തൊടുപുഴ: കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളില്‍ ഓരോന്നിലും കുറഞ്ഞത് 15,000 ത്തിലധികം വോട്ടുകള്‍ സ്വന്തമായുണ്ടെന്ന് ബിഡിജെഎസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ബിഡിജെഎസ് തൊടുപുഴ നിയോജക മണ്ഡലം ഓഫീസിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില മണ്ഡലങ്ങളില്‍ ഇതിന്റെ പലമടങ്ങ് വോട്ടുകള്‍ ഉറപ്പാണ്. സംസ്ഥാനത്ത് ഇതിനോടകം എട്ടു ലക്ഷത്തോളം ആളുകള്‍ മെമ്പര്‍ഷിപ്പ് എടുത്തു. കേരളത്തില്‍ 140 മണ്ഡലങ്ങളിലും മത്സരിക്കാനുള്ള സ്വാധീനം ബിഡിജെഎസിനുണ്ട്. എന്നാല്‍ എന്‍ഡിഎ നേതൃത്വവുമായി സീറ്റു ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിക്കും. നല്ല ആളുകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് ബിഡിജെഎസ് തെരഞ്ഞെടുപ്പില്‍ അവസരം നല്‍കുക. സീറ്റു ചര്‍ച്ചയുമായി ബന്ധപ്പെട്ട് വിലപേശലോ തര്ക്കവോ ഉണ്ടാകില്ല. മറ്റ് സംസ്ഥാനങ്ങളിലും ഉള്ള ഓള് ഇന്ത്യ പാര്‍ട്ടിയായാണ് ബിഡിജെഎസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഇടതു വലതു പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ക്ക് തയാറായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബിഡിജെഎസ് എന്‍ഡിഎ മുന്നണിയുടെ ഭാഗമാണ്. ഈ നിലപാടില്‍ ഉറച്ചു നില്ക്കും. മൈക്രോ ഫിനാന്‍സിന്റെ പേരില്‍ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണം പല യൂണിയനുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. പരാതി ലഭിച്ചതിലെല്ലാം അന്വേഷിച്ച് നടപടിയെടുത്തിട്ടുണ്ട്. വിവിധ യൂണിയനുകളുടെയും നേതൃത്വത്തില്‍ പണം വിതരണം ചെയ്തിടങ്ങളിലുണ്ടായ ക്രമക്കേടിന്റെ ഉത്തരവാദിത്വം എങ്ങനെ എസ്.എന്‍.ഡി.പി യോഗം നേതാക്കളുടെ തലയിലാകുമെന്ന് കോടതി പോലും നിരീക്ഷിച്ചിട്ടുണ്ടെന്നും തുഷാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: