ന്യൂദല്‍ഹി: പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ നികുതി നിര്‍ദ്ദേശം കേന്ദ്രധനമന്ത്രാലയം പിന്‍വലിച്ചു. പിഎഫ് നിക്ഷേപം പിന്‍വലിക്കുമ്പോള്‍ 60 ശതമാനം തുകയുടെ പലിശക്ക് നികുതി അടക്കണമെന്ന ബജറ്റ് ശുപാര്‍ശയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പിന്‍വലിച്ചത്.
പിഎഫ് നികുതി പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ധനമന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ലോക്സഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വമേധയാ നടത്തിയ പ്രസ്താവനയില്‍ പിഎഫ് നികുതി നിര്‍ദ്ദേശം പിന്‍വലിക്കുന്നതായി അറിയിച്ചത്.
ഏപ്രില്‍ 1 മുതലുള്ള പിഎഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നതിനായിരുന്നു നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റില്‍ ശുപാര്‍ശ ചെയ്തത്. പി.എഫ് തുക പിന്‍വലിക്കാതെ സ്ഥിരനിക്ഷേപങ്ങളായി ജീവനക്കാരുടെ അക്കൗണ്ടുകളില്‍ തന്നെ നിലനിര്‍ത്തുന്നതിനായാണ് ഇത്തരമൊരു നിര്‍ദ്ദേശം വെച്ചതെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. പെന്ഷന് ഫണ്ട് നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഇതുസംബന്ധിച്ച് വിവിധ സംഘടനകളും പ്രമുഖ വ്യക്തികളും എതിര് നിലപാട് സ്വീകരിച്ചതോടെ തീരുമാനം പിന്‍വലിക്കാന്‍ തീരുമാനിച്ചു, ജെയ്റ്റ്ലി പറഞ്ഞു.
ഇപിഎഫില്‍ അംഗങ്ങളായ 3.7കോടി പേരില്‍ 3.26 കോടിയെയും ബാധിക്കാത്ത നിര്‍ദ്ദേശമാണ് കേന്ദ്രം ബജറ്റില്‍ വെച്ചത്. മാസശമ്പളം 15,000 രൂപയില്‍ താഴെ വരുന്നവരെ പിഎഫ് നികുതി നിര്‍ദ്ദേശം ബാധിക്കുകയില്ല. പെന്ഷന് വാങ്ങുന്ന സമൂഹത്തിനായാണ് പ്രൊവിഡന്റ് ഫണ്ട് പിന്‍വലിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് നടത്തിയ പുനപരിശോധനയില്‍ ഇത്തരമൊരു നിര്‍ദ്ദേശം പിന്‍വലിക്കാന്‍ തീരുമാനിച്ചതായും ജെയ്റ്റ്ലി ലോക്സഭയില്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് പിഎഫ് തുക എവിടെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാമെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: