പറവൂര്‍: പറവൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്തെ നടപ്പാതകള്‍ വഴിവാണിഭക്കാര്‍ കയ്യേറിയതോടെ കാല്‍നടയാത്ര ദുരിതത്തില്‍. നമ്പൂരിയച്ചന്‍ ആല്‍ത്തറ മുതല്‍ ചേന്ദമംഗലം കവലവരെ ഇരുവശങ്ങളിലുമാണ് വഴിവാണിഭം പൊടിപൊടിക്കുകയാണ്. ഏറെ തിരക്കുള്ള കച്ചേരിപ്പടി, മിനി സിവില്‍ സ്റ്റേഷന് പരിസരം എന്നിവിടങ്ങളിലാണ് നടപ്പാത കയ്യേറി കച്ചവടം നടത്തുന്നത്. തുണി, പച്ചക്കറി, പഴം മറ്റ് ഉല്‍പ്പന്നങ്ങളുടെയും വിപണന കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പ്രദേശങ്ങള്‍. ഇവരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ യാത്രക്കാര്‍ ശ്രമിക്കുന്നതോടെ റോഡിന്റെ വശങ്ങള് ചേര്‍ന്ന് പോലും നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഏത് നിമിഷവും വാഹനങ്ങള്‍ തട്ടി അപകടത്തിനുള്ള സാദ്ധ്യതയും ഏറെയാണ്. മുന്‍കാലങ്ങളില്‍ നഗരസഭ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് ഇവര്‍ക്ക് ഒത്താശ ചെയ്യുന്ന അവസ്ഥയിലെത്തി.
നഗരസഭ വഴിവാണിഭക്കാര്‍ക്ക് എതിരെ നടപടികള്‍ എടുത്ത സമയങ്ങളില്‍ എല്ലാം തന്നെ മുഖ്യധാരാ രാഷ്ട്രീയ കക്ഷിയുടെ നേതൃത്വത്തില്‍ നഗരസഭക്കെതിരെ പ്രത്യക്ഷ സമര പരിപാടികളുമായി രംഗത്ത് വരികയാണ് പതിവ്. അറുപതോളം വരുന്ന വഴിവാണിഭക്കാരെ പുനഃരധിവസിപ്പിക്കാന്‍ സ്വകാര്യ ബസ് സ്റ്റാന്റിന് പുറകില്‍ സ്ഥലം കണ്ടെത്തിയെങ്കിലും ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം അത് കടലാസില്‍ ഒതുങ്ങുകയായിരുന്നു.
നിലവില്‍ ഈ സ്ഥലം സ്വകാര്യ ബസുകളുടെ പാര്‍ക്കിംഗ് കേന്ദ്രമായിമാറിയിരിക്കുകയാണ്. ഫുട്പാത്തുകളിലും മറ്റും അനധികൃതമായ കച്ചവടം നടത്തുന്നവര്‍ക്കെതിരെ ഏറെ കാലത്തിന് മുന്‍പ് തന്നെ വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും നഗരസഭ അധികൃതര്‍ക്ക് പരാതിയും നല്‍കിയിരുന്നു. കടകള്‍ക്ക് ലക്ഷകണക്കിന് രൂപ പകിടിയും വാടകയും അതോടൊപ്പം വൈദ്യുതിക്കും ജീവനക്കാര്‍ക്കും പണം നല്‍കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വഴിവാണിഭക്കാര്‍ക്ക് യാതൊരു മറ്റ് ചിലവുകളില്ലാതെ വ്യാപാരം നടത്താന്‍ കഴിയും. ഇത് സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ഏറെ നഷ്ടം വരുത്തുന്നതായി വ്യാപാരികളും ആരോപിക്കുന്നു. പ്രതിദിനം ആയിരക്കണക്കിന് ജനങ്ങള്‍ വന്നു പോകുന്ന നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് തടസങ്ങളില്ലാതെയും അപകടങ്ങള്‍ ഇല്ലാതെ നടക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതോടൊപ്പം വഴിവാണിഭക്കാരെ പുനഃരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് നഗരസഭ അധികൃതര്‍ ശ്രദ്ധ പതിപ്പിക്കുമെന്ന പ്രത്യാശയിലാണ് ജനങ്ങള്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: