കൊച്ചി: പൊട്ടിച്ചിരിയുടെ മണിയൊച്ചകള്‍ ഇനിയില്ല. രണ്ടര പതിറ്റാണ്ടിലേറെ പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചും വെള്ളിത്തിരയില്‍ നടനവൈഭവം അടയാളപ്പെടുത്തിയ കലാഭവന്‍ മണി (45) ഇനി ഓര്മ. ഇന്നലെ വൈകിട്ട് 7.15ഓടെ കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടാണ് മണിയെ അമൃതയില്‍ പ്രവേശിപ്പിച്ചത്. ബന്ധുക്കളുടെ അപേക്ഷ കണക്കിലെടുത്ത് ആശുപത്രി അധികൃതര്‍ വിവരം പുറത്ത് വിട്ടില്ല. വിഷബാധയേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ആശുപത്രി അധികൃതര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേരാനെല്ലൂര്‍ പോലീസ് മോഴിയെടുക്കുന്നതിന് ഇന്നലെ ആശുപത്രിയിലെത്തിയിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയില്‍ വെന്റിലേററ്ററിലായതിനാല് മൊഴിയെടുക്കാതെ മടങ്ങുകയായിരുന്നു. വൈകിട്ടോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയായുമായിരുന്നു. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ബിഗ് ബി, ആറാം തമ്പുരാന്, നാട്ടുരാജാവ്, ലോകനാഥന് ഐഎഎസ്, എബ്രഹാം ലിങ്കന്, സമ്മര്‍ ഇന്‍ ബെത് ലഹേം, കരുമാടിക്കുട്ടന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, അക്ഷരം, സല്ലാപം, പുള്ളിമാന്‍, ശിക്കാര്‍, ഇരുവഴി തിരിയുന്നിടം തുടങ്ങിയവയാണ് മണി പ്രമുഖ റോളില്‍ അഭിനയിച്ച ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. എന്തിരന്, വേല്, ബോസ്, ജെമിനി, ബന്ദാ പരമശിവം തുടങ്ങിയ തമിഴ് സിനിമകളില്‍ ഏറെ ശ്രദ്ധേയനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: