കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അധഃകൃതര്‍ എന്നും അടിമയാണ്. പാര്‍ട്ടിക്കുവേണ്ടി കൊത്തിയും കൊന്നും പോരുകോഴികളായി ചാവുക. ചാവേറുകളായി പാര്‍ട്ടി പറയുന്ന ശത്രുക്കളുടെമേല്‍ ചാടിവീണ് രക്തസാക്ഷിയാവുകയോ ജയില്‍ജീവിതം സ്വീകരിക്കുകയോ ചെയ്യുക. പാര്‍ട്ടിയിലെ ഉന്നതപദവിയോ സര്‍ക്കാരിലെ അധികാര സ്ഥാനമോ അവനുനിഷിദ്ധം. അതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തിലെത്തിയ സന്ദര്‍ഭങ്ങളിലൊക്കെ ജാതിശ്രേണിയനുസരിച്ച് ഊഴം നിശ്ചയിച്ചത്. ആദ്യമുഖ്യമന്ത്രി നമ്പൂതിരിപ്പാട്, എ.കെ. ഗോപാലനെപ്പോലുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും, നമ്പൂതിരി സമുദായ നേതാവ് നില്‍ക്കെ അതനുവദനീയമല്ല, എന്തുവിപ്ലവമാണെങ്കിലും. ബൂര്‍ഷ്വാസിയുടെ കാലത്തും നമ്പൂതിരി മേലെ, കമ്മ്യൂണിസത്തിന്റെ കാലത്തും സവര്ണന് തന്നെ ആദ്യം.
രണ്ടാമത്തെ അവസരം തൊട്ടുതാഴെയുള്ള ജാതി. മേനോന് മുഖ്യമന്ത്രി (അച്യുതമേനോന്) പിന്നീട് അതില്‍ത്തന്നെ കുറഞ്ഞത്, നായര്‍; പി.കെ.വാസുദേവന്‍ നായര്‍. അതിനുശേഷം തൊട്ടു താഴെ നായനാര്‍. ഇപ്പോള്‍ ഗതികേടുകൊണ്ട് ഈഴവന്. ഇനിയും പാര്‍ട്ടിയില്‍നിന്ന് ഒരു ദളിത ഭരണാധികാരി ഉണ്ടാകണമെങ്കില്‍ തലമുറകളോളം കാത്തുനില്ക്കണം. അവസാനത്തെ വരിയില്‍ അവസാനം നില്‍ക്കാനേ പാര്‍ട്ടിയില്‍ അധഃകൃതന് അവകാശമുള്ളൂ.
അധഃകൃതസമൂഹത്തില്നിന്ന് ഒരാളെയും ഉയരാനും പാര്‍ട്ടി അനുവദിക്കില്ല. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ തുടക്കകാലം. വര്‍ഗബോധത്തില്‍ ആവേശഭരിതനായി, സോഷ്യലിസം സ്വപ്നംകണ്ട്, ജാതിരഹിത സമുദായത്തില്‍ ജീവിക്കാനുള്ള ആഗ്രഹംകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നയാളാണ് കല്ലേന്‍ പൊക്കുടന്. ജാതികൊണ്ട് പുലയസമുദായം. ദളിതത്വം പോക്കാന്‍ വിപ്ലവ പാര്‍ട്ടിയില്‍ ചേര്‍ന്നു.
പാര്‍ട്ടി നിര്‍ദ്ദേശാനുസരണം സമരത്തില്‍ പങ്കാളി. സംഘര്‍ഷം. സംഘട്ടനത്തിനിടയില്‍ കൊലപാതകം. പൊക്കുടന് അടക്കമുള്ള കുറേപ്പേര് കേസില്‍ പ്രതി. കോടതിയില്‍ വിചാരണ നടക്കാന്‍ തുടങ്ങി. വിചാരണക്കുവേണ്ടി കോടതിയില്‍ വന്നുപോകാനുള്ള വാഹന സൗകര്യം ഇല്ലാതിരുന്നതുകൊണ്ട് കേസുനടക്കുന്ന തലശേരിയില്‍ എല്ലാവരെയും താമസിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. അതിനായി ലോഡ്ജ് ബുക്കു ചെയ്തു. പ്രതികളില്‍ പൊക്കുടനും കാഞ്ഞിരനും രണ്ടുപേരായിരുന്നു പുലയസമുദായാംഗം. ബാക്കിയെല്ലാവരും ഉയര്‍ന്ന ജാതിക്കാര്‍.
ലോഡ്ജില്‍ എത്തിയ മറ്റു സഖാക്കള്‍ പുലയരായ രണ്ടുപേരെ കൂടെ താമസിപ്പിക്കാന്‍ തയ്യാറായില്ല. അയിത്തം ആകും! അടിയന്തരമായി പാര്‍ട്ടി കമ്മിറ്റി കൂടി. തീണ്ടല് സംഭവിക്കാതിരിക്കാനും കേസിന്റെ നല്ല നടത്തിപ്പിനുമായി പുലയസമുദായാംഗങ്ങളായ പൊക്കുടനെയും കാഞ്ഞിരനെയും വേറെ ലോഡ്ജ് മുറിയില്‍ താമസിപ്പിക്കാന്‍ തീരുമാനമായി. തല്ക്കാലം തീണ്ടലില്‍ നിന്ന് രക്ഷപ്രാപിച്ചു. ലോക പ്രസിദ്ധ പരിസ്ഥിതി പ്രവര്‍ത്തകനായി പിന്നീട് അറിയപ്പെട്ട വിപ്ലവകാരിയുടെ ഹൃദയത്തിലെ ആദ്യ മുറിവ്.
കേസ് പിന്നീട് ഒത്തുതീര്‍പ്പായി. സമരം നടത്തിയവര്‍ക്ക് ഭൂമി വീതിച്ചുനല്കി. എന്നാല്‍ അതിന് ഏറ്റവും അര്‍ഹരായ പുലയ സഹോദരന്മാര്ക്ക് ഒരു സെന്റുപോലും കിട്ടിയില്ല. പാര്‍ട്ടിയിലെ ഉയര്‍ന്ന ജാതിക്കാര്‍ അതും തട്ടിയെടുത്തു. സവര്ണരാല് ബഹിഷ്കൃതനായ പൊക്കുടന് പാര്‍ട്ടിയില്‍നിന്നു രാജിവച്ചു. പിന്നീട് ഏറെക്കാലം നടന്നത് ദളിതപീഡനപര്വ്വം. പൊക്കുടനെയും ഭാര്യയെയും കണ്ടേടത്തുവച്ച് ഒക്കെ മര്‍ദ്ദിക്കുകയും വേട്ടയാടുകയും ചെയ്തു. മര്‍ദ്ദിച്ച് അവശനാക്കപ്പെട്ട പൊക്കുടനും കുടുംബവും രാഷ്ട്രീയം ഉപേക്ഷിച്ചു. പിന്നീടാണ് കണ്ടല്‍ക്കാടിന്റെ പ്രവാചകനായി, പ്രചാരകനായി മാറിയത്.
പാര്‍ട്ടി ദളിതനെ ഉയര്‍ത്തില്ല എന്നു മാത്രമല്ല സ്വന്തം പരിശ്രമംകൊണ്ട്, വെല്ലുവിളികളെ അതിജീവിച്ച് ഉയര്‍ന്ന നിലയിലെത്തിയാല്‍ അംഗീകരിക്കുകയുമില്ല. അതിനുള്ള ഏറ്റവും നല്ല തെളിവാണ് ഡോ. അംബേദ്ക്കര്‍. കമ്മ്യൂണിസ്റ്റുകളും ഭീകരവാദികളും ദേശദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പ്രധാന ബിംബം ആണ് ഡോ. അംബേദ്ക്കര്‍ എന്ന പേരും പടവും.
”അംബേദ്ക്കര്‍, ഗാന്ധി, മാര്‍ക്സിസ്റ്റുകാര്‍” എന്ന ഇഎംഎസിന്റെ ലേഖനം. അതില്‍ അംബേദ്ക്കറെ വിശേഷിപ്പിച്ചിരിക്കുന്നത്: ”ജാതി-ജന്മി-നാടുവാഴി മേധാവിത്തത്താല്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തില്‍ നിന്ന് ഉയര്‍ന്നുവന്ന ഒരു പെറ്റി ബൂര്‍ഷ്വാ വിഭാഗമാണ് ഒന്ന്. പതുക്കെ പതുക്കെയായി ഇടത്തരത്തിലും വന്‍കിടയിലുംപെട്ട പെറ്റിബൂര്ഷ്വയായി ഉയര്‍ന്നതിന്റെ ഉത്തമ പ്രതിനിധിയാണ് ഡോ. അംബേദ്ക്കര്‍. അതേപ്രതിഭാസം കേരളത്തില്‍ രൂപപ്പെട്ടത് നാരായണഗുരു തൊട്ടുള്ള സാമൂഹിക പരിഷ്കര്‍ത്താക്കളുടെ രൂപത്തിലാണ്”. (ബ്രാഹ്മിന്‍ കമ്മ്യൂണിസവും മറ്റു പഠനങ്ങളും – കെ.പി.വിജയന് അധ്യായം 24; പുറം 127)
ഏറ്റവും താഴേത്തട്ടില്‍നിന്ന് ഉയര്‍ന്നുവന്നാലും അയാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കൊടി കയ്യിലേന്തിയില്ലെങ്കില് പിന്നെ ഒന്നിനും കൊള്ളാത്തവരാണ്. അത് അംബേദ്ക്കറായാലും നാരായണഗുരുവായാലും. അവര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണ്. ബൂര്ഷ്വാസിയാണല്ലോ ഒന്നാം നമ്പര്‍ ശത്രു. നശിപ്പിക്കപ്പെടേണ്ടവര്‍; തകര്‍ക്കപ്പെടേണ്ടവര്‍.
അവരെയും അവരുടെ കര്‍മ്മങ്ങളെയും വികലമാക്കി തകര്‍ക്കുന്നതിനാണ് ഇന്ന് പാര്‍ട്ടി ”അംബേദ്ക്കര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്” ഉണ്ടാക്കി ആ മഹാപുരുഷനെ വികൃതമാക്കാന്‍ പണിയെടുക്കുന്നത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഇപ്പോള്‍ ചുമക്കുന്ന ഒരു ബൂര്‍ഷ്വ ശ്രീനാരായണഗുരുവാണ്. ബൂര്‍ഷ്വ ആയതുകൊണ്ട് ശത്രുതന്നെ. പിന്നെ എന്തിനു ചുമക്കുന്നു? ഇത്രയും കാലം പാര്‍ട്ടിയെ ചുമന്നു നടന്ന ഒരു വലിയ വിഭാഗമാണ് ഈഴവര്‍. അവരുടെ കണ്ണില്‍ പൊടിയിടുന്നതിനാണ് ഈ ചുമക്കല്‍.
കേരളത്തിലെ അധഃകൃത വിഭാഗത്തിന്റെ ആധുനിക കാലത്തെ വിമോചകനാണ് മഹാനായ അയ്യങ്കാളി. തൊഴിലാളി എന്ന നിലയിലും ദളിതര്‍ എന്ന നിലയിലും സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടില്‍ കിടന്ന വലിയൊരു വിഭാഗം ജനങ്ങളെ കൈപിടിച്ചുയര്‍ത്തിയ പ്രവാചകന്.
തല ഉയര്‍ത്തി നടക്കാനുള്ള ആത്മവിശ്വാസം, തൊഴിലാളി എന്ന നിലയില്‍ നിശ്ചിത കൂലി, ആഴ്ചയില്‍ ഒരു ദിവസം അവധി, എട്ടു മണിക്കൂര്‍ ജോലി, ദളിതര്‍ക്ക് വിദ്യാലയ പ്രവേശം; പഠിക്കാന്‍ തുടങ്ങിയവര്‍ക്ക് സൗജന്യ ട്യൂഷന്, പട്ടിണിമൂലം പഠനം ഉപേക്ഷിക്കാതിരിക്കാന്‍ ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ അടിസ്ഥാനപരമായ എല്ലാ നേട്ടങ്ങളും അയ്യങ്കാളിയുടെ സംഭാവനയാണ്. ഭൂരഹിതരായ ദളിതന് ആദ്യമായി ഭൂമി പതിപ്പിച്ചുനല്കിയത് അയ്യങ്കാളിയാണ്. അതും രണ്ടും മൂന്നും സെന്റല്ല, പണിയെടുത്ത് ഉപജീവനം നടത്താന്‍ പാകത്തില്‍ ഒരേക്കര്‍ സ്ഥലം വീതമാണ് നേടിക്കൊടുത്തത്. അതിനുശേഷം ഇന്നോളം ആരും ദളിതന് കൃഷിഭൂമി നല്‍കിയിട്ടില്ല. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ അവകാശവാദം പൊള്ളയാണ്; തട്ടിപ്പാണ്.
സ്വന്തം ആത്മബലംകൊണ്ടും സഹോദര സമുദായങ്ങളിലെ ഉല്‍പ്പതിഷ്ണുക്കളായ മഹാമനസ്ക്കരുടെ സഹകരണംകൊണ്ടും ദളിതസമൂഹത്തെ ഉയര്‍ത്തിയ മഹാത്മാ അയ്യങ്കാളി കമ്മ്യൂണിസക്കാരന് പക്ഷേ അസ്പൃശ്യനാണ്.കേരളത്തിന്റെ ചരിത്രത്തെ കമ്മ്യൂണിസത്തിന്റെ സങ്കുചിതദൃഷ്ടിയില് ഇ.എം.എസ്. നമ്പൂതിരിപ്പാട് വിശദമായി എഴുതിയിട്ടുണ്ട്. നാന്നൂറില്‍ അധികം പേജുള്ള ആ ബൃഹദ് കേരളചരിത്രത്തില്‍ പക്ഷേ ”അയ്യങ്കാളി” എന്ന നാലക്ഷരം ഇല്ല. ”കേരളചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍” എന്നാണ് പുസ്തകത്തിന്റെ പേര്. മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ ചരിത്രമെഴുതുമ്പോള്‍ ദളിതര്‍ ചരിത്രമില്ലാത്തവരായിരിക്കും എന്നുസാരം.
അയ്യങ്കാളിയെ ചവറ്റുകൊട്ടയില്‍ എറിഞ്ഞതിനു മറ്റൊരു കാരണവും കൂടിയുണ്ട്. കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെയും ദളിതന്റെയും സംരക്ഷണം തങ്ങളാണ് നടത്തുന്നതെന്ന് കാലങ്ങളായി പാര്‍ട്ടി നുണപറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. മഹാത്മാ അയ്യങ്കാളിയെ ജനങ്ങള്‍ ശരിയാംവണ്ണം അറിഞ്ഞാല്‍ കമ്മ്യൂണിസക്കാരന്റെ കാപട്യം എല്ലാവരും തിരിച്ചറിയും. അതുകൊണ്ടാണ് സങ്കുചിതമനസ്കനായ നമ്പൂതിരിപ്പാട് പുലയന്റെ ചരിത്രം കരിച്ചുകളഞ്ഞത്.
കമ്മ്യൂണിസ്റ്റു പാര്‍ട്ടിയില്‍ അധഃകൃതര്‍ എന്നും അധഃകൃതരാണ്. അവര്‍ ഉയര്‍ന്നാല്‍ പാര്‍ട്ടിക്ക് ചാവേറുകളെ കിട്ടാതാകും. സവര്ണത്തമ്പുരാക്കാന്മാരായ നേതാക്കള്‍ക്ക് ആജ്ഞാപിക്കാനും അനുസരിപ്പിക്കാനും അടിമകളെ ലഭിക്കാതാകും. ഉയരാതിരിക്കാനുള്ള ഏറ്റവും നല്ല വഴി അവരില്‍ അപമാനബോധം നിലനിര്‍ത്തുക എന്നതാണ്. അപമാനഭാരത്താല്‍ തലകുനിഞ്ഞ് പൊതുസമൂഹത്തില്‍ നിന്നും തിരസ്കൃത മനസ്സുള്ളവരായി മാറണം.
ഒന്നുകില്‍ പൊട്ടിത്തെറിക്കണം. അല്ലെങ്കില്‍ സ്വയം കെട്ടടങ്ങണം. രണ്ടായാലും പാര്‍ട്ടിക്ക് ലാഭംതന്നെ. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് രോഹിത് വെമുല.
അത് അങ്ങനെയല്ലെങ്കില്‍ നമുക്കൊരു ഉത്തരം കിട്ടേണ്ടതുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്പല്‍ സമൃദ്ധമാക്കിയ ഒരു രാജ്യം ലോകത്തില്‍ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ; അല്ലെങ്കില്‍ ഭാരതത്തില്‍ ഒരു സംസ്ഥാനം? പാര്‍ട്ടി ശക്തിപ്പെട്ടതുകൊണ്ടാണ് കേരളത്തിലെ ഏറ്റവും നല്ല ജില്ല ഞങ്ങളുടേത് ആയത് എന്നു പറയാന്‍ കഴിയുന്ന ഒരു ജില്ല; കമ്മ്യൂണിസംകൊണ്ടാണ് ഞങ്ങളുടെ ഗ്രാമം ഏറ്റവും സംസ്കാര സമ്പന്നമായത് എന്ന് അവകാശപ്പെടാവുന്ന ഒരു പിന്നാക്കഗ്രാമം; പാര്‍ട്ടി വന്നതുകൊണ്ടാണ് ഇവിടെയുള്ളവര്‍ വിദ്യാസമ്പന്നരായത് എന്നു പറയുന്ന ഒരു ആദിവാസി ഊര്; പാര്‍ട്ടി പ്രവര്‍ത്തനം കൊണ്ടാണ് ഇവിടെയുള്ളവര്‍ സ്നേഹസമ്പന്നരും പരസ്പരസഹകരണവും ഉള്ളവരായി മാറിയത് എന്നു പ്രഖ്യാപിക്കാന്‍ ധൈര്യപ്പെടുന്ന ഒരു ഹരിജന്‍ കോളനി എങ്കിലും എവിടെയെങ്കിലും കാണാന്‍ കഴിയുമോ?
കമ്മ്യൂണിസംകൊണ്ടു നശിച്ച ഇടങ്ങളേ ലോകത്തിലുള്ളൂ. സമാധാനം തകര്‍ന്നു; സൗഹാര്‍ദ്ദം ഇല്ലാതായി. സംശയങ്ങളും സംഘര്‍ഷങ്ങളും പതിവായി. വികസനവും പുരോഗമനവും വെറും മരീചിക. സംസ്കാര ശൂന്യത, സംഘര്‍ഷം, വെട്ടിപ്പിടുത്തം, കൊലപാതകം, ദാരിദ്ര്യം, അരാജകത്വം എല്ലാമെല്ലാമാണ് കമ്മ്യൂണിസത്തിന്റെ ഫലം. അവിടെ ദളിതര്‍ ചിന്താവിഷയം പോലുമല്ല.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: