കൊച്ചി: അരിയില്‍ ഷൂക്കൂര്വധക്കേസ് സിബിഐ അന്വേഷണത്തിനു ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ടി.വി. രാജേഷ് എംഎല്‍എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഷൂക്കൂറിന്റെ മാതാവ് ആത്തിക്ക നല്കിയ ഹര്‍ജിയിലാണ് അന്വേഷണം സിബിഐക്കു വിട്ടു സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയത്. എന്നാല്‍ ഈ കേസില്‍ കക്ഷി ചേര്ന്നിരുന്നില്ലെന്നു കേസിലെ 33-ാംപ്രതി രാജേഷും, 25-ാംപ്രതി മൊഴാറ സ്വദേശി കെ.വി. ഷാജിയും നല്കിയ അപ്പീലില്‍ പറയുന്നു.
കേസിലെ പ്രതികള്‍ക്കെതിരെ ഗൂഢാലോചന ഉള്‍പ്പെട്ട വകുപ്പു ചുമത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. എന്നാല്‍ ഭരണത്തിലുള്ള പാര്‍ട്ടിയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിബിഐക്കു വിട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവ് നല്‍കിയത്. നിലവിലുള്ള അന്വേഷണ സംഘത്തിന്റെ നടപടികള്‍ ശരിയായ ദിശയിലല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ കണ്ടെത്തല്‍ നിലനില്‍ക്കുന്നതല്ല. കേസ് ഡയറി പരിശോധിക്കാതെയുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നിയമപരമല്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് തടയണമെന്നും, വസ്തുതകള്‍ വിലയിരുത്തി റദ്ദാക്കണമെന്നുമാണ് അപ്പീലിലെ ആവശ്യം.
സിപിഎമ്മിന്റെ ശക്തമായ എതിര്‍പ്പും ഭീഷണിയും കാരണം പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ ശരിയായ അന്വേഷണം നടത്താന്‍ പോലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഷുക്കൂറിന്റെ അമ്മ പി. അത്തിക്ക നല്കിയ ഹര്‍ജിയിലാണ് അന്വേഷണം സിബിഐക്കു വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവ് നല്‍കിയിരുന്നത്.
2012 ഫെബ്രുവരി 20 നാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ ബിഎ അറബി വിദ്യാര്‍ത്ഥിയും ലീഗ് പ്രവര്‍ത്തകനുമായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ടി.വി. രാജേഷും പി. ജയരാജനും നേരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിലുള്ള പക നിമിത്തം സിപിഎം പ്രവര്‍ത്തകര്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്ന് തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പി.ജയരാജനും ടി.വി. രാജേഷും പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് ഷുക്കൂറിനെതിരെ ആക്രമണമുണ്ടായത്.
ഷുക്കൂറിനെ പിടികൂടിയ അക്രമികള്‍ മൊബൈലില്‍ ഇയാളുടെ ചിത്രമെടുത്ത് സഹകരണ ആശുപത്രിയില്‍ ജയരാജനും ടി.വി. രാജേഷനുമൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുത്ത് ഷുക്കൂര്‍ തന്നെയാണെന്നു ഉറപ്പിച്ചുവെന്നും തുടര്‍ന്ന് ചുള്ളിപ്പറമ്പിലെ ഒരു നെല്‍പാടത്തിനു നടുവില്‍ കൊണ്ടു നിറുത്തി വിചാരണ നടത്തി വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് പ്രോസിക്യൂഷന് കേസ്. കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് 32-ാം പ്രതിയാണ്. കേസ് സിബിഐക്കു വിട്ടതിനെതിരെ ജയരാജന് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: