രണ്ടു പതിറ്റാണ്ടുകൊണ്ട് ദക്ഷിണേന്ത്യയിലെ തിളക്കമാര്‍ന്ന സിനിമാതാരമായുയര്ന്ന കലാഭവന്‍മണിയുടെ ആകസ്മിക വിയോഗം സകലമാനജനങ്ങളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. താരജാടകളൊന്നുമില്ലാതെ ജന്മനാട്ടില് കാലുറപ്പിച്ച് ജനങ്ങള്‍ക്ക് നടുവിലൂടെ നടന്നുനീങ്ങിയ നടന്.
ചിരിച്ചും ചിരിപ്പിച്ചും ഇടവേളകളില്ലാതെ ജനങ്ങളെ ആകര്‍ഷിച്ച ആ മഹാനടന് നമുക്കൊപ്പം ഇനി ഇല്ലെന്നറിയുമ്പോള്‍ വല്ലാത്തൊരു നീറ്റലാണ് അനുഭവപ്പെടുന്നത്. അടിസ്ഥാന വര്‍ഗത്തിന്റെ അവശതകളും ദുഃഖങ്ങളും ദുരിതങ്ങളും സ്വന്തം അനുഭവത്തിലൂടെ അറിഞ്ഞ മണി, മിമിക്രി കലാകാരനായാണ് വേദികളില്‍ ചിരിവിതറിയത്. സിനിമയില്‍ ഹാസ്യനടനായും വില്ലനായും സ്വഭാവനടനായും കഴിവുതെളിയിച്ചു. തമിഴിലും തെലുങ്കിലുമെല്ലാം മണിയുടെ തീയതി കിട്ടാന്‍ സംവിധായകരും നിര്‍മാതാക്കളും കാത്തുനിന്നു. മണി ഒരു ജോലി ഏറ്റെടുത്താല്‍ അത് പൂര്‍ണതയിലെത്തിക്കാന്‍ മനസ്സും ശരീരവും പൂര്‍ണമായും സമര്‍പ്പിക്കുമായിരുന്നു.
കഷ്ടപ്പാടുകളുണ്ടായിരുന്ന കാലത്തും കാശിനുവേണ്ടി കടുംപിടുത്തം നടത്തുന്ന പ്രകൃതക്കാരനായിരുന്നില്ല. മാത്രമല്ല, കിട്ടുന്ന കാശിന്റെ നല്ലൊരുഭാഗം മറ്റുള്ളവരെ സഹായിക്കാനും നീക്കിവച്ചു. മനുഷ്യസ്നേഹമാണ് മണിയുടെ മുഖമുദ്ര. വെളുത്തുതുടുത്ത നായകസങ്കല്‍പ്പങ്ങള്‍ക്ക് നടുവില്‍ കുറിയിട്ട കരുമാടിക്കുട്ടന്റെ നാടന്‍ ശീലുകളും ചായംപൂശാത്ത ചിരിയും ജനങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു. ആ ഇഷ്ടത്തിന്റെ നേര്‍ക്കാഴ്ചയായിരുന്നു മണിയെ അവസാനമൊന്നു കാണാനെത്തിയ ജനക്കൂട്ടം. താരങ്ങളായാല്‍ ഭൂമിയില്‍ ഇറങ്ങാത്ത ഇക്കാലത്ത് മഹാനടനായിട്ടും മണി ഭൂമിയിലെ താരംതന്നെയായിരുന്നു. കലാഭവന്‍ മണി എന്ന സകലകലാവല്ലഭന് ഞങ്ങള്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: