കോഴിക്കോട്: മുസ്ലിം വ്യക്തിനിയമത്തില്‍ സത്രീ വിവേചനമുണ്ടെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി. കെമാല്‍ പാഷ. പുനര്‍ജനി ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിച്ച ഗാര്‍ഹിക പീഡന നിരോധന നിയമം ഒരു വിശകലനം ചര്‍ച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുര്‍ആന്‍ സ്ത്രീക്ക് വിവാഹമോചനം അനുവദിക്കുന്നുണ്ടെങ്കിലും മുസ്ലിംവ്യക്തി നിയമപ്രകാരം പുരുഷന്മാര്ക്കു മാത്രമാണ് വിവാഹമോചനത്തിനുള്ള അനുമതിയുള്ളത്.
1939 ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിവഴി മുസ്ലിം സ്ത്രീയ്ക്ക് വിവാഹമോചനം ലഭിക്കുന്നത്. സ്ത്രീയ്ക്കും പുരുഷനും രണ്ടുനിയമമെന്നത് മുസ്ലിം വ്യക്തിനിയമത്തിലെ വിവേചമാണ് കാണിക്കുന്നത്. ഈ വിവേചനം ആരുണ്ടാക്കിയെന്ന ചോദ്യത്തിനുമുന്നില്‍ മതമേലധ്യക്ഷന്മാര്ക്കു പുറകോട്ടു പോകാനാവില്ല. മുസ്ലിം വ്യക്തി നിയമം എങ്ങനെയായിരിക്കണമെന്ന് തീരുമാനിച്ചത് ഒരു പാഴ്സിയാണ്. അദ്ദേഹത്തിന്റെ തീരുമാനപ്രകാരമുണ്ടാക്കിയ നിയമമാണ് ഇന്ന് മുസ്ലിംനിയമമായി രാജ്യത്ത് നടപ്പാക്കി വരുന്നത്.
ഖുര്‍ആന്‍ അനുശാസിക്കുന്നതെല്ലാം വേണമെന്നു പറഞ്ഞാല്‍ ആണുങ്ങള്‍ക്ക് എത്രകല്യാണം വേണമെങ്കിലും കഴിക്കാം.
സ്ത്രീയെ എപ്പോള്‍ വേണമെങ്കിലും പുറത്തെറിയാം. അതിന് യാതൊരു തകരാറുമില്ല. ഇത്തരം സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പ്രതികരണശേഷിയുണ്ടാവണം. അല്ലാത്തിടത്തോളംകാലം അവര്‍ക്കു സമൂഹത്തില്‍നിന്നു പ്രശ്നങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരും. തെക്കന്മേഖലകളില് ഭര്ത്താക്കന്മാര് ഒന്നില്‍കൂടുതല്‍ വിവാഹം കഴിക്കുന്നത് കുറവാണ്. സ്ത്രീകളുടെ പ്രതികരണശേഷിയാണ് ഇതിനുതടസ്സമായുള്ളത്. എന്നാല്‍ വടക്കന്‍ മേഖലകളില്‍ രണ്ടാംവിവാഹം കൂടുതലാണ്. ഇവിടെ സ്ത്രീകള്‍ പ്രതികരിക്കുന്നില്ല. പുരുഷന്മാര്ക്ക് ഒരേസമയം നാലുഭാര്യമാരാകാമെങ്കില് സ്ത്രീകള്‍ക്ക് എന്തുകൊണ്ട് നാലുഭര്ത്താക്കന്മാര് ആയിക്കൂടാ എന്നും അദ്ദേഹം ചോദിച്ചു.
സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ മതമേലധ്യക്ഷന്മാരും മഹല്ല് കമ്മിറ്റികളും വ്യത്യസ്തമായാണ് കാണുന്നത്. ഖുര്‍ആന്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാനാണു മതമേലധ്യക്ഷന്മാര് ശ്രമിക്കേണ്ടത്. മഹല്ല് കമ്മിറ്റികള്‍ വിവരമുള്ളവര്‍ ഭരിക്കണം. മതമേലധ്യക്ഷന്മാര് തല്‍സ്ഥാനത്തിരിക്കാന്‍ യോഗ്യരാണോയെന്ന് സ്വയം വിലയി രുത്തണം.സ്ത്രീധനം പാടില്ലെന്ന് പറയുന്നുണ്ടെങ്കിലും അത് നിരോധിക്കാന്‍ മതമേലധ്യക്ഷന്മാര് തയാറാവുന്നില്ല. ഗാര്‍ഹിക പീഡനനിരോധന നിയമത്തിലെ നിര്‍വചനങ്ങളില്‍ വ്യത്യാസം വരുത്തിയാല്‍ മാത്രമേ നിയമത്തിന്റെ പരിരക്ഷ സ്ത്രീകള്‍ക്കു ലഭിക്കുകയുള്ളൂ. ശരിയായ പഠനം നടത്താതെയാണു ഈ നിയമം ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ രണ്ടാം അഡീഷണല്‍ ജഡ്ജ് കൗസര്‍ എടപ്പുറത്ത് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: