മൂന്നാര്‍: മൂന്നാറില്‍ 15 ഏക്കറോളം യൂക്കാലി പ്ലാന്റേഷന് കത്തി നശിച്ചു. കുറ്റിയാര്‍വാലിയിലാണ് കഴിഞ്ഞ ദിവസം രാത്രി വന്‍ തീപിടിത്തം ഉണ്ടായത്. മൂന്നാറില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അതേസമയം യൂക്കാലി പ്ലാന്റേഷനിലെ ജീവനക്കാര്‍ തന്നെ ഇവിടെ തീയിടുന്നതാണെന്ന് സംശയം ഉയരുന്നുണ്ട്. ഫയര്‍ഫോഴ്സ് സംഘം ഇവിടെ എത്തിയപ്പോള്‍ 15ഓളം ഇടങ്ങളിലാണ് തീകത്തുന്നതായി കണ്ടെത്തിയത്. അടുത്തടുത്തല്ലാഞ്ഞിട്ടും ഇത്രയും അധികം സ്ഥലത്ത് തീ കണ്ടെത്തിയതാണ് സംശയത്തിന് കാരണമാകുന്നത്. കാട് നശിപ്പിക്കുന്നതിനും കാട്ടാനകളുടെ ശല്യം അകറ്റുന്നതിനുമായാണ് ഇത്തരത്തില്‍ വനം ചാമ്പലാക്കുന്നതിന് ജീവനക്കാര്‍ ശ്രമിക്കുന്നത് എന്നാണ് വിവരം. മൂന്നര മണിക്കൂറോളം പണിപ്പെട്ടാണ് രാത്രിയില്‍ തീ അണച്ചത്. എന്നാല്‍ ഇന്നലെയും മൂന്ന് കോളുകള്‍ ഈ മേഖലയില്‍ നിന്ന് തന്നെ വന്നു. ഇതും വിവിധ സ്ഥലങ്ങളില്‍ നിന്നുമാണ്. സംശയം ബലപ്പെട്ടതോടെ ഫയര്‍ഫോഴ്സ് പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. തീ നിയന്ത്രിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കാതെ വരുന്നതൊടെയാണ് ഫയര്‍ഫോഴ്സിനെ വിളിക്കുന്നത്. വേനല്‍ക്കാലം ആരംഭിച്ചതോടെ മൂന്നാറിലെ ഫയര്‍ഫോഴ്സിന് തീ അണയ്ക്കാന്‍ മാത്രമാണ് സമയം കിട്ടുന്നത്. വെള്ളത്തിന്റെ ക്ഷാമവും സംഘത്തെ അലട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: