മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ തിരിച്ചടികളില്‍നിന്ന് മുക്തി നേടി റയല്‍ മാഡ്രിഡിന്റെ കുതിപ്പ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയുടെ മികവില്‍ ഗോളു കൊണ്ട് അമ്മാനമാടി റയല്‍. ക്രിസ്റ്റ്യാനോ നാലു ഗോള്‍ നേടിയ കളിയില്‍ സെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരെ ഏഴു ഗോളിന് റയല്‍ തുരത്തി. മത്സരത്തിലെ പ്രകടനം ലാ ലിഗയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഗോള്വേട്ടക്കാരനാക്കി പോര്‍ച്ചുഗീസ് താരത്തെ. ലീഗില്‍ 252 ഗോളുകളായി താരത്തിന്. കഴിഞ്ഞ കളിയില്‍ റയൊ വല്ലെക്കാനോയ്ക്കെതിരെ ഹാട്രിക് നേടിയ ലയണല്‍ മെസിയാണ് മുന്നില്‍, 305 ഗോളുകള്‍. സെല്‍റ്റയ്ക്കെതിരായ പ്രകടനം ഈ സീസണില്‍ ലീഗിലെ ഗോള്‍ സ്കോറര്‍മാരിലും ക്രിസ്റ്റ്യാനൊയെ മുന്നിലെത്തിച്ചു. 27 ഗോളുകളായി മാഡ്രിഡ് മുന്നേറ്റനിരക്കാരന്. രണ്ടാമതുള്ള ബാഴ്സലോണയുടെ ലൂയി സുവാരസിന് 25 ഗോളുകള്‍.
ബെര്‍ണാബുവില്‍ നഗരവൈരികളായ അത്ലറ്റികോയോടേറ്റ തോല്‍വിയുടെ ഹാങ്ങോവര്‍ വിട്ടുമാറിയില്ലെന്ന തോന്നലാണ് സെല്‍റ്റയ്ക്കെതിരെ ആദ്യ മിനിറ്റുകളില്‍ റയലിന്റെ കളി കണ്ടവര്‍ക്കു തോന്നിയത്. ഗ്യാലറിയില്‍ ആരാധകര്‍ അതു പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍, 41ാം മിനിറ്റില്‍ ഹെഡ്ഡറിലൂടെ പെപ്പെ കെട്ടുപൊട്ടിച്ചതോടെ ആവേശം ഗ്യാലറിയിലേക്കും പടര്‍ന്നു. എന്നാല്‍, ഇടവേളയ്ക്കു പിരിയാന്‍ ശേഷിച്ച മിനിറ്റുകള്‍ക്കിടെ അവസരങ്ങള്‍ തുലച്ച് പ്രതീക്ഷകള്‍ അസ്ഥാനത്താക്കുമോയെന്നും തോന്നിപ്പോയി. എന്നാല്‍, വിശ്രമം കഴിഞ്ഞ് മടങ്ങിയെത്തിയതോടെ ക്രിസ്റ്റ്യാനോയുടെ ചിറകിലേറി കുതിച്ചു സിനദിന്‍ സിദാന്റെ ശിഷ്യര്‍. 50, 58, 64, 76 മിനിറ്റുകളില്‍ പോര്‍ച്ചുഗീസ് താരം ലക്ഷ്യം കണ്ടു. ആദ്യ ഗോള്‍ 25 വാര അകലെ നിന്നുള്ള ഉഗ്രന്‍ ഷോട്ട്. അപ്രതീക്ഷിതമായിരുന്നു അതെന്നു പറയാം. എന്നാല്‍, രണ്ടാമത്തേത് അതിനേക്കാള്‍ ഉജ്ജ്വലം. സെല്‍റ്റ ബോക്സിനു വെളിയില്‍ ലഭിച്ച ഫ്രീ കിക്ക് ക്രിസ്റ്റ്യാനോ പോസ്റ്റിന്റെ ഇടതു മുകള്‍ മൂലയിലേക്ക് തൊടുക്കുമ്പോള്‍ സെല്‍റ്റ ഗോളിക്ക് നിന്നിടത്തു നിന്ന് അനങ്ങാനായില്ല. ഇസ്കൊയെ മാഴ്സലോ ഡയസ് ഫൗള്‍ ചെയ്തതിനാണ് റയലിന് ഫ്രീ കിക്ക് അനുവദിച്ചത്.
ഹാട്രിക് ഗോളിന് ഏറെ അധ്വാനിക്കേണ്ടി വന്നില്ല സൂപ്പര്‍ താരത്തിന്. പ്രതിരോധം പിളര്‍ത്തി ലഭിച്ച പാസ് വലയിലേക്ക് തട്ടിയിടുകയേ വേണ്ടിയിരുന്നുള്ളു. നാലാം ഗോള്‍ കോര്‍ണറിലൂടെ. ജെസെ റോഡ്രിഗ്സ് എടുത്ത കോര്‍ണര്‍ കിക്ക് തന്നെ വട്ടമിട്ടു നിന്നിരുന്ന സാറയെ മറികടന്ന് ഹെഡ്ഡറിലൂടെ വലയിലേക്ക് തൊടുത്തു ക്രിസ്റ്റ്യാനൊ. ആറാം ഗോള്‍ ജെസെ റോഡ്രിഗ്സും അവസാന ഗോള്‍ പരിക്ക് മാറി കളത്തിലെത്തിയ ഗരത് ബെയ്ലും നേടിയതോടെ റയലിന്റെ ജയം രാജകീയമായി. സെല്‍റ്റയുടെ ആശ്വാസ ഗോള്‍ മുന്‍ ലിവര്‍പൂള്‍ താരം ഇയാഗോ അസ്പസിന്റെ ബൂട്ടില്‍നിന്ന്. 28 കളികളില്‍ 60 പോയിന്റുമായി മൂന്നാമത് റയല്‍.
ലീഗിലെ മറ്റൊരു മത്സരത്തില്‍ ലാസ് പല്‍മാസ് ഏകപക്ഷീയമായ ഒരു ഗോളിന് വിയ്യ റയലിനെ ഞെട്ടിച്ചു. 30ാം മിനിറ്റില്‍ ഡേവിഡ് ഗാര്‍ഷ്യ വിജയഗോളിനുടമ. തോറ്റെങ്കിലും 53 പോയിന്റുമായി നാലാമതുണ്ട് വിയ്യ റയല്‍. മറ്റൊരു കളിയില്‍ അഞ്ചാം സ്ഥാനത്തുള്ള സെവിയ്യയെ ഗെറ്റാഫെ തളച്ചു (1-1). ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം എവര്‍ ബനേഗയിലൂടെ മുന്നിലെത്തിയ സെവിയ്യയെ 86ാം മിനിറ്റില്‍ എമിലിയാനോ വെലക്വെസിലൂടെ ഗെറ്റാഫെ പിടിച്ചുകെട്ടി. സെവിയ്യക്ക് 45 പോയിന്റ്. മറ്റൊരു കളിയില്‍ മലാഗയും ഡിപോര്‍ട്ടീവൊ ല കൊരുണയും സമനിലയില്‍ പിരിഞ്ഞു (3-3).
പ്രതികരിക്കാൻ ഇവിടെ എഴുതുക: