തൃശൂര്‍: സീറ്റുനിര്‍ണയ ചര്‍ച്ചകള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ മുന്നണികള്‍ വിയര്‍ക്കുന്നു. കോണ്‍ഗ്രസ്സില്‍ ഇതുവരെ എ,ഐ ഗ്രൂപ്പുകള്‍ക്കിടയില്‍ നടന്ന വീതംവെപ്പ് ഇക്കുറി നടക്കില്ല. എ.കെ. ആന്റണി, വി.എം.സുധീരന് എന്നിവരുടെ നേതൃത്വത്തില്‍ പുതിയ ചേരി ശക്തിപ്രാപിച്ചതോടെ എല്ലാ ജില്ലയിലും എ,ഐ മൂന്നാം ചേരി എന്ന നിലക്ക് വീതംവെപ്പ് വേണ്ടിവരും. ഇതോടെ എയിലും ഐയിലും പെട്ട നേതാക്കള്‍ കൈവശം വെച്ചിരുന്ന പല സീറ്റുകളും ഇക്കുറി നഷ്ടമാകുമെന്ന സൂചനയുണ്ട്.
ജില്ലയിലെ ബലാബലത്തിനനുസരിച്ച് എ,ഐ ഗ്രൂപ്പുകള്‍ വീതം വെച്ചെടുക്കുന്ന ശൈലി മാറേണ്ടിവരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എ.കെ.ആന്റണി അമിതമായി ഇടപെടുന്നുവെന്ന പരാതി ഉമ്മന്‍ചാണ്ടി വിഭാഗം ഇതിനകം തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഘടകകക്ഷികളായിരുന്ന സിഎംപി, ജെഎസ്എസ് തുടങ്ങിയ പാര്‍ട്ടികള്‍ ഇപ്പോള്‍ പിളര്‍ന്ന് ശോഷിച്ച അവസ്ഥയിലാണ്. ജെഎസ്എസ്സിനും സിഎംപിക്കും ഇക്കുറി സീറ്റ് നല്‍കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം. ഇക്കാര്യത്തില്‍ എ,ഐ ഗ്രൂപ്പുകള്‍ക്ക് സമാനമനസ്സാണ്. എന്നാല്‍ സിഎംപിയിലെ സി.പി.ജോണ്‍, ജെഎസ്എസ്സിലെ കെ.കെ.ഷാജു എന്നിവര്‍ക്ക് സീറ്റ് നല്‍കണമെന്ന് എ.കെ.ആന്റണി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സി.പി.ജോണ്‍ കഴിഞ്ഞ തവണ മത്സരിച്ച കുന്നംകുളത്ത് എ ഗ്രൂപ്പുകാരനും തൃശൂര്‍ ഡിസിസി പ്രസിഡണ്ടുമായ ഒ.അബ്ദുറഹ്മാന്‍കുട്ടിയുടെ പേരും ഐ ഗ്രൂപ്പിലെ ടി.വി.ചന്ദ്രമോഹന്റെ പേരുമാണ് രണ്ടുഗ്രൂപ്പുകളും മുന്നോട്ടുവെച്ചത്. എന്നാല്‍ സി.പി.ജോണിന് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് ആന്റണി ഇടപെട്ടതോടെ ഇരു ഗ്രൂപ്പുകളും വെട്ടിലായി.
കെ.കെ.ഷാജുവിന് സീറ്റ് നല്‍കണമെന്നും ആന്റണി വി.എം.സുധീരന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തൃശൂരില്‍ ഇരുഗ്രൂപ്പിലും അല്ലാതെ നില്ക്കുന്ന തേറമ്പില്‍ രാമകൃഷ്ണനെ ഒഴിവാക്കാന്‍ ആദ്യഘട്ടത്തില്‍ ഇരു ഗ്രൂപ്പുകളും ധാരണയായിരുന്നു. എന്നാല്‍ എ.കെ.ആന്റണി ഇടപെട്ടതോടെ തൃശൂരില്‍ വീണ്ടും തേറമ്പില്‍ സ്ഥാനാര്‍ത്ഥിയാവും എന്നുറപ്പായി. ആന്റണിയുടേയും സുധീരന്റേയും നേതൃത്വത്തില്‍ പഴയ എ ഗ്രൂപ്പിലെ ഒരു വിഭാഗവും ഐ ഗ്രൂപ്പിലെ അസംതൃപ്തരും കൈകോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തന്നെ മാറിമറിയും. ആന്റണി -സുധീരന് ഗ്രൂപ്പ് ശക്തിപ്രാപിക്കുന്നതോടെ കൂടുതല്‍ നഷ്ടമുണ്ടാവുക ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ വിഭാഗത്തിനാവും.
സിപിഎമ്മിലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ രണ്ടാംഘട്ടം രൂക്ഷമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. പിണറായി വിജയന്റെ നവകേരള മാര്‍ച്ചിനിടെ മണ്ഡലങ്ങളില്‍ നിന്ന് പ്രാഥമിക സ്ഥാനാര്‍ത്ഥിപട്ടിക പാര്‍ട്ടി ശേഖരിച്ചിരുന്നു. എന്നാല്‍ പലയിടത്തും പാര്‍ട്ടി ജില്ലാകമ്മിറ്റികള്‍ നല്കിയ പട്ടിക താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. പ്രവര്‍ത്തകരുടെ അംഗീകാരമില്ലാത്തതിനാല്‍ പലയിടത്തും മുന്‍കൂട്ടി നിശ്ചയിച്ച സ്ഥാനാര്‍ത്ഥികളെ മാറ്റേണ്ട അവസ്ഥയിലാണ് സിപിഎം നേതൃത്വം. മുന്‍ മന്ത്രിയും സ്പീക്കറും ആയിരുന്ന കെ.രാധാകൃഷ്ണനെ ഒഴിവാക്കി ചേലക്കര മണ്ഡലത്തില്‍ ഡിവൈഎഫ്ഐ മുന്‍ നേതാവും കുന്നംകുളം ഏരിയ സെക്രട്ടറിയുമായ ടി.കെ.വാസുവിനെ മത്സരിപ്പിക്കാനായിരുന്നു പാര്‍ട്ടി തീരുമാനം. രാധാകൃഷ്ണന്റെ പേരൊഴിവാക്കി ആദ്യലിസ്റ്റ് പാര്‍ട്ടി തയ്യാറാക്കുകയും ചെയ്തു. എന്നാല്‍ രാധാകൃഷ്ണനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ചേലക്കരയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.
ഇരിങ്ങാലക്കുടയില്‍ വിഎസ്സിന്റെ മുന്‍ വിശ്വസ്തനും ഡിവൈഎഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായ ടി.ശശിധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ശക്തമായി ആവശ്യപ്പെടുന്നു. കെ.ആര്.വിജയ, കെ.കെ.രാമചന്ദ്രന്, ജോസ് ചിറ്റിലപ്പിള്ളി തുടങ്ങിയ പേരുകളാണ് പാര്‍ട്ടി തയ്യാറാക്കിയ ലിസ്റ്റിലുള്ളത്. എന്നാല്‍ ഈ പേരുകള്‍ അംഗീകരിക്കാന്‍ അണികള്‍ തയ്യാറല്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കണ്ണൂര്‍ ലോബി ആധിപത്യം പുലര്‍ത്തുന്നതായ പരാതിയും ശക്തമായി ഉയരുന്നുണ്ട്.
പിണറായി, കോടിയേരി, ഇ.പി.ജയരാജന്, എം.വി.ഗോവിന്ദന്, എം.വി.ജയരാജന് തുടങ്ങിയവരാണ് വിവിധ ജില്ലകളില്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ചുക്കാന്‍ പിടിക്കുന്നത്. അതേസമയം പാര്‍ട്ടി പിബി അംഗം എം.എ.ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ തോമസ് ഐസക്, എം.സി.ജോസഫൈന് തുടങ്ങിയവര്‍ക്കൊന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു റോളുമില്ല. ഇത് ഈ വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
വി.എസ്. അച്യുതാനന്ദനോട് ആഭിമുഖ്യം പുലര്‍ത്തുന്ന പലര്‍ക്കും കണ്ണൂര്‍ ലോബി സീറ്റ് നിഷേധിക്കുന്നതായും ആക്ഷേപമുണ്ട്. പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യമുള്ള സീനിയര്‍ നേതാക്കളെ ഒഴിവാക്കി ഔദ്യോഗിക പക്ഷത്തിന്റെ ജിഹ്വകളായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് സീറ്റുകള്‍ നല്കുന്നതില് ശക്തമായ അമര്‍ഷം പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്. ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കേന്ദ്രകമ്മറ്റിയുടെ ഇടപെടലും തിരുത്തലും ഉണ്ടാകുമെന്നാണ് കരുതുന്നത്. പ്രാഥമിക പട്ടിക മാര്‍ച്ച് ആദ്യം പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെട്ടിരുന്നുവെങ്കിലും നീണ്ടുപോകുന്നത് ഇക്കാരണത്താലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: