കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പോടെ ആര്‍എസ്പിയെ രാഷ്ട്രീയമായി നിലംപരിശാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ലോകസഭാ തെരഞ്ഞെടുപ്പില്‍ പോളിറ്റ് ബ്യൂറോ അംഗത്തിന് നേരിട്ട പരാജയത്തിന് ശക്തമായ തിരിച്ചടിയാണ് സിപിഎം കേന്ദ്രങ്ങള്‍ ആവിഷ്കരിക്കുന്നത്. ഇതിന്റെ ഭാഗമായി ഏറ്റവുമൊടുവില്‍ ആര്‍എസ്പിയെ സമ്മര്‍ദ്ദത്തിലാക്കികൊണ്ട് കോവൂര്‍ കുഞ്ഞുമോനെ വരെ പാര്‍ട്ടിക്ക് പുറത്തെത്തിച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. പരനാറി പ്രയോഗത്തിലൂടെ പ്രേമചന്ദ്രനെ അങ്ങേയറ്റം ഇകഴ്ത്തിയ പിണറായി വിജയന്റെ ജില്ലയിലെ സന്ദര്‍ശനങ്ങളില്‍ എല്ലാം ജില്ലാഘടകത്തിന് ലഭിക്കുന്ന വ്യക്തമായ നിര്‍ദ്ദേശം തന്നെ ആര്‍എസ്പിയെ തരിപ്പണമാക്കലാണ്. ഇടതുപക്ഷത്തേക്ക് വരാന്‍ തയ്യാറായില്ലെങ്കില്‍ എന്തെല്ലാം ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഇടക്കിടെ രാഷ്ട്രീയഭാഷയില്‍ സിപിഎം നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും യുഡിഎഫ് പാളയത്തില്‍ അടിയുറച്ചുനില്ക്കുന്ന ആര്‍എസ്പി നേതൃത്വം ഇതിനെ ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണ്. ഇതാണ് സിപിഎമ്മിനെ കൂടുതല്‍ പ്രകോപിപ്പിക്കുന്നത്. പതിനഞ്ച് വര്‍ഷം മുമ്പ് ആര്എസ്പിയില് നിന്നാണ് കൊല്ലം അസംബ്ലി സീറ്റ് സിപിഎം തട്ടിയെടുത്തത്. പലതായി വിഭജിച്ചുപോയ ആര്‍എസ്പിക്ക് നിയോജകമണ്ഡലത്തില്‍ ശക്തിയില്ലെന്നാരോപിച്ചായിരുന്നു ഇത്.
ഇടതുവിപ്ലവകോട്ടയായ കൊല്ലത്ത് ആര്‍എസ്പിയുടെ വേര്‍പിരിയലിനുശേഷം ആദ്യമായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പാണിത്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ ഒന്നാകെ ഞെട്ടിച്ച വിജയമാണ് ആര്‍എസ്പിയിലെ എന്‍.കെ. പ്രേമചന്ദ്രന് നേടിയത്. യുഡിഎഫിന് ഒപ്പംനിന്നു മത്സരിച്ച പ്രേമചന്ദ്രന് പതിനായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. നാലുമാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സിപിഎം-സിപിഐ മുന്നണി നേട്ടം കൊയ്തെങ്കിലും യഥാര്‍ത്ഥത്തിലുള്ള മത്സരം നടക്കുന്നതു നിയമസഭാ തെരഞ്ഞെടുപ്പിലാണ്. സിപിഎമ്മിലെ പി.കെ.ഗുരുദാസനാണു നിലവില്‍ എംഎല്‍എ. 2011-ലെ തെരഞ്ഞെടുപ്പില്‍ 8540 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പി.കെ.ഗുരുദാസന് വിജയിച്ചത്. ആകെ പോള്‍ ചെയ്ത 114018 വോട്ടില്‍ 57986 വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ കെ.സി.രാജന് 49446 വോട്ട് ലഭിച്ചു. 71.14 ശതമാനമായിരുന്നു പോളിംഗ്. കഴിഞ്ഞതവണ എല്‍ഡിഎഫിനൊപ്പം ആര്‍എസ്പി ഉണ്ടായിരുന്നുവെന്നതു വിജയഘടകമായി വിലയിരുത്തുന്നു.
ആര്‍എസ്പിയുടെ ഭീഷണി നേരിടാന്‍ കഴിയുന്നത്ര ആര്‍എസ്പിക്കാരെ മറുകണ്ടം ചാടിക്കാനുള്ള തന്ത്രങ്ങള്‍ സിപിഎം നേരത്തെ പയറ്റിത്തുടങ്ങി. ആര്‍എസ്പിയുടെ മുതിര്‍ന്ന നേതാവ് വി.പി.രാമകൃഷ്ണപിള്ളയുടെ മകള്‍ ബി. ജയന്തിയെ കൂടെകൂട്ടിയാണു ഇതിന് തുടക്കമിട്ടത്. അതോടൊപ്പം സംസ്ഥാന കമ്മിറ്റിയംഗമായ രഘൂത്തമന്പിള്ളയേയും കൂടെകൂട്ടി. പ്രാദേശികമായി ആര്‍എസ്പി വിട്ട് സിപിഎമ്മിലേക്കു ചേക്കേറിയ ചുരുക്കം ആളുകളെ പൂമാലയിട്ടു സ്വീകരിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയന് കൊല്ലത്ത് എത്തിയതും ശ്രദ്ധേയമായിരുന്നു. കൊല്ലം കൈവിട്ടാല്‍ സംഗതി കുഴയുമെന്ന കണക്കുകൂട്ടലും സിപിഎമ്മിനുണ്ട്. കശുവണ്ടി വികസന കോര്പറേഷന് അഴിമതി, കെ.എം.എം.എല്‍. തുടങ്ങിയ മുഖ്യപ്രശ്നങ്ങള്‍ ഇതിനകം ചര്‍ച്ചയായി കഴിഞ്ഞു. സിബിഐ. അന്വേഷണം നടക്കുന്ന കശുവണ്ടി വികസന കോര്‍പറേഷനില്‍ യുഡിഎഫിലേയും എല്‍ഡിഎഫിലേയും നേതാക്കളായിരുന്നു ഇതുവരെ ഭരണം നടത്തിയിരുന്നത്. അഴിമതിയാരോപണങ്ങള്‍ക്ക് ഇരുകൂട്ടര്‍ക്കും പങ്കുണ്ടെന്ന നിഷ്പക്ഷവാദവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: