മിര്‍പൂര്‍: ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ചാമ്പ്യന്മാരായ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ലോക ട്വന്റി 20 കിരീടം. ടീം സ്പിരിറ്റിന്റെയും ഒത്തൊരുമയുടെയും വിജയമാണ് ഏഷ്യാകപ്പില്‍ കണ്ടത്. 2010-ല്‍ കിരീടം നേടിയശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാകപ്പില്‍ മുത്തമിടുന്നത്. 2012, 14 ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് ഫൈനലില്‍ കളിക്കാനും കഴിഞ്ഞില്ല. ഏഷ്യാകപ്പില്‍ ഇന്ത്യയുടെ ആറാം കിരീടമാണ് ഇത്തവണത്തേത്.
നേരത്തെ അഞ്ച് കിരീടങ്ങള്‍ നേടി ശ്രീലങ്കക്കൊപ്പമായിരുന്നു ഇന്ത്യ. അതേസമയം തങ്ങളുടെ രണ്ടാം ഫൈനലിലും ബംഗ്ലാദേശിന് റണ്ണേഴ്സപ്പാകാനായിരുന്നു യോഗം. കഴിഞ്ഞ ഏഷ്യാകപ്പിലെല്ലാം 50 ഓവര്‍ മത്സരമായിരുന്നു നടന്നിരുന്നത്. ഇത്തവണ ആദ്യമായാണ് ട്വന്റി 20യാക്കിമാറ്റിയത്. അടുത്തു നടക്കുന്ന ഐസിസി ടൂര്‍ണമെന്റ് ഏതാണോ അതിനനുസരിച്ചായിരിക്കും ഇനി മുതല്‍ ഏഷ്യാകപ്പ് അരങ്ങേറുക. 2018-ല്‍ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 50 ഓവര്‍ ഏകദിനമാണ് നടക്കുക. 2019-ല്‍ ഏകദിന ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നതിനാലാണിത്.
കളിയുടെ ഒരുഘട്ടത്തിലും ഇന്ത്യന്‍ കരുത്തിനെ വെല്ലുവിളിക്കാനുള്ള ത്രാണി ബംഗ്ലാ കടുവകള്ക്കുണ്ടായിരുന്നില്ല. മഴമൂലം 15 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ എട്ട് വിക്കറ്റിന് ആതിഥേയരായ ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യയുടെ കിരീട ധാരണം. ബംഗ്ലാദേശ് ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു പന്തു ബാക്കിനില്‍ക്കേ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ ശിഖര്‍ ധവാന്റെ (60) യും വിരാട് കോഹ്ലി ( 28 പന്തില്‍ പുറത്താകാതെ 41)യുടെയും മിന്നുന്ന പ്രകടനങ്ങളാണ് ഇന്ത്യയ്ക്കു കിരീടം സമ്മാനിച്ചത്. തുടക്കത്തില്‍ തന്നെ രോഹിത്ത് ശര്‍മ്മയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ധവാനും കോഹ്ലിയും ചേര്‍ന്ന് നേടിയ 94 റണ്‍സാണ് ഇന്ത്യയെ വിജയത്തില്‍ നിര്‍ണായകം. 6 പന്തുകളില്‍ നിന്ന് പുറത്താകാതെ 20 റണ്‍സെടുത്ത ക്യാപ്റ്റന്‍ ധോണിയും തന്റെ റോള്‍ ഗംഭീരമാക്കി.
അല്‍ അമിന്‍ ഹൊന്ൈ എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്ത് മിഡ്വിക്കറ്റിന് മുകളിലൂടെ സിക്സറിന് പറത്തിയാണ് ധോണി വിജയറണ്‍ നേടിയത്. ശിഖര്‍ ധവാന് ഫൈനലിലെ താരമായപ്പോള്‍ ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ ബംഗ്ലാദേശിന്റെ സാബിര്‍ റഹ്മാന് ചാമ്പ്യന്‍ഷിപ്പിന്റെ താരമായി.
നേരത്തെ, ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് നേടി. 13 പന്തില്‍ നിന്ന് രണ്ട് ഫോറും സിക്സറുമടക്കം പുറത്താകാതെ 33 റണ്‍സെടുത്ത മഹ്മദുള്ളയുടെ കരുത്തിലാണ് ബംഗ്ലാദേശ് 120 റണ്‍സെടുത്തത്. മഹ്മദുള്ളയെ കൂടാതെ 32 റണ്‍സെടുത്ത സാബിര്‍ റഹ്മാനും 21 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസ്സനും ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെച്ചു.
ഒരൊറ്റ കളിയിലും പരാജയപ്പെടാതെയാണ് ടീം ഇന്ത്യ ഏഷ്യാകപ്പില്‍ തങ്ങളുടെ കുതിപ്പ് പൂര്‍ത്തിയാക്കിയത്. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് കാര്യമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍ എതിരാളികള്‍ക്ക് സാധിച്ചിട്ടില്ല. കരുത്തരായ പാക്കിസ്ഥാനും നിലവിലെ ട്വന്റി 20 ലോകചാമ്പ്യന്മാരായ ശ്രീലങ്കപോലും ഇന്ത്യന്‍ ഓള് റൗണ്ട് മികവിന് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.
മുന്‍നിര ബാറ്റ്സ്മാന്മാരെല്ലാം ഫോമിലാണ് എന്നത് തന്നെയാണ് ലോകകപ്പിനിറങ്ങുമ്പോള്‍ ഇന്ത്യക്ക് ഏറ്റവും ആത്മവിശ്വാസം നല്കുന്ന ഘടകം. ഏറെ നാളുകളായി മികച്ചൊരു ഇന്നിങ്സ് കാഴ്ചവെക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയായിരുന്ന ഓപ്പണര്‍ ശിഖര്‍ ധവാന് ഫൈനലില്‍ ഫോമിലേക്കുയര്‍ന്നതും ലോകകപ്പില്‍ ഇന്ത്യന്‍ ആത്മവിശ്വാസം ഉയര്‍ത്തും. എങ്കിലും ഇന്ത്യയുടെ യഥാര്‍ത്ഥ മാച്ച് വിന്നര്‍ എന്ന ബഹുമതി കോഹ്ലിക്കുതന്നെയാണ്. പ്രത്യേകിച്ചും പാക്കിസ്ഥാനെതിരെയും ശ്രീലങ്കക്കെതിരെയും കളിച്ച ഇന്നിങ്സുകള്‍. ടീമിന് അത്യാവശ്യമായ സമയത്ത് സമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെടാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റ് ചെയ്യാന്‍ കോഹ്ലിക്ക് കഴിയുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്ന് താരത്തെ വ്യത്യസ്തനാക്കുന്നത്.
അതുപോലെ തന്നെയാണ് യുവരാജിന്റെ കാര്യവും. 2007ല്‍ ട്വന്റി 20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ഇന്ത്യക്ക് നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച യുവരാജിന് പിന്നീട് അര്‍ബുദരോഗം പിടിപെടുകയും തുടര്‍ ചികിത്സക്കുശേഷം രോഗത്തില്‍ നിന്ന് മുക്തിനേടി ടീമില്‍ മടങ്ങിയെത്തുകയും ചെയ്തു. എന്നാല്‍ ഫോം വീണ്ടെടുക്കാന്‍ കഴിയാതെ പിന്നീട് ടീമില്‍ നിന്ന് പുറത്തുപോവുകയും വീണ്ടും തിരിച്ചെത്തുകയും ചെയ്ത യുവി ഏഷ്യാകപ്പില്‍ മികച്ച ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ലങ്കന്‍ പരമ്പരയും ഏഷ്യാകപ്പും കഴിഞ്ഞതോടെ പേസര്‍ ജസ്പ്രീത് ബുംമ്റയും ഓള് റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യയുടെ മുതല്‍ക്കൂട്ടായി മാറി എന്നത് വാസ്തവം. എന്നാല്‍ ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ആശിഷ് നെഹ്റ എന്ന പേസര്‍. പരിക്കുകാരണം പലപ്പോഴും ടീമില്‍ ഇടം നഷ്ടപ്പെട്ട നെഹ്റ ഏഷ്യാകപ്പില്‍ മിന്നുന്ന പ്രകടനമാണ് നടത്തിയത്. തന്റെ 36-ാം വയസ്സിലും മികച്ച പേസ് കാത്തുസൂക്ഷിക്കുന്ന നെഹ്റയുടെ പരിചയസമ്പത്ത് ലോകകപ്പിലും ഇന്ത്യക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഉറപ്പ്. ട്വന്റി 20 ലോകകപ്പിന്റെ സൂപ്പര്‍ പത്ത് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കൂടി കളിക്കും. 10ന് വെസ്റ്റ് ഇന്‍ഡീസുമായും 12ന് ദക്ഷിണാഫ്രിക്കക്കെതിരെയുമാണ് മത്സരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: