ഒരുപറ്റം മാധ്യമങ്ങളും രാഷ്ട്രീയ പക്ഷപാതം മനസ്സില്‍ സൂക്ഷിക്കുന്നവരും കണ്ണുതുറന്നുകാണേണ്ടതും വിശകലനം ചെയ്യേണ്ടതുമാണ് മുസാഫര്‍ കലാപം സംബന്ധിച്ച വിഷ്ണുസഹായ് കമ്മീഷന് റിപ്പോര്‍ട്ട്. ഉത്തരപ്രദേശിലെ മുസാഫര്‍നഗറില്‍ മൂന്നു വര്‍ഷം മുമ്പുണ്ടായ വര്‍ഗീയ കലാപത്തിന്റെ അടിവേരുകള്‍ എവിടെയായിരുന്നുവെന്ന്് കമ്മീഷന് അര്‍ത്ഥശങ്കക്കിടവരുത്താതെ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
രാജ്യത്ത് എവിടെ, എന്ത് സംഭവഗതികളുണ്ടായാലും അതൊക്കെ ഒരു കക്ഷിയുടെയും അതിനെ പിന്തുണക്കുന്നവരുടെയും മേല്‍ കെട്ടിവെക്കാനാണ് ദൂരക്കാഴ്ചയില്ലാത്തവരുടെ ശ്രമം. അത് എത്രമാത്രം ആളിക്കത്തിക്കാമെന്നാണ് കഴുകന് കണ്ണുകളുമായി കാത്തിരിക്കുന്ന ഒരു പറ്റം മാധ്യമസംഘങ്ങള്‍ നോക്കുന്നത്. ഒരു പരിധിവരെ ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ വിജയത്തോടടുക്കാറുണ്ട്. അതിന്റെ ഒരു കാരണം വിശുദ്ധ പശുക്കളെന്ന് വിവക്ഷിക്കപ്പെടുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനമാണ്. അടിസ്ഥാനപരമായി അസംബന്ധമാണെന്ന് തെളിഞ്ഞാല്‍ പോലും ഉത്തരവാദിത്തം ഹൈന്ദവസംഘടനകളുടെയും സംഘപരിവാര്‍ സംഘടനകളുടെയും പേരില്‍ കെട്ടിവെക്കാനാണ് ശ്രമിക്കാറ്.
അസത്യപ്രസ്താവങ്ങള്‍ ഒരു സമൂഹത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നും അതിന്റെ ക്രൂരമായ മുഖം എങ്ങനെയിരിക്കുമെന്നുമാണ് മുസാഫര്‍നഗര്‍ കലാപത്തിന്റെ ഉള്ളറകളില്‍ നിന്ന് അറിയാനാവുന്നത്. ബിജെപിയേയും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി മാധ്യമവേട്ട നടത്തിയവര്‍ക്ക് എന്തായിരുന്നു ഉദ്ദേശ്യമെന്നും ഇപ്പോള്‍ പകല്‍ പോലെ വെളിവായിരിക്കുന്നു. വര്‍ഗീയ സംഘര്‍ഷത്തിന്റെ വിത്തിട്ടവരും വിള കൊയ്തവരും എന്തൊക്കെ നേടിയെന്നും ആരാണ് അവര്‍ക്ക് കൈത്താങ്ങായി നിന്നതെന്നും വിഷ്ണു സഹായ് കമ്മിഷന് കണ്ടെത്തിക്കഴിഞ്ഞു. ഇതു സംബന്ധിച്ച കമ്മീഷന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം യുപി സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെക്കുകയുണ്ടായി.
പ്രധാനമന്ത്രി നരേന്ദ്രമോദിയെവരെ തല്പര കക്ഷികള്‍ സംഭവത്തിലേക്ക് വലിച്ചിഴച്ചിരുന്നു; അന്നദ്ദേഹം പ്രധാനമന്ത്രിയായിരുന്നില്ലെങ്കിലും. സംഘപരിവാര്‍-ബിജെപി സംഘടനകള്‍ക്കെതിരെ നടന്ന കൊണ്ടുപിടിച്ച പ്രചാരണത്തിനൊടുവില്‍ ബിജെപി എം.പി. സംഗീത് സോമിനെ പോലീസ് അറസ്റ്റ്ചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പം ഒരുപറ്റം ബിജെപി പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇതൊക്കെ അന്വേഷണം ഒരു പ്രത്യേക വഴിയിലേക്ക് തിരിച്ചുവിടാനും അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുമായിരുന്നു. അന്ന് ആഴ്ചകളോളം നടന്ന സംഘര്‍ഷത്തില്‍ 60 ലേറെ പേരാണ് മരണമടഞ്ഞത്. ഒട്ടേറെ കുടുംബങ്ങള്‍ അനാഥരായി. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടു. നിസ്സഹായരായ അവരുടെ പേരില്‍ ഭരണകൂടം മുതലക്കണ്ണീര് വീഴ്ത്തിയതല്ലാതെ ആശ്വാസമേകുന്ന നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ആ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ യു.പി. സര്‍ക്കാര്‍ നിയോഗിച്ച കമ്മിഷനാണ് ഇപ്പോള്‍ വസ്തുതാവിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. വാസ്തവത്തില്‍ ഈ റിപ്പോര്‍ട്ട് നിക്ഷിപ്ത രാഷ്ട്രീയ ദുഷ്ടലാക്കുമായി സമൂഹത്തില്‍ സൈ്വരവിഹാരം നടത്തുന്ന രാഷ്ട്രീയക്കാര്‍ക്കും അവരുടെ പിണിയാളുകളായി നടക്കുന്ന മാധ്യമങ്ങള്‍ക്കുമെതിരെയുള്ള കുറ്റപത്രമാണ്. വസ്തുതകള്‍ കണ്ടെത്തുകയും അത് സമൂഹത്തില്‍ സംഘര്‍ഷം പടര്‍ത്താത്ത തരത്തില്‍ കൈകാര്യം ചെയ്യുകയും വേണമെന്ന പ്രാഥമിക തിരിച്ചറിവ് ഇല്ലാതെപോയ മാധ്യമങ്ങള്‍ ശരിക്കും പഠിക്കേണ്ടതാണ് വിഷ്ണുസഹായ് കമ്മിഷന് റിപ്പോര്‍ട്ട്.
തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ അപഹസിച്ചുകൊണ്ട് ചില ചാനല്‍ മാന്യന്മാര് നടത്തുന്ന പ്രലപനങ്ങള്‍ അടങ്ങിയൊതുങ്ങി കേട്ടുകൊള്ളണമെന്ന തിട്ടൂരം പോലും നിലനില്‍ക്കുന്ന അവസരത്തില്‍ മുസാഫര്‍ കലാപം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ പ്രസക്തി വളരെയേറെയാണ്. കാള പെറ്റെന്ന് കേള്‍ക്കുമ്പോള്‍ കയറെടുത്തോടുന്ന ഇത്തരം മാധ്യമ മാന്യന്മാര് ഇനിയെങ്കിലും വസ്തുതകള്‍ അന്വേഷിച്ച് ജനങ്ങളെ ശരിയായ വിവരം ധരിപ്പിക്കണം. തങ്ങളുടെ അധിക്ഷേപം കേള്‍ക്കുന്നവര്‍ പ്രതികരിക്കുമ്പോള്‍ അസഹിഷ്ണുതയെന്ന് വലിയ വായില്‍ വിളിച്ചു പറയുകയും പോലീസിനെ കൂട്ടുപിടിക്കുകയും ചെയ്യുന്ന ലജ്ജാകരമായ പ്രവൃത്തി അവസാനിപ്പിക്കുകയും വേണം.
പ്രാദേശിക ഭരണകൂടത്തിലെ ഉദ്യോഗസ്ഥര്‍, പോലീസ്, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ അക്ഷന്തവ്യമായ കൃത്യവിലോപമാണ് മുസാഫര്‍ നഗര്‍ കലാപത്തിന് ഇടയാക്കിയതെന്ന് കമ്മിഷന് കണ്ടെത്തിയിട്ടുണ്ട്. ആള്‍ക്കൂട്ടത്തെ പോലീസിന് നിയന്ത്രിക്കാനാവാതെ വന്നു. ഇതുസംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പാളി. 40 ഓളം ഉദ്യോഗസ്ഥരുടെ നടപടികള്‍ കമ്മീഷന് സസൂക്ഷ്മം വിശകലനം ചെയ്തു. യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്.എം. ശ്രീവാസ്തവ, അന്നത്തെ പോലീസ് സര്‍ക്കിള്‍ ഓഫീസര്‍ ജന്‍സത് റാം ജോഷി, അന്നത്തെ മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ, എസ്.എസ.് പി. സുഭാഷ് ചന്ദ്രദുബെ എന്നിവരെ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്നുണ്ട്. ഇതില്‍ ശ്രീവാസ്തവയും ജോഷിയും നിയമപ്രകാരമാണ് അങ്ങനെ ചെയ്തതെന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും മറ്റുള്ളവരുടേത് അങ്ങനെയല്ല.
റിപ്പോര്‍ട്ടില്‍ ഒരിടത്തുപോലും ബിജെപിയുടെയോ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും സംഘടനയുടെയോ പേര് പരാമര്‍ശിക്കുന്നില്ല. അതില്‍പെട്ട ഏതെങ്കിലും പ്രവര്ത്തകന് അതില്‍ പങ്കുള്ളതായും പറയുന്നില്ല. ഏതോ രാഷ്ട്രീയ കുബുദ്ധികള്‍ എഴുതിപ്പിടിപ്പിച്ച തിരക്കഥയ്ക്കൊപ്പം വാളെടുത്ത് വെളിച്ചപ്പെട്ട മാധ്യമങ്ങളും ചാനലുകളും റിപ്പോര്‍ട്ട് പുറത്തുവന്നതുപോലും ജനങ്ങളെ അറിയിച്ചില്ല എന്നതാണ് വസ്തുത. ഇത്തരക്കാര്‍ ഉള്ളില്‍ പേറുന്ന വിഷത്തിന്റെ അളവും അതിന്റെ വ്യാപനവും എത്രമാത്രം ഗുരുതര സ്വഭാവമുള്ളതാണെന്ന് വ്യക്തമാവുന്നു വിഷ്ണുസഹായ് കമ്മീഷന് റിപ്പോര്‍ട്ടിലൂടെ. ഇവരൊന്നും ഇതും ഇതിലപ്പുറവും സംഭവഗതികള്‍ കണ്ടാലും പഠിക്കില്ലെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: