ബെംഗളൂരു: ഇടതുപക്ഷവും കോണ്‍ഗ്രസും നടത്തുന്നത് രാഷ്ട്രീയ അടവു നയമല്ല, രാഷ്ട്രീയ ചതിയാണെന്ന് ബിജെപി കേരള അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. ബെംഗളൂരുവില്‍ ബിജെപി മലയാളി സംഘത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കേരളരാഷ്ട്രീയം ഒരു മാറ്റത്തിന്റെ പടിവാതില്‍ക്കലാണ്. ഇടതു-വലതു പാര്‍ട്ടികള്‍ കേരളത്തില്‍ ഇത്രകാലവും നടത്തിവന്ന അഡ്ജെസ്റ്റ്മെന്റ് രാഷ്ട്രീയം പുതിയൊരു വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്. ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പരസ്യമായും കേരളത്തില്‍ രഹസ്യമായും ഇവര്‍ തമ്മില്‍ ധാരണകളില്‍ എത്തിയിരിക്കുന്നു. ഇവരതിനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ അടവ് നയം എന്നോ അഡ്ജെസ്റ്റ്മെന്റ് എന്നോ ആണ് വിളിക്കുന്നത്. എന്നാല്‍ സാധാരണക്കാരുടെ ഭാഷയില്‍ ഇതിനെ ചതി എന്നാണു വിളിക്കേണ്ടത്, കുമ്മനം പറഞ്ഞു. അഴിമതി നിറഞ്ഞ ഭരണമാണ് മാറിമാറി ഇടതുപക്ഷവും കോണ്‍ഗ്രസ്സും കേരളത്തില്‍ നടത്തി വന്നത്. പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ മുന്‍ഗാമികളുടെ അഴിമതികള്‍ വെളിയില്കൊണ്ടുവരാന് രണ്ടുകൂട്ടരും ഇത്രകാലവും മെനെക്കെട്ടിട്ടും ഇല്ല. പച്ചക്കള്ളങ്ങളുടെമേലാണ് ഇടതുപക്ഷം അവരുടെ നെഗറ്റീവ് രാഷ്ട്രീയം പടുത്തുയര്‍ത്തുന്നത്. ബിജെപിക്കും അതിന്റെ നേതാക്കള്‍ക്കും എതിരെ പച്ചക്കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഇക്കൂട്ടര്‍. എന്നാല്‍ ബിജെപി നെഗറ്റീവ് പോളിറ്റിക്സില്‍ വിശ്വസിക്കുന്നില്ല. ഗുണപരമായ രാഷ്ട്രീയത്തിനാണ് ബിജെപി നിലകൊള്ളുന്നത്. ഓരോ ബിജെപി പ്രവര്‍ത്തകരും അതാണ് മനസ്സില്‍ വയ്ക്കേണ്ടത്,അദ്ദേഹം പറഞ്ഞു. കാലത്ത് നടന്ന സോഷ്യല്‍ മീഡിയാ പഠന ക്യാമ്പിനെയും കുമ്മനം അഭിസംബോധന ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: