തിരുവനന്തപുരം: മുന്നണി വിട്ട കക്ഷികളുടെ സീറ്റില്‍ കണ്ണുവച്ചിട്ടുള്ള ഘടകക്ഷികള്‍ക്ക് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്. ഒഴിവുവന്ന സീറ്റുകള്‍ കണ്ട് പനിക്കേണ്ടെന്നും കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് തന്നെയാണെന്നും യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് വ്യക്തമാക്കി. എന്നാല്‍ ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ കേരളാകോണ്‍ഗ്രസ് ജേക്കബും ആര്‍എസ്പിയും സിഎംപിയും കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതോടെ സീറ്റ് വിഭജനം കോണ്‍ഗ്രസിന് തലവേദനായി മാറി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുവേണമെന്ന അവകാശവാദത്തില്‍ യുഡിഎഫിലെ ഘടകകക്ഷികള്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ സമവായത്തിലെത്താതെയാണ് ആദ്യഘട്ട ഉഭയകക്ഷിചര്‍ച്ച അവസാനിച്ചത്.
രണ്ടാംഘട്ട ചര്‍ച്ച 10ന് ആരംഭിക്കും. മുസ്ലിം ലീഗ് ഒഴികെയുള്ള ഘടകകക്ഷികളെല്ലാം കൂടുതല്‍ സീറ്റുവേണമെന്ന നിലപാടിലാണ്. ആര്‍എസ്പി, കേരളാ കോണ്‍ഗ്രസ്(ജേക്കബ്), സിഎംപി(സി.പി. ജോണ്‍) എന്നിവരുമായാണ് ഇന്നലെ ഉഭയകക്ഷി ചര്‍ച്ച നടത്തിയത്. സിറ്റിങ് സീറ്റുകള്‍ ഉള്‍പ്പടെ എട്ടുസീറ്റുകള്‍ ചര്‍ച്ചയില്‍ ആര്‍എസ്പി ആവശ്യപ്പെട്ടു.
കൊല്ലത്ത് മൂന്ന് സിറ്റിങ് സീറ്റുകള്‍ കൂടാതെ ഒരു സീറ്റുകൂടി അധികം വേണം. കൊല്ലം, കുണ്ടറ, പുനലൂര്‍ സീറ്റുകളില്‍ ഏതെങ്കിലുമൊന്നാണ് അധികം ആവശ്യപ്പെട്ടത്. സിറ്റിങ് സീറ്റായ ഇരവിപുരം മുസ്ലിംലീഗിന് വിട്ടുനല്‍കില്ല. കൂടാതെ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ഓരോ സീറ്റുകളിലും ആര്‍എസ്പി അവകാശമുന്നയിച്ചു. എന്നാല്‍ ചവറ, ഇരവിപുരം, കുന്നത്തൂര്‍, ആറ്റിങ്ങല്‍ ഉള്‍പ്പടെ നാലു സീറ്റുകള്‍ നല്‍കാമെന്ന നിലപാടാണ് കോണ്‍ഗ്രസ് അറിയിച്ചത്.
പരമാവധി അഞ്ചു സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആര്‍എസ്പി. കേരളാ കോണ്‍ഗ്രസ്(ജേക്കബ്) വിഭാഗം നാലുസീറ്റുകളാണ് ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ പ്രതാപകാലത്ത് നാലു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. അങ്കമാലി, പിറവം സീറ്റുകള്‍ നിര്‍ബന്ധമായും കിട്ടണം. കഴിഞ്ഞതവണ പാര്‍ട്ടി ചെയര്മാന് ജോണി നെല്ലൂര്‍ മത്സരിച്ച അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ പകരം മൂവാറ്റുപുഴ നല്‍കണം. അങ്കമാലിയില്‍ കോണ്‍ഗ്രസിന് വിജയസാധ്യതയുണ്ടെന്നാണ് ഡിസിസിയുടെ നിലപാട്. കുട്ടനാട് അല്ലെങ്കില്‍ ഉടുമ്പന്‍ചോല, പുനലൂര്‍ അല്ലെങ്കില്‍ കൊട്ടാരക്കര സീറ്റ. ഇതാണ് ജേക്കബ് വിഭാഗത്തിന്റെ മറ്റൊരു ആവശ്യം.
സി.പി. ജോണിന്റെ നേതൃത്വത്തിലുള്ള സിഎംപി മൂന്നു സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. കുന്നംകുളത്ത് സി. പി. ജോണിനെ മത്സരിപ്പിക്കാനാണ് സിഎംപി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്.
കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടതായും ഇതുസംബന്ധിച്ച് തീരുമാനമായില്ലെന്നും ചര്‍ച്ചയ്ക്കുശേഷം കേരളാകോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍ പ്രതികരിച്ചു. മുന്നണിവിട്ട ഘടകകക്ഷികളുടെ ഒഴിവുവന്ന സീറ്റുകള്‍ ഭൂരിഭാഗവും കോണ്‍ഗ്രസ് ഏറ്റെടുക്കും. കഴിഞ്ഞതവണത്തേക്കാള്‍ കൂടുതല്‍ സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക ഇന്ന് എഐസിസി നേതൃത്വത്തിന് കൈമാറും. ഹൈക്കമാന്റിന്റെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ഈമാസം അവസാനത്തോടെ അന്തിമപട്ടിക തയ്യാറാവും. യൂത്ത്കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രതിനിധികളും അന്തിമപട്ടികയില്‍ ഇടംനേടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക ഈമാസം അവസാനത്തോടെ തയ്യാറാവുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: