ന്യൂദല്‍ഹി: രാജ്യത്തെ ഗ്രാമങ്ങളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം 2018ന് ഒരുവര്‍ഷം മുമ്പുതന്നെ നടപ്പാക്കുമെന്ന് കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. ഇതുവരെ വൈദ്യുതി എത്താതിരുന്ന ഗ്രാമങ്ങളില്‍ 38 ശതമാനം ഗ്രാമങ്ങളില്‍ 21 മാസത്തെ എന്‍ഡിഎ ഭരണംകൊണ്ട് വൈദ്യുതി എത്തിയതായും ഗോയല്‍ പറഞ്ഞു. യുവമോര്‍ച്ച ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്പൂര്‍ണ്ണ വൈദ്യുതീകരണം സംബന്ധിച്ച കേന്ദ്രനടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ മന്ത്രി ലക്ഷ്യം 2017ല്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പറഞ്ഞു. ഇതിനകം 6114 ഗ്രാമങ്ങളിലാണ് മോദി സര്‍ക്കാര്‍ വൈദ്യുതി എത്തിച്ചിരിക്കുന്നത്. രാജ്യത്ത് വൈദ്യുതിയുടേയും കല്ക്കരിയുടേയും ക്ഷാമം ഇല്ലാതായെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.
രാജ്യത്തെ ഒരു വൈദ്യുതി പ്ലാന്റുകള്‍ക്കും കല്‍ക്കരിയുടെ അഭാവത്തെ തുടര്‍ന്ന് താല്‍ക്കാലികമായിപോലും പ്രവര്‍ത്തനം നിര്ത്തിവെയ്ക്കേണ്ടിവന്നിട്ടില്ല. ഏതൊരു സംസ്ഥാനത്തിനും അവര്‍ക്കാവശ്യമായ അളവില്‍ വൈദ്യുതി നല്കാന് കേന്ദ്രത്തിന് സാധിക്കുമെന്നും ഗോയല്‍ പറഞ്ഞു.
രാജ്യത്തെ എല്ലാവീടുകളിലും 2019ഓടെ എല്‍ഇഡി ബള്‍ബുകള്‍ ഉറപ്പാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇതിനായി 77 കോടി എല്‍ഇഡി ബള്‍ബുകളുടെ വിതരണമാണ് ലക്ഷ്യമിടുന്നത്. എല്‍ഇഡിയിലേക്ക് മാറുന്നതോടെ 2.5 കോടി യൂണിറ്റ് വൈദ്യുതി രാജ്യത്തിന് ലാഭിക്കാന്‍ സാധിക്കുമെന്നും പീയൂഷ് ഗോയല്‍ അറിയിച്ചു.
അതിര്‍ത്തി മേഖലകളിലെ റോഡുനിര്‍മ്മാണത്തിനായി പരിസ്ഥിതി മന്ത്രാലയം അനുമതികള്‍
നല്‍കിക്കഴിഞ്ഞതായും പ്രതിരോധ പദ്ധതികള്‍ക്ക് പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി അവശ്യമില്ലെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
സൈനികര്‍ക്ക് ഇഗ്നോയുടെ കോഴ്സുകള്‍ ചെയ്യുന്നതില്‍ യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ നിരോധനം പിന്‍വലിച്ചതായും 3.73 ലക്ഷം സൈനികരുടെ ബിരുദം അംഗീകരിച്ചതായും കേന്ദ്രമാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
പന്ത്രണ്ടാം ക്ലാസ് വരെയുള്ള ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്‍സിഇആര്‍ടി പാഠപ്പുസ്തകങ്ങള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാക്കിയതായും ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: