കുന്നത്തൂര്‍: ശാസ്താംകോട്ട തടാകത്തിന്റെ വൃഷ്ടിപ്രദേശങ്ങളിലും മറ്റും അനിയന്ത്രിതമായി കുഴല്‍ക്കിണറുകളുടെ നിര്‍മ്മാണം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. തടാകത്തിന്റെ നിലനില്‍പ്പിന് തന്നെ ഇത് ഭീഷണിയാകുമെന്ന് വിലയിരുത്തപ്പെടുന്നു. പൊതുജലവിതരണം കാര്യക്ഷമമല്ലാത്തതിനാലാണ് പ്രദേശവാസികള്‍ കൂട്ടത്തോടെ കുഴല്‍കിണറുകളിലേക്ക് തിരിയുന്നത്.
പഞ്ചായത്ത് വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് കുഴല്‍ കിണര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കുന്നതെന്ന ആരോപണം ശക്തമാണ്. അപേക്ഷ നല്കിയാല് പാരിസ്ഥിതികപ്രശ്നങ്ങള്‍ നോക്കാതെ അയല്‍വാസികള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ കുഴല്‍കിണര്‍ നിര്‍മ്മാണത്തിന് അനുമതി നല്കുന്ന രീതിയിലേക്ക് പഞ്ചായത്ത് അധികൃതര്‍ മാറുകയാണ്. അനിയന്ത്രിതമായി കുഴല്‍ക്കിണറുകള്‍ രൂപപ്പെടുന്നതോടെ ഭൂഗര്‍ഭ ജലവിതാനത്തില്‍ വന്‍കുറവ് സംഭവിക്കുന്നു. എന്നാല്‍ ഇതിന്റെ ദോഷവശങ്ങള്‍ മനസിലാക്കാതെയാണ് സൗകര്യം നോക്കി ജനങ്ങള്‍ കുഴല്‍ക്കിണറിലേക്ക് കൂട്ടമായി തിരിഞ്ഞിരിക്കുന്നത്.
കുറച്ച് സ്ഥലം മതിയെന്നതാണ് സാധാരണ കിണറിനെ ഉപേക്ഷിച്ച് ജനങ്ങള്‍ കുഴല്‍കിണറിന് പിന്നാലെ പോകുന്നതിന് കാരണം. 150 അടി മുതല്‍ 250 അടിവരെയാണ് കുഴല്‍ക്കിണറുകളുടെ താഴ്ച. ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപവരെയാണ് ഇതിനായി ചെലവാക്കുന്നത്. യന്ത്രവത്കൃതവും അല്ലാതെയുമുള്ള രീതിയിലും കുഴല്‍ക്കിണറുകള്‍ നിര്‍മ്മിക്കുന്നുണ്ട്.
ഒരു കിണര്‍ നിര്‍മ്മാണത്തിന്റെ അനുമതി വാങ്ങിച്ചശേഷം ഒരു പുരയിടത്തില്‍ ഒന്നില്‍ കൂടുതല്‍ കുഴല്‍ക്കിണര്‍ നിര്‍മ്മാണവും ഇവിടങ്ങളില്‍ നടക്കുന്നുണ്ട്.
കുഴല്‍ക്കിണര്‍ നിര്‍മ്മിക്കാന്‍ ഭൂഗര്‍ഭജലവിതരണ വകുപ്പിന്റെ അനുമതി വാങ്ങണമെന്നിരിക്കെ അത് പാലിക്കപ്പെടാതെയാണ് പലയിടത്തും കുഴല്‍ക്കിണര്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. ഇത്തരത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മ്മിച്ചു നല്കുന്ന സംഘങ്ങള്‍ ശാസ്താംകോട്ട, മുതുപിലക്കാട്, കുന്നത്തൂര്‍ മേഖലകളില്‍ സജീവമാണ്. 500 ലിറ്റര്‍ വെള്ളത്തിന് നാനൂറു മുതല്‍ അറുനൂറു രൂപ വരെയാണ് ഇത്തരം സംഘങ്ങള്‍ വാങ്ങുന്നത്. മണല്‍ഖനനം പോലെ വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് കുഴല്‍ക്കിണര്‍ മൂലം ഉണ്ടാകുന്നതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: