കുന്നത്തൂര്‍: ഭരണിക്കാവ് ടൗണില്‍ ദുരന്ത ഭീഷണി മുഴക്കി ഉണങ്ങിയ കൂറ്റന്‍ ആഞ്ഞിലി മരം. മരം മുറിച്ച് നീക്കാതെ അധികൃതര്‍ അപകടത്തിനായി കാത്തിരിക്കുന്നു.
ശാസ്താംകോട്ട ഭരണിക്കാവ് ദേവീക്ഷേത്രത്തിന്റെ മൈതാനത്ത് പ്രധാന പാതയോട് ചേര്‍ന്നാണ് കൂറ്റന്‍ ആഞ്ഞിലിമരം ഉണങ്ങി ഏത് നിമിഷവും നിലം പതിക്കാവുന്ന തരത്തില്‍ നിലകൊള്ളുന്നത്. അപകടം മുന്‍കൂട്ടി മനസിലാക്കിയ ക്ഷേത്രം ഭരണസമിതി ഒരു മാസം മുന്‍പ് മരം മുറിച്ച് മാറ്റാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ചില സ്വകാര്യവ്യക്തികളുടെ ഫോണ്‍ വഴിയുള്ള പരാതിയെത്തുടര്‍ന്ന് അന്നത്തെ ശാസ്താംകോട്ട എസ്ഐ ഷുക്കൂര്‍ ഈ ശ്രമം തടഞ്ഞു. പിന്നീട് റവന്യൂ ഇലക്ട്രിസിറ്റി അധികൃതര്‍ സ്ഥലത്തെത്തുകയും മരം അപകട നിലയിലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. തടി മുറിച്ച് ലേലം ചെയ്യാന്‍ റവന്യൂ അധികൃതര്‍ നീക്കം നടത്തിയെങ്കിലും എതിര്‍പ്പ് ഉയര്‍ന്നതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് പ്രധാന തടി നിര്‍ത്തി അപകടകരമായ മരത്തിന്റെ ഭാഗങ്ങള്‍ മുറിച്ച് നീക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനുമേല്‍ പിന്നീട് യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചില്ല. ഇപ്പോള്‍ ഈ മരം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്.
യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നിടത്താണ് ഭീഷണി ഉയര്‍ത്തി മരം നിലകൊള്ളുന്നത്. അതു കൂടാതെ ഈ മരത്തിന്റെ അടിവശത്തു കൂടിയാണ് 11 കെവി ലൈനും കടന്നുപോകുന്നത്. ഇതിനടുത്തായി നിരവധി വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മരം ഒടിഞ്ഞ് വീണാല്‍ അത് വന്ദുരന്തത്തിനാകും വഴിവയ്ക്കുക. ജീവഹാനിക്ക് വരെ ഇത് ഇടയാക്കിയേക്കും. രണ്ട് വര്‍ഷം മുന്‍പ് ഇവിടെ തന്നെ മാവിന്‍കൊമ്പ് ഒടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു. എന്നാല്‍ ചിലരുടെ താത്പര്യപ്രകാരമാണ് അധികൃതര്‍ നടപടിയെടുക്കാത്തതെന്ന ആക്ഷേപവും ഉണ്ട്. പഞ്ചായത്തംഗവും ഇതില്‍ താത്പര്യം എടുക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. ദുരന്തം ഉണ്ടാകുന്നതുവരെ കാത്തിരിക്കാതെ മരം എത്രയും വേഗം മുറിച്ച് മാറ്റണമെന്നാണ് ക്ഷേത്രഭരണ സമിതിയുടെയും നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: