ചാലക്കുടി: മലയാളിയുടെ പ്രിയതാരമായ കലാഭവന്‍ മണിയുടെ മൃതദേഹത്തോട് ചാലക്കുടി നഗരസഭ അനാദരവ് കാട്ടിയതായി പരാതി. മണിയുടെ മരണ വാര്‍ത്തയറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങളാണ് ചാലക്കുടിയിലേക്ക് എത്തിയത്. നഗരസഭയുടെ ടൗണ്‍ഹാള്‍ കോമ്പൗണ്ടിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചത്. ഇവിടെ ഒരുക്കിയ സൗകര്യങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെടുകയായിരുന്നു. തിക്കും തിരക്കും കാരണം മൊബൈല്‍ ഫ്രീസര്‍ വെച്ചിരുന്ന മേശ തകരുകയും ഫ്രീസര്‍ താഴെ വീഴുകയും ചെയ്തു. ചാലക്കുടി ഡിവൈഎസ്പി എസ്.സാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തുമ്പൂര്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ സെക്യൂരിറ്റി ഫോഴ്സും ഉണ്ടായിട്ടും ഇവിടെ എത്തിയ ജനസഹ്രസങ്ങളെ നിയന്ത്രിക്കുവാന്‍ സാധിച്ചില്ല.
ആദ്യം സര്‍ക്കാര്‍ ബോയ്സ് ഹൈസ്ക്കൂള് ഗ്രൗണ്ടിലാണ് പൊതുദര്‍ശനത്തിന് വെക്കുവാന്‍ തീരുമാനിച്ചത്. പിന്നീട് നഗരസഭ അധികൃതരാണ് സ്ഥലം മാറ്റിയതും നഗരസഭാ വളപ്പില്‍ സൗകര്യം ഒരുക്കിയതും. എന്നാല്‍ സംഘാടകരുടെ എല്ലാ ധാരണകളും തെറ്റിച്ച് വന്‍ ജനക്കൂട്ടമാണ്് മണിയുടെ അന്ത്യോപചാര ചടങ്ങിനെത്തിയത്. മൃതദ്ദേഹം തൃശൂരില്‍ നിന്ന് വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ആയിരങ്ങളാണ് നഗരസഭക്ക് മുന്പില് തടിച്ച് കൂടിയത്. ഒരു ഗേറ്റിലൂടെ ജനങ്ങളെ കടത്തി വിട്ട് മുന്‍വശത്തെ ഗേറ്റിലൂടെ പൂറത്തേക്ക് വിടുവാനായിരുന്നു പ്ലാന്‍. എന്നാല്‍ മൃതദ്ദേഹം വന്നതോടെ ആരാധകരുടെ തിക്കും തിരക്കും കാരണം നിയന്ത്രണങ്ങള്‍ പാടെ തകരുകയായിരുന്നു.
ഉന്തിലും തള്ളിലും പെട്ട് സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കായ ജനങ്ങള്‍ വിഷമത്തിലാവുകയായിരുന്നു. അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ കഴിയാതെ ആയിരക്കണക്കായ ആരാധകര്‍ നഗരസഭയെയും സംഘാടകരേയും ചീത്ത വിളിക്കുകയും മറ്റും ചെയ്യുന്നത് കാണാമായിരുന്നു. ജനങ്ങള്‍ ചാടിക്കടന്നതിനെ തുടര്‍ന്ന് മുന്‍വശത്തെ മതില് ഇടിഞ്ഞ് വീഴുകയും ചെയ്തു. തിക്കും തിരക്കും കാരണം എംപി ഇന്നസെന്റിന് വരെ അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ കഴിഞ്ഞില്ല. പതിനായിരങ്ങളാണ് അന്തോപാചരം അര്‍പ്പിക്കുവാന്‍ കഴിയാതെ തിരിച്ച്പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: