കോഴിക്കോട്: തിരുവമ്പാടി സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്ന് മുസ്ലിം ലീഗ് അസന്നിഗ്ധമായി വ്യക്തമാക്കി. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി വി.മുഹമ്മദ് മാസ്റ്ററെ പ്രഖ്യാപിച്ചുകഴിഞ്ഞു. അദ്ദേഹത്തെ മാറ്റുന്ന പ്രശ്നമില്ലെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു.
തിരുവമ്പാടി മണ്ഡലത്തിനു വേണ്ടി താമരശ്ശേരി രൂപത വിലപേശുന്നത് നഗ്നമായ വര്‍ഗീയതയല്ലാതെ മറ്റൊന്നുമല്ലെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എ. ഹസ്സനും ജന. സെക്രട്ടറി എം. സിബഹത്തുള്ളയും പ്രസ്താവനയില്‍ വ്യക്തമാക്കി. അതേ സമയം കുടിയേറ്റ കര്‍ഷക ജനതയെ അവഗണിക്കരുതെന്നും കുടിയേറ്റ കര്‍ഷകനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന താമരശ്ശേരി രൂപതയുടെയും മലയോര വികസന സമിതി പശ്ചിമഘട്ട ജനസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറാകണമെന്നും മലയോര കര്‍ഷ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവമ്പാടി സീറ്റ് സംബന്ധിച്ച് യുഡിഎഫ് നേതൃത്വം നല്കിയ ഉറപ്പ് പാലിക്കണമെന്നും സീറ്റില്‍ സഭക്ക് കൂടി താല്‍പ്പര്യമുള്ള ആളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ആവശ്യപ്പെട്ട് താമരശ്ശേരി രൂപതയും പശ്ചിമഘട്ട സംരക്ഷണ സമിതിയും രംഗത്തെത്തിയതോടെയാണ് തിരുവമ്പാടി യുഡിഎഫിന് മുമ്പില്‍ തര്‍ക്കവിഷയമായത്. വി.എം. ഉമ്മര്‍മാസ്റ്ററെ തിരുവമ്പാടിയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പ്രചാരത്തിനിറങ്ങിയ മുസ്ലിം ലീഗ് ഇതോടെ വെട്ടിലായിരിക്കുകയാണ്. മറ്റു മുസ്ലിം സംഘടനകളെ കുടി അണിനിരത്തി സഭക്കെതിരെ കടുത്ത നിലപാടുകളെടുക്കാനാണ് മുസ്ലിം ലീഗ് നേതൃത്വം ആലോചിക്കുന്നത്.
27% വരുന്ന മുസ്ലിങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാര്യത്തില്‍ ഒരു പ്രതിഷേധവും പ്രകടിപ്പിച്ചിട്ടില്ല. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗങ്ങളില്‍ ക്രിസ്ത്യന്‍ സമുദായത്തിന് വന്‍ പ്രാതിനിധ്യമാണ് ലഭിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എ-മാരിലും എം.പി-മാരിലും ക്രിസ്ത്യന്‍ ആധിപത്യം പ്രകടമാണ്. ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച കമ്മീഷനുകള്‍, ബോര്‍ഡുകള്‍, അക്കാദമികള്‍ തുടങ്ങിയവയുടെ അദ്ധ്യക്ഷന്മാരിലും അംഗങ്ങളിലും മൃഗീയമായ ക്രിസ്ത്യന്‍ ആധിപത്യമായിരുന്നു. ഏറ്റവുമൊടുവില്‍ നിയമിച്ച സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്നുപേര്‍ ക്രിസ്ത്യാനികളായിരുന്നപ്പോള് മുസ്ലിം സമുദായത്തിന് ഒരാളുടെ പ്രാതിനിധ്യമാണ് ലഭിച്ചത്.
പുതുതായി അനുവദിച്ച എയ്ഡഡ് സ്ഥാപനങ്ങളും കൂടുതല്‍ ലഭിച്ചത് സഭകള്‍ക്കാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ ഒരു സര്‍ക്കാര്‍ ഓഫീസ് പട്ടാപ്പകല്‍ കത്തിച്ചാമ്പലാക്കിയപ്പോള് പ്രതികള്‍ക്കെതിരെ യുഎപിഎ പോലുള്ള കരിനിയമങ്ങള്‍ പ്രയോഗിച്ചില്ലെന്ന് മാത്രമല്ല അതിലുള്‍പ്പെട്ട സഭാ നേതാക്കള്‍ ക്ലീനായി രക്ഷപ്പെടുകയായിരുന്നു.
എന്നാല്‍ മുസ്ലിങ്ങള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തിയപ്പോള്‍ ഒരു സഭാനേതാവും പ്രതികരിച്ചില്ല. തിരുവമ്പാടി മണ്ഡലത്തിലെ മൂന്നാമത്തെ മതവിഭാഗമായ ക്രിസ്ത്യാനിയുടെ പേരില്‍ സീറ്റ് ചോദിക്കുന്നവര്‍ തെക്കന്‍ ജില്ലകളില്‍ എത്ര മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസ് നിയമസഭാ-ലോക്സഭാ സീറ്റുകള്‍ നല്‍കിയെന്ന് വ്യക്തമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സമ്മര്‍ദ്ദത്തിന്റെ പേരില്‍ തിരുവമ്പാടി വിട്ടുകൊടുക്കേണ്ടി വന്നാല്‍ കേരളത്തിലുടനീളം സമാന സംഘടനകളുമായും സഹകരിച്ച് വേണ്ടത് ചെയ്യാന്‍ കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: