ന്യൂദല്‍ഹി: രാജ്യത്തെ ഉന്നത കോടതികളിലെ ന്യായാധിപന്മാരുടെ നിയമന മാനദണ്ഡമായി കഴിവും സത്യസന്ധതയുമാണ് പരിഗണിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍. സീനിയോരിറ്റി മാത്രം കണക്കിലെടുത്താകരുത് നിയമനമെന്നും കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭാ സമിതി സമര്‍പ്പിച്ച കരട് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു. ന്യായാധിപ നിയമനം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
സുപ്രീംകോടതിയിലെ ജഡ്ജിമാരായ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നും നിയമജ്ഞരില്‍ നിന്നും കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഉള്‍പ്പെടുത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ നല്കിയ കരട് ശുപാര്‍ശയില്‍ പറയുന്നു. ഇതാദ്യമായാണ് സുപ്രീംകോടതിയിലെ ന്യായാധിപ നിയമനത്തിന് കഴിവും സത്യസന്ധതയും മാനദണ്ഡമാക്കണമെന്ന നിര്‍ദ്ദേശം വരുന്നത്. കൊളീജിയത്തിനായി സുപ്രീംകോടതിയില്‍ സ്ഥിരം സെക്രട്ടേറിയറ്റ് രൂപീകരിക്കണമെന്നും പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതിന് മുമ്പായി കേന്ദ്രനിയമ മന്ത്രി നിലവിലെ ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടണമെന്നും കേന്ദ്രമന്ത്രിസഭയുടെ ശുപാര്‍ശകളിലുണ്ട്.
ഹൈക്കോടതികളിലെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമാരുടെ കാലാവധി മൂന്നുമാസത്തില്‍ കൂടാന്‍ പാടില്ലെന്നും ഏതെങ്കിലും മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിക്ക് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം നല്കുന്നില്ലെങ്കില് അതിന്റെ കാരണം വ്യക്തമാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. ഒരു ഹൈക്കോടതി ജഡ്ജി അവസാന അഞ്ചുവര്‍ഷം പുറപ്പെടുവിച്ച വിധിന്യായങ്ങളും മറ്റു നടപടിക്രമങ്ങളും ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ പരിശോധനയ്ക്ക് വിധേയമാക്കണം. ജഡ്ജിമാരുടെ ഒഴിവുകള്‍ അറിയിച്ചുകൊണ്ടുള്ള വിജ്ഞാപനം ഹൈക്കോടതി വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്നു.
രാജ്യത്തെ കോടതികളിലെ ന്യായാധിപ നിയമനത്തിനായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിലൂടെ കൊണ്ടുവന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ന്യായാധിപ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിതല സമിതി കരട് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: