ന്യൂദല്‍ഹി: ഗുജറാത്തിലും ദല്‍ഹിയിലും ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശം തുടരുന്നു. കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തരസുരക്ഷാ സാഹചര്യങ്ങള്‍ തൃപ്തികരമാണെന്നും ചില ഭീഷണികള്‍ നിലവിലുണ്ടെന്നും യോഗം വിലയിരുത്തി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, ഐബി ഡയറക്ടര്‍ ദീനേശ്വര് ശര്‍മ്മ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ദല്‍ഹിയിലും ഗുജറാത്തിലും ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ രണ്ടുദിവസം കൂടി തുടരാന്‍ തീരുമാനിച്ചു. ദല്‍ഹിക്കു പുറമേ ലഖ്നൗ, ജയ്പൂര്‍, വിജയവാഡ, ഭോപ്പാല്‍, ഛണ്ഢീഗട്ട്, അഹമ്മദാബാദ്, പനാജി എന്നീ നഗരങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനു പുറമേ ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, ഗോവ, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങള്‍ക്കും ഇന്നലെ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശം കൈമാറി.
ദല്‍ഹിയില്‍ ക്ഷേത്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മെട്രോ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം രണ്ടുദിവസമായി പോലീസ് പരിശോധന തുടരുകയാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ നേതൃത്വത്തില്‍ ഉന്നത തല സുരക്ഷാ യോഗം ചേര്‍ന്നിട്ടുണ്ട്. സംസ്ഥാനം സുരക്ഷിതമെന്ന് നൂറുശതമാനം ബോധ്യം വരുന്നതുവരെ സുരക്ഷാ നടപടികള്‍ പിന്വലിക്കിക്കില്ലെന്ന് ഗുജറാത്ത് പോലീസ് വ്യക്തമാക്കി. കേന്ദ്ര അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍ നിന്നും കേന്ദ്രഏജന്‍സികളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും സംസ്ഥാനത്ത് സുരക്ഷിതമായ സാഹചര്യം നിലനിര്‍ത്തുകയാണ് പോലീസിന്റെ കടമയെന്നും ഡിജിപി പി.സി താക്കൂര്‍ പറഞ്ഞു.
പ്രശസ്തമായ സോമനാഥ ക്ഷേത്ര സുരക്ഷയ്ക്കായി 250ലധികം പോലിസുകാരെയും അര്‍ദ്ധസൈനികരെയും എന്‍എസ്ജി കമാണ്ടോകളെയും വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ക്ഷേത്രം സുരക്ഷാ ഏജന്‍സികളുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാണെന്നും ഡിജിപി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: