പാനൂര്‍(കണ്ണൂര്‍): ബിഎംഎസ് ഓട്ടോതൊഴിലാളിയെ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് വെട്ടി വീണ്ടും സിപിഎം ഭീകരത. ഇന്നലെ രാവിലെ 8.30 ഓടെ ചൊക്ലി സിപി.റോഡില്‍ വെച്ചാണ് മാഹി എക്സല്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികളെ കയറ്റി പോകുകയായിരുന്ന അണിയാരത്തെ ഇളയിടത്ത് താഴെകുനിയില്‍ ബിജു(40)വിനെ സിപിഎം സംഘം ഓട്ടോയില്‍ നിന്നും വലിച്ചിറക്കി വെട്ടിയത്. തലക്കും കഴുത്തിനും കൈകാലുകള്‍ക്കും സാരമായി വെട്ടേറ്റ ബിജുവിനെ ഏറെനേരം കഴിഞ്ഞാണ് നാട്ടുകാര്‍ ചൊക്ലി മെഡിക്കല്‍ സെന്ററിലെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ തലശേരി സ്വകാര്യ ആശുപത്രിയിലെത്തിച്ച ബിജുവിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബിജുവിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഓട്ടോറിക്ഷക്ക് മുന്നില്‍ രണ്ടുബൈക്ക് നിര്‍ത്തിയതിനുശേഷമാണ് കണ്ടാലറിയാവുന്ന 12 അംഗ അക്രമിസംഘം ബിജുവിനെ വെട്ടിയത്. ഇടവഴിയില്‍ നിന്നും അപ്രതിക്ഷിതമായ ഓടിച്ചു വന്ന ബൈക്കുകള്‍ കാരണം വെട്ടിച്ചുമാറ്റാന്‍ ശ്രമിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിലകപ്പെട്ട കുട്ടികളുടെ മുന്നിലിട്ട് ബിജുവിനെ അക്രമിസംഘം തുടരെ വെട്ടുകയായിരുന്നു. കുട്ടികളുടെ യൂനിഫോമിലും മുഖത്തും രക്തം തെറിച്ചു. ഇവരെ നാട്ടുകാര്‍ എത്തിയാണ് ഓട്ടോയില്‍ നിന്നും പുറത്തെടുത്തത്. പാനൂര്‍ സിഐ വി.എം.വഹാബിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്നും സൈന്റിഫിക്ക് വിദഗ്ധരെത്തി സംഭവം നടന്ന സ്ഥലം പരിശോധിച്ചു. തലശേരി ഡിവൈഎസ്പി സാജുപോള്‍ സംഭവസ്ഥലത്തെത്തി. ചൊക്ലി, പൂക്കോം മേഖലകളില്‍ കനത്ത പോലീസ് സന്നാഹത്തെ വിനിയോഗിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: