നാടന്‍ പാട്ടിലൂറുന്ന ഗ്രാമീണ നന്മയുമായി മലയാളികളെ ചിരിപ്പിച്ചും കരയിപ്പിച്ചും കടന്നുവന്ന സാധാരണക്കാരനായ നടനായിരുന്നു കലാഭവന്‍ മണി. സഹനടനായും വില്ലനായും നായകനായും അഭ്രപാളികളില്‍ തിളങ്ങിയപ്പോഴും ജനിച്ചുവളര്‍ന്ന നാടും വീടും എന്നും മണിയെ മാടിവിളിച്ചുകൊണ്ടിരുന്നു. സിനിമയിലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചാലക്കുടിയിലെ ഗ്രാമവട്ടത്തിലേക്ക് ഓടിയെത്താനും കൂട്ടുകാര്‍ക്കിടയില്‍ താരജാഡകളില്ലാതെ ഒരുമിച്ച് ചേര്‍ന്ന് ജീവിതം ഒരു ആഘോഷമാക്കി മാറ്റാനും മണി എന്നും സമയം കണ്ടെത്തിയിരുന്നു.
ചാലക്കുടിയിലെ ഒരു സാധാരണ ഓട്ടോറിക്ഷ ഡ്രൈവറില്‍ നിന്ന് നാടറിയുന്ന വലിയ നടനായി കലാഭവന്‍ മണി വളര്‍ന്നതിനു പിന്നില്‍ അശ്രാന്ത പരിശ്രമമുണ്ട്. കൊച്ചിന് കലാഭവന്റെ മിമിക്സ് ട്രൂപ്പില്‍ അംഗമായാണ് മണി തന്റെ കലാജീവിതത്തിന് തുടക്കമിടുന്നത്. അതിന് മുമ്പുതന്നെ നാട്ടിലെ വായനശാലകളിലും ക്ലബ്ബുകളിലും കലാപരിപാടികളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മണി. നാലാള്ക്കൂടുന്നിടത്ത് തന്റെ പ്രകടനത്തിലൂടെ ആളുകളെ കയ്യിലെടുക്കാനും ചിരിപ്പിക്കാനും മണിക്ക് ഒരു പ്രത്യേക വിരുത് തന്നെ ഉണ്ടായിരുന്നു. കര്‍ഷകത്തൊഴിലാളിയായ അച്ഛന് പാടിക്കൊടുത്ത നാടന്‍ പാട്ടുകള്‍ ആയിരുന്നു മണിയുടെ മാസ്റ്റര്‍ പീസ്. അക്ഷരത്തിലെ ഓട്ടോഡ്രൈവറുടെ ചെറിയ വേഷം അഭിനയിച്ചുകൊണ്ട് മലയാള സിനിമയുടെ നടുമുറ്റത്ത് കാലെടുത്തുവെച്ച മണി പിന്നീട് വില്ലനായും നായകനായും ഏറെ തിളങ്ങി.
സിനിമയുടെ താരജാടകളില്ലാതെ ഒരു സാധാരണ നാട്ടിന്‍പുറത്തുകാരനായി ജീവിക്കാനായിരുന്നു എന്നും മണിക്ക് ഇഷ്ടം. ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമെല്ലാം മണി ചാലക്കുടിയില്‍ പറന്നെത്തി തന്റെ കൂട്ടുകാര്‍ക്കൊപ്പം ആ ദിനങ്ങളെ അവിസ്മരണീയമാക്കാന്‍. മണി വന്നാല്‍ നാട്ടുകാര്‍ക്ക് അതൊരു ഉത്സവമാണ്. പാട്ടുപാടിയും കൂട്ടുകൂടിയും രാവും പകലും ആ ഉത്സവമേളം നീണ്ടുനില്‍ക്കും. ലുങ്കിയും ബനിയനും ധരിച്ച് ചാലക്കുടി പട്ടണത്തിലൂടെ ബൈക്കോടിച്ച് പോവുക മണിക്ക് എന്നും ഹരമായിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിന്ന് വീട്ടിലെത്തുന്ന മണി സായാഹ്നങ്ങളില്‍ ബൈക്കോടിച്ച് ചാലക്കുടി ടൗണിലും മാര്‍ക്കറ്റിലും കറങ്ങുന്നത് ഇവിടുത്തുകാര്‍ക്ക് സ്ഥിരം കാഴ്ചയാണ്.
സുന്ദര്‍ദാസ് – ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന സല്ലാപമാണ് മണിയെ ആളറിയുന്ന നടനാക്കി മാറ്റിയത്. സല്ലാപത്തിലെ ചെത്തുകാരന് രാജപ്പനെ മലയാളി നെഞ്ചേറ്റി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം മണിയിലെ നടനവിസ്മയത്തെ പുറത്തുകൊണ്ടുവന്നു. ആറാംതമ്പുരാന്, സമ്മര്‍ ഇന്‍ ബത്ലഹേം, എബ്രഹാംലിങ്കണ്, ലോകനാഥന്ഐഎഎസ്, നാട്ടുരാജാവ്, ബിഗ് ബി തുടങ്ങിയ ചിത്രങ്ങളിലും വളരെ ശ്രദ്ധേയമായ വേഷങ്ങളായിരുന്നു മണിക്ക്. 1999ല്‍ സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയം അര്‍ഹമായി.
2000ല്‍ ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ അവസാന റൗണ്ട് വരെ പരിഗണിക്കപ്പെട്ട മണി ഇവിടെയും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനാവുകയായിരുന്നു. 99ല്‍ ഫിലിം ഫെയറിന്റെ മികച്ച വില്ലന്‍ പുരസ്കാരം മണിയെത്തേടിയെത്തി. 99ല്‍ ത്തന്നെ ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് മണിക്ക് ലഭിച്ചു. 2008ല്‍ വനിത ചന്ദ്രിക അവാര്‍ഡും 2014ല്‍ ഭരത് ഗോപി ഫൗണ്ടേഷന് പുരസ്കാരവും മണിയെത്തേടിയെത്തി. സംവിധായകനും തിരക്കഥാകൃത്തും വിശ്വസിച്ചേല്‍പ്പിക്കുന്ന വേഷങ്ങള്‍ തന്മയത്വത്തോടെ ആടിത്തീര്‍ക്കാന്‍ മണിക്ക് ഒരു പ്രത്യേക കഴിവ് തന്നെയുണ്ടായിരുന്നു. തന്റേതായ ശൈലിയില്‍ ആ വേഷങ്ങളെ മണി അവിസ്മരണീയമാക്കി. കൊച്ചിന് കലാഭവനില്‍ നിന്ന് മലയാള സിനിമയുടെ ലോകത്തേക്ക് കടന്നുവന്ന നിരവധി താരങ്ങളുണ്ട്. അതില്‍ ഏറ്റവും ശ്രദ്ധേയരായവരില്‍ ഒരാളാണ് മണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: