പാലാ: വിവിധ സ്ഥലങ്ങളില്‍ നിന്നായി നാലു ബൈക്കുകള്‍ മോഷ്ടിച്ച കേസില്‍ യുവാവ് പോലീസ് പിടിയിലായി. തലനാട് നെല്ലുവേലില്‍ ആഷിശ് സോണി (24) ആണ് പാലാ പോലീസിന്റെ പിടിയിലായത്. ഇയാളുടെ കൂട്ടുപ്രതി തലനാട് സ്വദേശി 17 കാരനെ പോലീസ് ജുവനൈല്‍ ഹോമില്‍ പ്രവേശിപ്പിച്ചു. പാലാ, ഏറ്റുമാനൂര്‍, ഗാന്ധിനഗര്‍, കളമശേരി എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചത്. കഴിഞ്ഞ മാസം പാലാ ടൗണില്‍നിന്നും മോഷണം പോയ ബൈക്ക് കണ്ടെത്തുന്നതിനായി പോലീസ് നടത്തിയ തെരച്ചിലാണ് പ്രതികള്‍ കുടുങ്ങിയത്. മുമ്പ് ബൈക്കുകള്‍ മോഷ്ടിച്ച കേസുകളിലെ പ്രതികളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. ഒരു വര്‍ഷം മുമ്പ് ഈരാറ്റുപേട്ടയില്‍ ബൈക്കു മോഷണക്കേസില്‍ പ്രതിയായിരുന്ന ആഷിശ് ഒരു മാസത്തോളം റിമാന്‍ഡിലായിരുന്നു.
ജാമ്യമെടുത്ത് മുങ്ങിയ ഇയാള്‍ കളമശേരിയില്‍ ഒരു സ്ത്രീയോടൊപ്പം വാടകയ്ക്ക് താമസിക്കുന്ന വിവരം ലഭിച്ച പോലീസ് ഇയാളെ നിരീക്ഷിക്കുകയും മോഷ്ടിച്ച വാഹനത്തില്‍ മാറിമാറി സഞ്ചരിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ചെയ്തു. ഇടയ്ക്ക് പെയിന്റിംഗ് ജോലിക്കു പോകാറുണ്ടെങ്കിലും പ്രധാന തൊഴില്‍ മോഷണം തന്നെയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനങ്ങള്‍ കിട്ടുന്ന വിലയ്ക്ക് വില്‍ക്കുകയായിരുന്നു ഇയാളുടെ പതിവ്. ആര്‍സി ബുക്കും മറ്റ് പേപ്പറുകളും പിന്നീട് ശരിയാക്കിത്തരാമെന്നും പറയും. ഇങ്ങനെ വിറ്റ വാഹനങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നായി പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
പാലാ സിഐ ബാബു സെബാസ്റ്റ്യന്‍, എസ്ഐ മോഹന്‍ദാസ്, ഷാഡോ പോലീസ് എഎസ്ഐ തോമസ് സേവ്യര്‍, ഷെറിന് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: