭവിക്കാതിരിക്കാന്‍ കഴിയില്ല. ഈശ്വര നിശ്ചയമാണത്. എന്നാല്‍ എല്ലാ കാലത്തും കാലത്തിന് അനുചിതമായ പ്രവര്‍ത്തനങ്ങളില്‍ സ്വയംസേവകര്‍ മുഴുകേണ്ടതുണ്ട്. ഓരോരുത്തരും പ്രായം വകവെക്കാതെ തങ്ങള്‍ക്ക് അനുയോജ്യമായ സാമൂഹ്യമേഖകള് തെരഞ്ഞെടുത്ത് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകണമെന്നും ദുഖിക്കുന്നവരെയും അനാഥത്വം പേറുന്നവരെയും സഹായിക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യ സമരസതക്കുവേണ്ടി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: