ചെട്ടികുളങ്ങര: ദേവീസ്തുതിയുടെ ഭക്തി സാന്ദ്രതയില്‍ വഴിപാട് ഭവനങ്ങളില്‍ കുത്തിയോട്ട വഴിപാടുകള്‍ക്ക് ദീപം തെളിഞ്ഞതോടെ കുത്തിയോട്ട വഴിപാട് ഭവനങ്ങള്‍ ഭക്തിസാന്ദ്രമായി.
രാവിലെ വഴുപാടുകാര് ക്ഷേത്രത്തിലെത്തി കുട്ടികളെ ദത്തെടുത്ത ശേഷം ആചാര വിധി പ്രകാരം ഭവനങ്ങളിലെത്തിച്ചു. വൈകിട്ട് ക്ഷേത്രത്തിലെ ദീപാരാധനക്കു ശേഷമുള്ള ശുഭമൂഹൂര്ത്തത്തിലാണ് വഴുപാട് ഭവനങ്ങളില്‍ കുത്തിയോട്ടത്തിനു തുടക്കം കുറിച്ചത്.
പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലേക്ക് ദേവിയെ ആവാഹിച്ച് കുടിയിരുത്തിയശേഷം ഒരു വാളു പൂജ ചെയ്ത് ഗണപതി ഒരുക്ക് നടത്തി പന്ത്രണ്ടു രാശിയെ പ്രതിനിധാനം ചെയ്ത് പന്ത്രണ്ടുവിളക്കു സ്ഥാപിച്ചു. ഈ വിളക്കുകള്‍ കൊളുത്തി ദീപാരാധന നടത്തിയശേഷം നേര്‍ച്ച കുട്ടികള്‍ മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്ക്കും ദക്ഷിണ നല്കി. തുടര്‍ന്ന് കുത്തിയോട്ട ചടങ്ങുകള്‍ ആരംഭിച്ചു.
ആദ്യം ദേവിസ്തുതിയോടെ വഴിപാടു കുട്ടികളുടെ കരം പിടിച്ച് ആശാന്മാര് നാലുപാദം ചുവടുകള്‍ വയ്പ്പിച്ചു. ഇതിനുശേഷം കുത്തിയോട്ട സമിതികളുടെ നേതൃത്വത്തില്‍ പുരാണങ്ങളെ അവലംബിച്ചുകൊണ്ടുള്ള തുടര്‍ കഥകളും കുമ്മികളും പാടി ചുവടുകള്‍ വച്ച് ഭവനങ്ങള്‍ ഭക്തിസാന്ദ്രമാക്കി.
രേവതി നാളിലെ പൊലിവ് ചടങ്ങുകള്‍ക്കുശേഷം അശ്വതിനാള്‍ വിശ്രമദിനമാണ്. ഭരണിനാളില്‍ പുലര്‍ച്ചെ കുട്ടികളെ കുളിപ്പിച്ച് ബന്ധുജനങ്ങള്‍ക്കും ഗുനാഥന്മാര്ക്കും ദക്ഷിണ നല്കി മുഖത്ത് ചുട്ടി കുത്തി കൈകളില്‍ കാപ്പണിയിച്ച് കഴുത്തില്‍ മണിമാലകള്‍ അണിയിച്ച് വാഴയില വാട്ടിയുടിപ്പിച്ച് കിന്നരിത്തൊപ്പികള്‍ അണിയിച്ച് കയ്യില്‍ അടയ്ക്ക കുത്തിയ കത്തിയുമായി കുത്തിയോട്ടപ്പാട്ടിന്റെയും താലപ്പൊലികളുടെയും വായ്ക്കുരവകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ അമ്മയുടെ തിരുമുന്പിലേക്ക് സ്വീകരിക്കും.
തിരുമുന്പിലെത്തി ചൂരല്‍ മുറിഞ്ഞതിനുശേഷം കുട്ടികളെ സ്നാനം ചെയ്യിപ്പിച്ച് വീട്ടുകാര്‍ക്കു കൈമാറുന്നതോടുകൂടി വഴിപാടുകാരന്റെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായുള്ള കുത്തിയോട്ട വഴിപാടിനു സമാപനം കുറിക്കും.
അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഭവനങ്ങളില്‍ നടത്തുന്ന പ്രധാന വഴിപാടാണ് കുത്തിയോട്ടം. ഇക്കുറി 23 കുത്തിയോട്ട വഴിപാടുകളാണ് ഉള്ളത്.
കരകള്‍ക്കു പുറമെ മാവേലിക്കര, കായംകുളം, കരുവാറ്റ, മാന്നാര്‍ തുടങ്ങിയ സ്ഥലങ്ങളിലും ദേവിക്കു സമര്‍പ്പിക്കാനായി കുത്തിയോട്ട വഴിപാടുകള്‍ക്ക് തുടക്കം കുറിച്ചു. ആദ്യ ദിനം തന്നെ കുത്തിയോട്ടം ദര്‍ശിക്കുവാന്‍ ഭക്തജനത്തിരക്കായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: