ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ബര്ഹ്ണിയില് നിന്നും കാഠ്മണ്ഡുവിലേക്ക് റെയില്‍പാത നിര്‍മിക്കാന്‍ കേന്ദ്രം പദ്ധതി തയ്യാറാക്കുന്നു. റെയില്‍പാതയ്ക്കായുള്ള സാധ്യതാപഠനത്തിനായി 54 ലക്ഷം രൂപ 2016-17 ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
ഗോണ്ഡ ജില്ലയിലെ ബര്ഹ്ണിയില്നിന്നും 359 കിലോമീറ്റര്‍ നീളമുള്ള റെയില്വേപാതയ്ക്കായാണ് കേന്ദ്രം പദ്ധതി തയ്യാറാക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കപിലവസ്തു, ലുംബിനി, ചിത്വന്‍ ദേശീയ പാര്‍ക്ക് എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടാണ് പാത നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 19 മുതല്‍ 24 വരെ നേപ്പാള്‍ പ്രധാനമന്ത്രി ഭാരതത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കേന്ദ്രം കാഠ്മണ്ഡുവിലേക്കുള്ള റെയില്‍പാത പദ്ധതി ആവിഷ്കരിച്ചത്. ഇത് പ്രാവര്‍ത്തികമാകുന്നതോടെ വിനോദസഞ്ചാരികളെ ആകര്ഷിക്കുന്നതുകൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ എണ്ണയും മറ്റുചരക്കുകളും കൈമാറാനാകും.
2020 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇതിനായുള്ള മൊത്തം മുതല്‍മുടക്ക് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ലാസയില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് അതിവേഗ റെയില്‍ പാത നിര്‍മിക്കാന്‍ ചൈന കഴിഞ്ഞ വര്‍ഷം പദ്ധതി തയ്യാറാക്കിയിരുന്നു. എവറസ്റ്റ്, ഹിമാലയം എന്നിവയ്ക്കു താഴെ തുരങ്കപാത നിര്‍മിക്കാനാണ് ചൈനയുടെ പദ്ദതി. 340 കിലോമീറ്റര്‍ നീളത്തിലുള്ളതാണ് ഈ പാത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: