തിരുവനന്തപുരം: മെത്രാന് കായല്‍ നികത്തുന്നത് സംബന്ധിച്ച് പരസ്പരം പഴിചാരി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാക്കളും രംഗത്ത്. അതിനിടെ കായല്‍ നികത്തരുതെന്ന ഹൈക്കോടതി ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് സംസ്ഥാനസര്‍ക്കാര്‍ നികത്താന്‍ അനുമതി നല്‍കിയതെന്ന് വ്യക്തമായി.
മെത്രാന് കായലിലെ ടൂറിസം പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ആ തീരുമാനം ഉത്തരവാക്കുക മാത്രമാണ് ചെയ്തത്. ഉത്തരവില്‍ അപാകതയുണ്ടെങ്കില്‍ പുനഃപരിശോധിക്കും. കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പാണ് കോട്ടയം കുമരകത്തെ മെത്രാന് കായലിലെ 378 ഏക്കര്‍ നികത്താന്‍ അനുമതി നല്കി റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. റെക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യറിസോര്‍ട്ട് കമ്പനിക്കാണ് സര്‍ക്കാര്‍ കായല്‍ നികത്താന്‍ അനുമതി നല്‍കിയത്. ഇതു സംബന്ധിച്ച കേസ് ഹൈക്കോടതിയില്‍ നിലനില്‍്ക്കെയാണ് ചട്ടവിരുദ്ധമായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേസില്‍ അന്തിമവിധി വരുന്നതുവരെ പ്രദേശത്ത് ഒരു നടപടിയും പാടില്ലെന്ന് കഴിഞ്ഞമാസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഭൂമി നികത്തുകയോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.
കോടതി ഉത്തരവ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനും റവന്യൂവകുപ്പ് അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്‍കിയിരുന്നു. കായല്‍ നികത്തുകയോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നില്ലെന്ന് കോട്ടയം കളക്ടര്‍ ഉറപ്പു വരുത്തണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതെല്ലാം ലംഘിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ നികത്തലിന് അനുമതി നല്‍കിയത്. ടൂറിസം മേഖലയില്‍ 1000 കോടിരൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നും അനേകം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭ്യമാകുമെന്നും ഉള്ള വാദങ്ങള്‍ നിരത്തിയാണ് സര്‍ക്കാര്‍ നടപടിയെ റവന്യൂവകുപ്പ് ന്യായീകരിക്കുന്നത്.
കായല്‍ നികത്തലിനെതിരെ ഇടതുപക്ഷം പ്രത്യക്ഷത്തില്‍ രംഗത്തുവന്നിട്ടുണ്ടെങ്കിലും പ്രതിഷേധം തീരെ ദുര്‍ബലമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളിലും അഴിമതിയുണ്ടെന്നും അതിലുള്‍പ്പെടുന്ന കായല്‍ നികത്തല്‍ അടക്കമുള്ളവ നടപ്പാക്കരുതെന്നും മാത്രമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെടുന്നത്. വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതാണ് പദ്ധതിയെന്ന് ഇടതുനേതാക്കള്‍ക്ക് അറിയാമെങ്കിലും ആരും പദ്ധതിയെ തുറന്ന് എതിര്‍ക്കുന്നില്ല.
അതേസമയം ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. കായല്‍ നികത്താനുള്ള അനുമതി റദ്ദാക്കണമെന്നും പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്നുമാണ് അദ്ദേഹം കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: