ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് രാജ്യത്തു നടന്ന പ്രത്യയശാസ്ത്ര യുദ്ധത്തില്‍ വിജയിച്ചതായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. രാജ്യത്തെ വെട്ടിമുറിക്കണമെന്ന് മുദ്രാവാക്യം വിളിച്ചവര്‍ കേസില്‍ പെട്ട് ജയിയില്‍ നിന്നിറങ്ങിക്കഴിഞ്ഞപ്പോള്‍ ജയ് ഹിന്ദ് എന്നുവിളിച്ച് ത്രിവര്‍ണ്ണ പതാകയേന്തിയെന്നും ജയ്റ്റ്ലി പറഞ്ഞു. വൃന്ദാവനില്‍ നടന്ന യുവമോര്‍ച്ച ദേശീയ കണ്‍വനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജെയ്റ്റ്ലി.
ചിലയാളുകള്‍ക്ക് യാക്കൂബ് മേമന്റെ അനുസ്മരണം സംഘടിപ്പിക്കണം. മറ്റു ചിലര്‍ക്ക് അഫ്സല് ഗുരുവിന്റെ അനുസ്മരണവും. ഇവര്‍ വിളിക്കുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തെ തുണ്ടംതുണ്ടമാക്കുമെന്നാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. ജെഎന്‍യുവില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ത്ഥികളെ പിന്തുണച്ചത് കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്ര പാപ്പരത്വമാണ് പ്രകടമാക്കുന്നത്. ഒരു ചെറിയ വിഭാഗം ജിഹാദികള്‍ക്കും വലിയ വിഭാഗം മാവോയിസ്റ്റുകള്ക്കുമാണ് യാക്കൂബ് മേമനും അഫ്സല് ഗുരുവും ആരാധ്യരെന്നും ജെയ്റ്റ്ലി പറഞ്ഞു.
അക്രമത്തിലൂടെയും സ്വാതന്ത്ര്യമെന്ന മുദ്രാവാക്യത്തിലൂടെയും ഇടതുപാര്‍ട്ടികള്‍ എല്ലാക്കാലത്തും ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ജയ്റ്റ്ലി പരഞ്ഞു. കമ്യൂണിസ്റ്റുകള്‍ ഒഴികെ മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭാരതത്തിന്റെ ഭരണഘടനയെ അംഗീകരിച്ചെന്ന് 1949 നവംബര്‍ 25ന് ഡോ. അംബേദ്ക്കര്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. ഇടതുപക്ഷമൊഴിച്ചുള്ള മറ്റെല്ലാ രാഷ്ട്രീയപാര്‍ട്ടികളും ദേശീയതയെന്ന പൊതു പ്രത്യയശാസ്ത്രത്തെ അംഗീകരിച്ചിട്ടുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
2014ല്‍ ജനങ്ങള്‍ ബിജെപിക്കനുകൂലമായി വിധിയെഴുതിയത് കോണ്‍ഗ്രസിന്റെ അഴിമതിഭരണം മടുത്തതിനാലാണ്. മോദിയുടെ ഉജ്ജ്വല നേതൃപാടവം ജനങ്ങളെ ആകര്‍ഷിച്ചു. അഴിമതിയില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള മോചനത്തിനായാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. ജെഎന്‍യു വിദ്യാര്ത്ഥിയൂണിയന് പ്രസിഡന്റ് കനയ്യകുമാര്‍ വഴിതെറ്റിയ വ്യക്തിത്വമാണെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: