കൊച്ചി: കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ നിന്നും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പിനെ പിളര്‍ത്തിയതിന് പിന്നില്‍ കത്തോലിക്ക സഭ. ഇടുക്കി ബിഷപ്പിന്റെ നേതൃത്വത്തിലാണ് ഇതിന്റെ ചരടുവലികള്‍ നടന്നതെന്ന് പറയുന്നു. ജോസഫ് ഗ്രൂപ്പ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരെയും സിപിഎമ്മുമായും ധാരണയില്‍ എത്തിച്ചതിന് പിന്നിലും സഭയുടെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്.
ഇടത് മുന്നണിയില്പ്പോലും ചര്‍ച്ച ചെയ്യാതെയാണ് സിപിഎം നേതൃത്വം ഫ്രാന്‍സിസ് ജോര്‍ജിനെ ഇടതുമുന്നണിക്കൊപ്പം സഹകരിപ്പിക്കാന്‍ തീരുമാനിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നും പി.ജെ. ജോസഫ് ഗ്രൂപ്പിനെ ഇടതുപാളയത്തില്‍ എത്തിക്കാനായിരുന്നു സഭയുടെ ആദ്യ നീക്കം. എന്നാല്‍ മറ്റ് ചില ഇടപെടലുകള്‍ മൂലം പദ്ധതി വിജയിച്ചില്ല. പിന്നീടാണ് ജോസഫ് ഗ്രൂപ്പില്‍നിന്നും പ്രബലനായ ഫ്രാന്‍സിസ് ജോര്‍ജിനെ അടര്‍ത്തി മാറ്റിയത്. കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ കെ.എം.ജോര്‍ജിന്റെ മകനായ ഫ്രാന്‍സിസ് ജോര്‍ജിനൊപ്പം കൂടുതല്‍ പേര് ജോസഫ് ഗ്രൂപ്പില്‍നിന്നും അടര്‍ന്ന് വരുമെന്നാണ് സഭയുടെ കണക്കുകൂട്ടല്‍.
വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം അധികാരത്തില്‍ എത്തുകയാണെങ്കില്‍ സഭക്കുവേണ്ടി സംസാരിക്കാന്‍ കഴിയുന്നവര്‍ മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ആര് ഭരിച്ചാലും സഭക്ക് ഭരണത്തില്‍ പിടിവേണം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തില്‍ ജോസഫ് വിഭാഗം എല്‍ഡിഎഫിന് ഒപ്പമായിരുന്നു. സഭയ്ക്ക് സംസ്ഥാനത്ത് നിരവധി സ്കൂളും കോളേജും ആശുപത്രിയും ബിസിനസ് സ്ഥാപനങ്ങളുമുണ്ട്.
അതുകൊണ്ട് തന്നെ ഭരണത്തിലുള്ള സ്വാധീനം സഭയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ മന്ത്രിസ്ഥാനവും സഭ സിപിഎം നേതൃത്വത്തില്‍നിന്ന് ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: