തൃശൂര്‍: കലാഭവന്‍ മണിക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ചാലക്കുടിയിലെ വീട്ടുവളപ്പില്‍ പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മണിയുടെ മൃതദേഹം അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സിനിമാ-രാഷ്ട്രീയ രംഗത്തുനിന്ന് നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം റീജ്യണല്‍ തീയേറ്ററിലും ചാലക്കുടി ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിനുവെച്ച് മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനും മണിയെ ഒരു നോക്കുകാണാനുമായി വന്‍ജനാവലിയാണ് ഒഴുകിയെത്തിയത്. തിരക്ക് നിയന്ത്രണാതീതമായതോടെ വിഐപികള്ക്കുപോലും അന്തിമോപചാരമര്പ്പിക്കാന്കഴിഞ്ഞില്ല. പോസ്റ്റുമോര്‍ട്ടം നടന്ന മുളങ്കുന്നത്തുകാവ് മെഡിക്കല്‍കോളേജ് കോമ്പൗണ്ടില്‍തന്നെ ആയിരങ്ങള്‍ മണിയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ആംബുലന്‍സ് ഇവിടെ കുറച്ചുനേരം നിര്‍ത്തിയിടുകയും ചെയ്തു.എന്നാല്‍ തിരക്ക് നിയന്ത്രണാതീതമായതോടെ റീജ്യണല്‍ തീയേറ്ററിലേക്ക് കൊണ്ടുപോവുകയായിരുന്നു.
റീജ്യണല്‍ തീയേറ്ററിലും മുറ്റത്തും പരിസരത്തുമായി ആയിരങ്ങള്‍ തിങ്ങിനിറഞ്ഞു. പന്ത്രണ്ടരയോടെയാണ് സംഗീത നാടക അക്കാദമി ആസ്ഥാനത്തുള്ള റീജ്യണല്‍ തീയേറ്ററില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചത്. ഇവിടെയും എത്തിച്ചേര്‍ന്ന പകുതിയിലേറെപ്പേര്‍ക്കും ആദരാഞ്ജലി അര്‍പ്പിക്കാനായില്ല. തുടര്‍ന്ന് ചാലക്കുടി ടൗണ്‍ഹാളിലേക്ക് പൊതുദര്‍ശനത്തിനായി കൊണ്ടുപോയി. ചാലക്കുടി ചേനത്തുനാട്ടിലെ വീട്ടുവളപ്പിലും ആയിരങ്ങള്‍ മണിയെകാണാന് തടിച്ചുകൂടി. എംപി ഇന്നസെന്റ് ഉള്‍പ്പടെയുള്ളവര്‍ക്ക് മൃതദേഹത്തിന് അടുത്തെത്താനായില്ല.
മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം അഞ്ചുമണിക്ക് തന്നെ സംസ്കാരകര്‍മ്മങ്ങള്‍ ആരംഭിച്ചു. അനുജന് രാമകൃഷ്ണന് ചിതക്ക് തീകൊളുത്തി. സിനിമാരംഗത്തുനിന്ന് നടന്മാരായ ജയറാം, മുകേഷ്, ഇന്നസെന്റ്, നടി കെപിഎസി ലളിത, അഞ്ജു അരവിന്ദ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. പിണറായി വിജയന്, ഇ.പി.ജയരാജന്, ടി.എന്‍.പ്രതാപന് എംഎല്‍എ, ബിജെപി നേതാക്കളായ ബി.ഗോപാലകൃഷ്ണന്, എ.നാഗേഷ് തുടങ്ങിയവരും അന്തിമോപാചരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: