നാദാപുരം: കല്ലാച്ചി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന തകൃതി. സ്കൂള്‍ വിദ്യാര്‍ത്ഥികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് വില്പന സംഘത്തിന്റെ ഇരകള്‍. കല്ലാച്ചി മാര്‍ക്കറ്റ് റോഡ്, ട്രഷറി പരിസരം, കോടതി റോഡ് എന്നീ ഭാഗങ്ങളാണ് വില്‍പ്പനക്കാരുടെ കേന്ദ്രം. ബീഡി രൂപത്തിലും ചെറിയ പായ്ക്കറ്റ് രൂപത്തിലുമാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഇയ്യംകോട്, കല്ലാച്ചി സ്വദേശികളാണ് വില്‍പ്പനക്കാര്‍. വര്‍ഷങ്ങളായി ടൗണ്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടക്കുന്നുണ്ടെങ്കിലും നാദാപുരം പോലീസ് സ്റ്റേഷനില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലേ നടക്കുന്ന ഈ സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗമോ പോലീസോ അറിഞ്ഞ മട്ടില്ല.
സ്കൂള്‍ വിദ്യാര്‍ത്ഥികളോടും അന്യസംസ്ഥാന തൊഴിലാളികളോടും ഒരു ബീഡിക്ക് നൂറ് രൂപയും ചെറിയ പാക്കിന് അഞ്ചൂറ് രൂപയുമാണ് വിലയായി ഈടാക്കുന്നത്. കല്ലാച്ചി ടൗണില്‍ ചുറ്റിതിരിഞ്ഞാണ് ഏജന്റുമാര്‍ മുഖേന ആവശ്യക്കാരെ കണ്ടെത്തി വില്‍പ്പന നടത്തുന്നത്.
ഉച്ചക്ക് സ്കൂളുകളും കോളേജുകളും ഉച്ചഭക്ഷണത്തിന് വിടുന്ന സമയങ്ങളില്‍ മത്സ്യമാര്‍ക്കറ്റ്, ട്രഷറിപരിസരം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് വില്‍പ്പന തകൃതിയായി നടക്കാറുണ്ടെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയാണ് ഇവരില്‍ നിന്ന് കഞ്ചാവ് വാങ്ങുന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യുണിഫോമില്‍ തന്നെ എത്തി ഒഴിഞ്ഞ കെട്ടിടത്തിന് മുകളില്‍ കയറി പുകവലിക്കുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്താകുന്നത്.
കഞ്ചാവ് ബീഡിവാങ്ങാന്‍ ദിവസേന നിരവധി പേര് വില്‍പ്പനക്കാരെ തേടി എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: