കൊച്ചി: മുസ്ലിം വ്യക്തി നിയമത്തിലെ സ്ത്രീ വിരുദ്ധത തുറന്ന് കാട്ടിയ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി.കെമാല്‍ പാഷക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലീം സംഘടനകള്‍. മുസ്ലിം ലീഗ്, സമസ്ത, ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള സംഘടനകള്‍ കെമാല്‍ പാഷ നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്തു. ബഹുഭാര്യത്വം ഉള്‍പ്പെടെയുള്ളവ ഇസ്ലാമികമാണെന്നും ഒഴിവാക്കാനാകില്ലെന്നുമാണ് സംഘടനകളുടെ നിലപാട്. അതേസമയം, മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും സ്ത്രീ സംഘടനകളും വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
ശരീ അത്തിനെതിരെ പറയുന്നത് അംഗീകരിക്കാനാകില്ലെന്ന് സമസ്ത സെക്രട്ടറി കോട്ടുമല ബാപ്പു മുസലിയാര്‍ പ്രതികരിച്ചു. ശരീ അത്ത് അനുസരിച്ച് മാത്രമേ മുസ്ലിങ്ങള്‍ക്ക് ജീവിക്കാനാകു. മത നിയമം പൊളിച്ചെഴുതണമെന്ന് ആവശ്യപ്പെടുന്നത് എതിര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇസ്ലാം നിയമങ്ങള്‍ സ്ത്രീ വിരുദ്ധമല്ലെന്നും സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്നവയാണെന്നും ജമാ അത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ചില സാഹചര്യങ്ങളില്‍ ബഹുഭാര്യത്വം അനിവാര്യമാണ്. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണം. വിശ്വാസികളായ സ്ത്രീകള്‍ക്ക് വ്യക്തിനിയമത്തില്‍ ആക്ഷേപമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതകാര്യങ്ങളില്‍ ജഡ്ജിമാരല്ല മതമേലധ്യക്ഷന്മാരാണ് അഭിപ്രായം പറയേണ്ടതെന്ന് കേരള മുസ്ലിം ജമാ അത്ത് കൗണ്‍സില്‍ പ്രസിഡണ്ട് അഡ്വ.എ.പൂക്കുഞ്ഞ് പറഞ്ഞു. വ്യക്തിനിയമം സ്ത്രീ വിരുദ്ധമാണെന്ന അഭിപ്രായം ശരിയല്ല. ബഹുഭാര്യത്വം ഞങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഇത് നിയമം മൂലം നിരോധിക്കണോയെന്ന് മറ്റ് സംഘടനകളുമായി ചര്‍ച്ച ചെയ്ത് മാത്രമേ പറയാനാകൂ. ചിലര്‍ വ്യക്തിനിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള നീക്കത്തെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
എവിടെ ‘പുരോഗമനവാദി’കള്‍?
കൊച്ചി: ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമില്ലാത്തത് ഏറ്റവും വലിയ സ്ത്രീവിരുദ്ധ വിഷയമാക്കി പ്രചാരണം നടത്തിയ സ്വയം പ്രഖ്യാപിത പുരോഗമന-സ്ത്രീ വാദികള്‍ക്ക് മുസ്ലിം വ്യക്തി നിയമത്തില്‍ ഇരട്ടത്താപ്പ്. ശബരിമല സംബന്ധിച്ച് ആവേശത്തോടെ പ്രതികരണവും പ്രതിഷേധവും നടത്തിയ ഇടത് സംഘടനകളും വിഷയം അറിയാത്ത മട്ടിലാണ്. അണമുറിയാതെ അന്തിച്ചര്‍ച്ച നടത്തിയ ‘മതേതര’ ചാനലുകളും ഇപ്പോള്‍ മയക്കത്തിലാണ്.
ശബരിമലക്കെതിരെ പ്രകോപനപരമായ പ്രചാരണങ്ങളാണ് ഇടത്-മുസ്ലിം സംഘടനകള്‍ സംയുക്തമായി സംസ്ഥാനത്തുടനീളം നടത്തിയത്. മാവോയിസ്റ്റ് അനുകൂല സാംസ്കാരിക സംഘടനകളും ചില മാധ്യമ പ്രവര്‍ത്തകരും ഇതിന്റെ ഭാഗമായി. സിപിഎമ്മും കോണ്‍ഗ്രസ്സിലെ വനിതാ നേതാക്കളും യുവതികളെ പ്രവേശിപ്പിക്കാത്തത് സ്ത്രീ വിവേചനമാണെന്ന് പ്രസംഗിച്ചു.
ഭരണഘടന ഉറപ്പ് നല്കുന്ന സമത്വത്തിനെതിരെന്ന് വരെ ചിലര്‍ വ്യാഖ്യാനിച്ചു. ചില മുസ്ലിം വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം നിഷേധിക്കുന്നത് എന്നാല്‍ ഇവര്‍ മറച്ചുവെച്ചു.
ശബരിമലയിലെ ആവേശം എന്നാല്‍ ശരീ അത്ത് വിഷയമാകുമ്പോള്‍ കാണാനില്ല. മുസ്ലിം വ്യക്തിനിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമുദായത്തിലുള്ള സ്ത്രീകള്‍ തന്നെ സുപ്രീംകോടതിയെ സമീപിക്കുന്നു. മുത്തലാക്ക്, ബഹുഭാര്യത്വം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളില്‍ സ്ത്രീകളെ രണ്ടാം തരക്കാരായി കണക്കാക്കുന്നുവെന്ന് അവര്‍ പറയുന്നു.
മുസ്ലിം വ്യക്തിനിയമം സ്ത്രീ വിരുദ്ധമാണെന്ന് ഹൈക്കോടതി ജഡിജി വിമര്‍ശിക്കുന്നു. ഒരു ആരാധനാലയത്തിന്റെ സവിശേഷമായ വിശ്വാസം ചൂണ്ടിക്കാട്ടി ഒരു വിഭാഗത്തെ മുഴുവന്‍ സ്ത്രീ വിരുദ്ധമാണെന്നാക്ഷേപിച്ച് തെരുവിലിറങ്ങിയവര്‍ എന്നാല്‍ ബഹുഭാര്യത്വം ഞങ്ങളുടെ അവകാശമാണെന്ന് പ്രഖ്യാപിക്കുന്ന സമുദായ നേതാക്കള്‍ക്ക് മുന്നില്‍ ഓഛാനിച്ച് നില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: