തൃശൂര്‍: അന്തരിച്ച നടന് കലാഭവന്‍ മണിക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മെഡിക്കല്‍ കോളജിലും തൃശൂര്‍ റീജണല്‍ തീയറ്ററിലും പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരക്കണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട മണിയെ അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി തടിച്ചു കൂടിയത്.
മണിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കുന്ന റീജണല്‍ തിയേറ്ററില്‍ രാവിലെ ഒമ്പതുമുതല്‍ തന്നെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ചയ്ക്ക് 12.25 ഓടെയാണ് മൃതദേഹം റീജണല്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിനായി എത്തിച്ചത്. കലാ-സാംസ്ക്കാരിക-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ മണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മണിയെ ഒരു നോക്ക് കാണാന്‍ എത്തിയ ആയിരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാതെ പോലീസും മറ്റും പാടുപെട്ടു. അനൗണ്‍സ്മെന്റിലൂടെ ജനങ്ങളെ ഒതുക്കി നിര്‍ത്താന്‍ പോലീസും മറ്റും ശ്രമിച്ചുവെങ്കിലും മൃതദേഹം പുറത്തെടുക്കാന്‍ ഏറെ ബുദ്ധിമുട്ടി. എസിപിമരായ ജയചന്ദ്രന്, സുദര്ശനന്, കെ.പി. ജോസ്, സിഐ മണികണ്ഠന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ സ്ഥലത്തുണ്ടായിരുന്നു.
കൈക്കുഞ്ഞുങ്ങളുമായി സ്ത്രീകള്‍ ഉള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് റീജണല്‍ തീയറ്ററില്‍ എത്തിയിരുന്നത്. അക്കാദമി കാമ്പസിന്റെ പുറത്തേക്ക് നീണ്ട ക്യൂ ദൃശ്യമായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊതുദര്‍ശനത്തിന് വച്ചപ്പോഴും ഇതേ സ്ഥിതിയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടന്ന മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്ക് മുന്നില്‍ വന്‍ തിരക്കാണ് രാവിലെ മുതല്‍ അനുഭവപ്പെട്ടത്. മെഡിക്കല്‍ കോളജില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നില്ലെങ്കിലും ജനത്തിരക്ക് മൂലം പൊതുദര്‍ശനം സജ്ജമാക്കുകയായിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ പുതിയ കാഷ്വാല്‍റ്റിയിലെ ഒപി ബ്ലോക്കിലാണ് മണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. ഡോ.രാജേന്ദ്രപ്രസാദ്, ഡോ.ഷെയ്ഖ് ഹുസൈന്, ഡോ.ഷിജു എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. രാവിലെ ഒമ്പതേകാലോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പതിനൊന്നേകാലോടെ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ചാലക്കുടി ടൗണ്‍ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4.30ന് വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: