തിരുവനന്തപുരം: പഞ്ചാക്ഷരി മന്ത്രം ഉരുവിട്ട് ശിവരാത്രി ദിവസമായ ഇന്നലെ പതിനായിരങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തി. അഖണ്ഡനാമജപവും, ശിവ സ്തുതികളും ചൊല്ലി നാലാം യാമ പൂജ നടക്കുന്ന സമയം വരെ ശിവരാത്രി വ്രതക്കാര്‍ ക്ഷേത്രങ്ങളില്‍ കഴിച്ചുകൂട്ടി. ശിവപൂജയക്ക് ഏറ്റവും പ്രാധാന്യമുള്ള തിങ്കളാഴ്ച ശിവരാത്രി ദിവസം ആയതിനാല്‍ ശിവ ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ പുലര്‍ച്ചെമുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. മണിക്കുറുകളോളം ക്യൂ നിന്നാണ് ഭക്തര്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്. പഞ്ചാക്ഷരി മന്ത്രം ഉരുവിടുന്നതോടൊപ്പം മന്ത്രം പേപ്പറില്‍ എഴുതി സമര്‍പ്പിക്കുന്ന ചടങ്ങില്‍ പ്രായഭേദമന്യേ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്ര സംരക്ഷണസമിതി ശ്രീകണ്ഠേശ്വരം ശാഖയുടെ നേതൃത്വത്തില്‍ മന്ത്രം എഴുതുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. ക്ഷേത്രങ്ങളില്‍ അന്നദാനവും നടന്നു. ചെങ്കള്ളൂര്‍ ശിവക്ഷേത്രം, തിരുച്ചെറ്റിയൂര് ശിവ വിഷ്ണുക്ഷേത്രം, മാണിക്കോട് ശിവക്ഷേത്രം, നെയ്യാറ്റിന്‍കര രാമേശ്വരം ശിവക്ഷേത്രം, കോട്ടിയല് മഹാദേവക്ഷേത്രം, ബാലരാമപുരം ശ്രീഭരദ്വാജക്ഷേത്രം, എന്നിവിടങ്ങളില്‍ പ്രത്യേക പൂജകള്‍ നടന്നു. ശബരി മലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ജഡ്ജിമാര്‍ക്ക് മാനസാന്തരമുണ്ടാകുന്നതിനായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാമജപയഞ്ജവും സംഘടിപ്പിച്ചിരുന്നു.
അഘോരിയായും ബോലേനാഥനായും വിളങ്ങുന്ന മഹേശ്വരന്റെ തൃപ്പാദങ്ങളില്‍ ശരണം തേടി ശിവാലയ ഓട്ടത്തിലൂടെ പതിനായിരങ്ങള്‍ ദര്‍ശന സായൂജ്യം നേടി. മഹാശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ 12 ക്ഷേത്രങ്ങളില്‍ ശിവരാത്രി ദിവസം ഓടി ദര്‍ശനപുണ്യം നേടുന്നതാണ് രീതി. ഒന്നാമത്തെ ക്ഷേത്രമായ മുഞ്ചിറയിലെ തിരുമല മഹാദേവക്ഷേത്രത്തില്‍ നിന്നരാംഭിച്ച് 110 കിലോമീറ്ററുകളോളം പിന്നിട്ട് തിരുനട്ടാലം ശങ്കരനാരായണ ക്ഷേത്രത്തിലെത്തുമ്പോഴാണ് തീര്‍ത്ഥാടനം സമാപിക്കുന്നത്.
ടൂറിസ്റ്റ് വാഹനങ്ങളിലും ഇരുചക്രവാഹനങ്ങളിലുമായും ആയിരക്കണക്കിന് ഭക്തരും ദര്‍ശനം നടത്തിയിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഭക്തജനത്തിരക്ക് ഏറെ വര്‍ദ്ധിച്ചിട്ടുള്ളതായി അധികൃതര്‍ പറഞ്ഞു. ക്ഷേത്രങ്ങള്‍ തമിഴ്നാട്ടിലാണെങ്കിലും ഭക്തരില്‍ ഭൂരിഭാഗവും കേരളത്തില്‍ നിന്നുള്ളവരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: