കൊച്ചി: പ്രതിസന്ധിയുടെ ആഴക്കടലില്‍ നിന്നും പ്രതീക്ഷയുടെ നീലാകാശത്തേക്കൊരു കുതിപ്പ്. ഇതാണ് യഥാര്‍ത്ഥത്തില്‍ മോദി സര്‍ക്കാര്‍ ഫാക്ടിന് നല്കിയ ആയിരം കോടിയുടെ സഹായം. പ്രവര്‍ത്തന മൂലധനമില്ലാതെ മൂക്കറ്റം കടത്തില്‍ മുങ്ങിയ സ്ഥാപനത്തില്‍ ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുമ്പോള്‍ അമിതാവേശത്തിലാണ് തൊഴിലാളികളും. പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമത്തിലാണവരിപ്പോള്. നല്ല നാളെയെ തിരിച്ചുപിടിക്കാന്‍ അതിവേഗം ഒരുങ്ങുകയാണ് ഫാക്ട്.
പൂട്ടിക്കിടക്കുന്ന പ്ലാന്റുകള്‍ തുറക്കുകയാണ് ആദ്യ നടപടി. ഇതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചാണ് പ്രവര്‍ത്തനം. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാക്കുകയാണ് ലക്ഷ്യം. ഫാക്ടിലെ ആയിരം കോടിയോളം വിറ്റുവരവുള്ള കാപ്രോലാക്ടം പ്ലാന്റ് പ്രവര്‍ത്തനരഹിതമായിട്ട് മൂന്നര വര്‍ഷത്തോളമായി. ഇതിന്റെ അറ്റകുറ്റപ്പണികള്‍ ദ്രുതഗതിയില്‍ നടന്നു വരികയാണ്. ആളും അനക്കവുമില്ലാതെ കിടന്നിരുന്ന തൊഴില്‍ശാല ബഹളമയമായിത്തുടങ്ങി. ഫൈബര്‍, പ്ലാസ്റ്റിക് നിര്‍മാണത്തിനാവശ്യമായ അസംസ്കൃത വസ്തു നൈലോണാണ് പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്നത്.
ഫാക്ടിന്റെ വരുമാനത്തില്‍ നിര്ണായകമാകുമിത്. ഒരു വര്‍ഷത്തിലധികമായി അമോണിയ പ്ലാന്റും പൂട്ടിയിരിക്കുകയാണ്. ഇത് ഓടിപ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ തൊഴിലാളികള്‍ നടത്തി വരുന്നു. എല്‍എന്‍ജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. രാജ്യാന്തര വിപണിയില്‍ എല്‍എന്‍ജി വില പകുതിയിലേറെ കുറഞ്ഞ അനുകൂല സാഹചര്യവുമുണ്ട്.
നിലവില്‍ ഗെയില്‍ ആണ് എല്‍എന്‍ജി വിതരണം ചെയ്യുന്നത്. മൂന്ന് ഫാക്ടംഫോസ് പ്ലാന്റില്‍ രണ്ടെണ്ണം ഏതാനും മാസമായി അടച്ചിട്ടിരിക്കുകയാണ്. ഇത് പ്രവര്‍ത്തിപ്പിച്ച് മഴക്കാലത്തിന് മുന്‍പ് ഫാക്ടംഫോസ് വിപണിയില്‍ എത്തിക്കാനാണ് ശ്രമം. ഇതിന് പുറമെ സള്‍ഫ്യൂരിക് ആസിഡ് പ്ലാന്റ്, അമോണിയം സള്‍ഫേറ്റ് പ്ലാന്റ് എന്നിവയും പ്രവര്‍ത്തിപ്പിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണ്. സള്‍ഫര്‍, റോക്ക് ഫോസ്ഫേറ്റ് എന്നീ അസംസ്കൃത വസ്തുക്കള്‍ ലഭ്യമാക്കാനുമുള്ള നടപടികളിലാണ് അധികൃതര്‍.
സ്ഥാപനം പൂര്‍ണസജ്ജമാകുന്നത് തൊഴിലാളികള്‍ക്കും ഏറെ പ്രയോജനം ചെയ്യും. നാനൂറോളം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരോക്ഷമായി ആയിരക്കണക്കിനാളുകള്‍ക്ക് പ്രയോജനം ചെയ്യും. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ ലഭിക്കാനും വഴിതെളിക്കും. നിലവില്‍ എട്ട് ലക്ഷം ടണ്‍ വാര്‍ഷിക ഉത്പാദനം പത്ത് ലക്ഷമാക്കുകയാണ് ലക്ഷ്യം. ഈ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കുന്നതിന് മുന്‍പ് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: