ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്ത് 35 ലക്ഷം പേര് പങ്കെടുക്കുന്ന സാംസ്ക്കാരികോത്സവ വേദിയായ യമുനാതീരത്ത് പരിപാടിക്ക് ശേഷം ജൈവവൈവിധ്യപാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ്. സാംസ്ക്കാരികോത്സവത്തിനെതിരെ നല്കിയ ഹര്ജിയിന്മേല് ദേശീയ ഹരിത ട്രിബ്യൂണലില്‍ നടന്ന വാദത്തിലാണ് ആര്‍ട്ട് ഓഫ് ലിവിംഗ് അധികൃതര്‍ യമുനാതീരത്ത് പാര്‍ക്ക് നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയത്. ജൈവവൈവിധ്യപാര്‍ക്ക് നിര്‍മ്മിച്ചു നല്‍കുമെന്ന് ശ്രീശ്രീ രവിശങ്കറും അറിയിച്ചിട്ടുണ്ട്.
മാര്‍ച്ച് 11 മുതല്‍ 14 വരെയാണ് ദല്‍ഹിയില്‍ ലോക സാംസ്ക്കാരികോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ പരിപാടി തടസ്സപ്പെടുത്താന്‍ നിരവധി സംഘടനകള്‍ ഗൂഢശ്രമങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമടക്കം നിരവധി പരാതികളും വിവിധ കോടതികളില്‍ കേസുകളുമായി സാംസ്ക്കാരികോത്സവത്തിനെതിരെ വലിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. യമുനയിലെ ജൈവവൈവിധ്യ സംവിധാനം താറുമാറാകുമെന്നാണ് പ്രതിഷേധക്കാരുടെ വാദം.
ആര്‍ട്ട് ഓഫ് ലിവിംഗ് പ്രസ്ഥാനം ഒരിക്കലും പരിസ്ഥിതി നശിപ്പിക്കില്ലെന്നും ഒരു മരം പോലും യമുനയുടെ തീരത്ത് മുറിച്ചു മാറ്റിയിട്ടില്ലെന്നും ശ്രീശ്രീ രവിശങ്കര്‍ പറഞ്ഞു. യമുന ശുദ്ധമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന പ്രസ്ഥാനമാണിതെന്നും ശ്രീശ്രീ പറഞ്ഞു.
അതിനിടെ നദിയില്‍ സൈന്യം താല്‍ക്കാലിക പാലം നിര്‍മ്മിച്ചതിനെതിരെയും ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന ലക്ഷക്കണക്കിന് പേരുടെ സുരക്ഷയാണ് സൈന്യത്തിന് പ്രധാനമെന്നും അതിനായി ഇത്തരം ക്രമീകരണങ്ങള്‍ സാധാരണമാണെന്നും സൈന്യം പ്രസ്താവിച്ചു. യമുനാതീരത്തെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: