തൃശൂര്‍: നടന് കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ച് തൃശൂര്‍ ഡിവൈഎസ്പി കെ.എസ്. സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മണിയെ അവശനിലയില്‍ കണ്ടെത്തിയ ചാലക്കുടി പാഡിയിലെ ഔട്ട്ഹൗസ് പോലീസ് സീല്‍ ചെയ്തു. ഔട്ട് ഹൗസില്‍ ഫോറന്‍സിക് വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നു പിന്നീട് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ആത്മഹത്യാ സാധ്യതയടക്കം പരിശോധിക്കുന്നതായി റൂറല്‍ എസ്പി കെ. കാര്‍ത്തിക് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കൂ.
കരള്‍സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നുവെന്നാണു കഴിഞ്ഞ ദിവസം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നത്. പിന്നീടു മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സംശയം പ്രകടിപ്പിച്ച് ആശുപത്രി അധികൃതര്‍ ചേരാനല്ലൂര്‍ പോലീസിന് ഞായറാഴ്ച വിവരം നല്‍കുകയായിരുന്നു. ഇക്കാര്യം ചേരാനെല്ലൂര്‍ പോലീസ് ചാലക്കുടി പോലീസിനെയും അറിയിച്ചിരുന്നു. അസ്വാഭാവിക മരണത്തിനു ചാലക്കുടി പോലീസ് കേസെടുക്കുകയും ചെയ്തു. മൊഴിയെടുക്കാനെത്തിയപ്പോള്‍ മണിയുടെ അവസ്ഥ കൂടുതല്‍ വഷളായതിനാല്‍ അതിനു കഴിഞ്ഞിരുന്നില്ല.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. മണിയുടെ ഔട്ട്ഹൗസിലെ ജീവനക്കാരനെ പോലീസ് ഞായറാഴ്ച ചോദ്യം ചെയ്തിരുന്നു. മണിക്കൊപ്പം ഔട്ട്ഹൗസില്‍ മദ്യപിക്കാനുണ്ടായിരുന്നവരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. മലയാളത്തിലെ ഒരു സിനിമാനടനും ഇവിടെയുണ്ടായിരുന്നതായി സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: