തൊടുപുഴ: വൃദ്ധയെ തലക്കടിച്ചുവീഴ്ത്തി മാല മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം വഴിമുട്ടിയതോടെ പ്രതിയെന്ന് പോലീസ് സംശയിക്കുന്ന ജയ്സമ്മയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചു. പോലീസ് ജയ്സമ്മയുടെ അഭിപ്രായം ആരാഞ്ഞു. ജയസമ്മ നുണ പരിശോധനയ്ക്ക് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. ഇതേ സമയം പോലീസ് അന്വേഷണം നിലച്ചതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് ആവിശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപികരിക്കാനൊരുങ്ങുകയാണ്. ഇതിന്റെ മുന്നോടിയായി ഇന്ന് മുഖ്യമന്ത്രി തൊടുപുഴയിലെത്തുമ്പോള്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കും. പ്രതിയെക്കുറിച്ച് നിര്‍ണായകമായ സൂചനകള്‍ ലഭിച്ചിട്ടും അറസ്റ്റിനു തയ്യാറാകാത്ത പോലീസ് നിലപാടാണ് പ്രശ്നമെന്നും ആക്ഷേപമുണ്ട്. സംശയമുള്ള ചിലരെ ഇലക്ഷനു ശേഷം ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് ഇപ്പോള്‍ പോലീസ്. ഫെബ്രുവരി ആറിനാണ് ഇലപ്പളളി മുരിക്കനാനിക്കല്‍ അന്നമ്മ (96) വീട്ടുമുറ്റത്ത് അക്രമത്തിനിരയായത്. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ അബോധാവസ്ഥയില്‍ തുടരുകയാണ്. ആശുപത്രിയിലെത്തിച്ചു ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ ബന്ധുക്കള്‍ ആഭരണങ്ങള്‍ അഴിച്ചു മാറ്റിയിപ്പോഴാണ് മാല നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാല്‍ അണിഞ്ഞിരുന്ന മറ്റ് ആഭരണങ്ങള്‍ നഷ്ടപെടാത്തതാണ് പോലീസിനെ യഥാര്‍ഥ പ്രതി മോഷ്ടാവല്ലെന്ന നിഗമനത്തിലെത്തിച്ചത്. അന്നമ്മ ആഭരണം മാറ്റാര്‍ക്കെങ്കിലും നല്‍കിയോ എന്നും പോലീസ് അന്വേഷിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇലപ്പളളി പാത്തിക്കപ്പാറയില്‍ വിന്‍സന്റിന്റെ ഭാര്യ ജയ്സമ്മയെ പോലീസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. പോലീസ് ചോദ്യം ചെയ്തതിന്റെ പിറ്റേന്ന് ജെയ്സമ്മ ഒന്നര വയസ്സുള്ള മകന് ആഷിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കേസില്‍ അന്വേഷണം വഴി മുട്ടിയതില്‍ കടുത്ത അതൃപ്തിയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: