മുംബൈ: പ്രമുഖ ബിസിനസുകാരനും മുന്ജനതാദള് എംപി(രാജ്യസഭ) യുമായ വിജയ് മല്ല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് പ്രമുഖ ബാങ്കുകള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. മല്യ വിവിധ ബാങ്കുകള്‍ക്ക് കോടാനുകോടികള്‍ കുടിശിക നല്‍കാനുണ്ട്. ഇയാള്‍ക്ക് എതിരെ എന്‍ഫോഴ്സ്മെന്റ് കേസ് എടുത്തിരുന്നു. ഇയാള്‍ ഭാരതം വിട്ട് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കാന്‍ ഒരുങ്ങുന്നതിനിടെയായിരുന്നു കേസ്.
മല്ല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് എസ്ബിഐയുടെ നേതൃത്വത്തില്‍ 17 ബാങ്കുകളുടെ കൂട്ടായ്മയാണ് (കണ്‍സോര്‍ഷ്യം) സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രവര്‍ത്തനം നിറുത്തിയ, മല്ല്യയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 7,000 കോടി രൂപയാണ്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി അടിയന്തരമായി ഇത് പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുമുണ്ട്.
ചീഫ് ജസ്റ്റീസ് ടി.എസ.് താക്കൂര്‍, ജസ്റ്റീസ് യു.യു. ലളിത് എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കുമെന്നാണ് സൂചന. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗിയാണ് ബാങ്കുകള്‍ക്ക് വേണ്ടി ഹാജരാകുന്നത്. തിങ്കളാഴ്ചയാണ് എന്‍ഫോഴ്സ്മെന്റ് മല്ല്യയ്ക്ക് എതിരെ കേസ് എടുത്തത്. തന്റെ മദ്യ ബിസിനസ് ഡീഗോയെന്ന സ്ഥാപനത്തിന് വിറ്റ് അതടക്കം തന്റെ സ്വത്തുമായി ലണ്ടനിലേക്ക് പോകാനായിരുന്നു പരിപാടി. എന്നാല്‍ എന്‍ഫോഴ്മെന്റ് വിലക്കിയതിനാല്‍ മദ്യബിസിനസ് വാങ്ങിയ ഡീഗോയ്ക്ക് ആ തുക മല്ല്യയ്ക്ക് കൈമാറാനാവില്ല.
എസ്ബിഐയുടെ പണം മടക്കി നല്‍കാതെ ആ പണം വാങ്ങാന്‍ മല്ല്യയ്ക്കും കഴിയില്ല.
അതിനിടെ വിജയ് മല്ല്യയ്ക്ക് എതിരായ അന്വേഷണം സിബിഐ മുറുക്കി. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടി എടുത്ത വായ്പയും അധിക വായ്പ്പയും തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിബിഐ അന്വേഷിക്കുക. മല്ല്യയ്ക്ക് എതിരെ കൂടുതല്‍ കേസുകള്‍ എടുക്കുമെന്നും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: