തിരുവനന്തപുരം: ഒഴിവു വരുന്ന രാജ്യസഭാ സീറ്റിനെച്ചൊല്ലി സിപിഎം, സിപിഐ തര്‍ക്കം രൂക്ഷം. രാജ്യസഭാ സീറ്റിലേക്ക് ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കാന്‍ ഇന്നലെ ചേര്‍ന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു. ഒരു മണിക്കൂറിലേറെ ചര്‍ച്ച ചെയ്തിട്ടും തീരുമാനമുണ്ടായില്ല.
സിപിഐയുടെ സഹായമില്ലാതെ തങ്ങളുടെ പ്രതിനിധിയെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന കര്‍ക്കശ നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. രാജ്യസഭാ സീറ്റില്‍ തട്ടി ഇടതുമുന്നണിയിലെ വലിയേട്ടനും ചെറിയേട്ടനും തമ്മില്‍ രൂക്ഷമായ വാഗ്വാദത്തിലേര്‍പ്പെട്ടെന്നും സൂചനയുണ്ട്. വ്യാഴാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം ഉഭയകക്ഷി ചര്‍ച്ച തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ സിപിഐക്ക് കേരളത്തില്‍ നിന്ന് രാജ്യസഭാ എംപിമാരില്ല. നേരത്തെ കെ.ഇ. ഇസ്മയിലും എം.പി. അച്യുതനുമായിരുന്നു കേരളത്തില്‍ നിന്നുള്ള സിപിഐയുടെ രാജ്യസഭാ എംപിമാര്‍. ഇവര്‍ ഒഴിഞ്ഞശേഷം മറ്റാരെയും സിപിഐ കേരളത്തില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചിട്ടില്ല. ഇസ്മയിലും അച്യുതനും ഒഴിഞ്ഞശേഷം സിപിഎം പ്രതിനിധികളെയാണ് രാജ്യസഭയിലേക്ക് കേരളത്തില്‍ നിന്ന് വിജയിപ്പിച്ചത്. മുമ്പ് അത്തരത്തില്‍ വിട്ടുവീഴ്ച ചെയ്തതിനാല്‍ ഇപ്പോള്‍ ഒഴിവുവരുന്ന സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന് സിപിഐ നേതാക്കള്‍ ഉഭയകക്ഷി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
ഇതിന് കടകവിരുദ്ധമായ നിലപാടാണ് സിപിഎം ചര്‍ച്ചയില്‍ സ്വീകരിച്ചത്. സിപിഎം പ്രതിനിധികളായ ടി.എന്‍. സീമ, കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ സീറ്റുകളാണ് ഒഴിവു വരുന്നത്. അതിനാല്‍ സീറ്റുകള്‍ വിട്ടുനല്‍കാന്‍ കഴിയില്ല. ഒറ്റയ്ക്ക് ജയിക്കാവുന്ന അംഗബലം തങ്ങള്‍ക്കുണ്ടെന്ന ഭീഷണിയും ചര്‍ച്ചയ്ക്കിടയില്‍ സിപിഎം ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: