ചേര്‍ത്തല: പട്ടണക്കാട് സഹകരണബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സമരസമിതി സമര്‍പ്പിച്ചിട്ടുള്ള നിവേദനം അടിയന്തരമായി പരിഗണിക്കണമെന്ന് ഹൈക്കോടതി ജോയിന്റ് രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്കി. സമരസമതിക്ക് വേണ്ടി ബാങ്കിലെ ഇരുപത്തിയഞ്ച് അംഗങ്ങള്‍ ചേര്‍ന്ന് ഡിസംബര്‍ എട്ടിന് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്ക് സമര്‍പ്പിച്ച നിവേദനം ഒരുമാസത്തിനകം പരിഗണിച്ച് ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ബാങ്കിലെ കോടികളുടെ ക്രമക്കേടുകളെക്കുറിച്ച് അറുപത്തിയഞ്ചാം വകുപ്പ് പ്രകാരം സഹകരണവകുപ്പ് നടത്തിയ അന്വേഷണത്തിലെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭരണസമിതിയെ പിരിച്ചുവിടണമെന്നും സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് പുറത്താക്കി കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് സമരസമിതി നിവേദനത്തില്‍ ആവശ്യപ്പെട്ടത്. ക്രമക്കേടുകളും വെട്ടിപ്പും നടന്നതായി സഹകരണവകുപ്പിന്റെ ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിന്മേല് നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരസമിതി ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു ഹര്‍ജിക്കാരുടെയും എതിര്‍കക്ഷികളുടെയും വാദം കേട്ടതിനുശേഷമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിറക്കുന്നതിന് മുമ്പ് പരാതിക്കാരുടെയും ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ഭാഗം കേള്‍ക്കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ഉത്തരവിന്റെ പകര്‍പ്പ് അഭിഭാഷകന്റെ കത്ത് സഹിതം കഴിഞ്ഞ നാലിന് സമരസമിതി ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറി.
ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നേരത്തെയുള്ള നിവേദനം പരിഗണിച്ച് അടിയന്തരമായി ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടണമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സമരസമിതി ചെയര്മാന് എസ്. ബാഹുലേയന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: