തിരുവനന്തപുരം: കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവ മഹാമഹത്തിന് ഈ മാസം 15ന് കൊടിയേറും. ഉത്സവത്തോടനുബന്ധിച്ചുള്ള പൊങ്കാല 21 ന് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 21 ന് രാവിലെ 10.15 ന് തന്ത്രി പുലിയൂര്മന നാരായണന് അനുജന് നമ്പൂതിരിപ്പാട് പണ്ടാര അടുപ്പില്‍ തീ പകരും. തുടര്‍ന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്കു തീ പകരും. ഈസമയം ചാമുണ്ഡീ കലാപീഠം പഞ്ചാരിമേള ട്രൂപ്പിലെ 60 ല്‍ പരം കലാകാരന്മാര് അണി നിരക്കുന്ന പഞ്ചാരിമേളം അരങ്ങേറും. ഉച്ചകഴിഞ്ഞ് 2.15 ന് പൊങ്കാല നിവേദിക്കും. ഇതിലേക്കായി 50 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
15 ന് വൈകുന്നേരം 5ന് ഗുരു പൂജയോടുകൂടി ഉത്സവം ആരംഭിക്കും. വൈകുന്നേരം ആറിന് സാംസ്കാരിക സമ്മേളനം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. കരിക്കകത്തമ്മ പുരസ്കാരം നടന് സുരേഷ് ഗോപിക്ക് സമ്മാനിക്കും. 19 നും 20 നും രാവിലെ ഒമ്പതിന് ദേവിയെ തങ്കരഥത്തില്‍ പുറത്തേക്കെഴുന്നള്ളിക്കും. നെയ്യാണ്ടിമേളം, പഞ്ചവാദ്യം, ചെണ്ടമേളം, താലപ്പൊലി, മുത്തുക്കുടയേന്തിയ ബാലന്മാര്, ഫ്ളോട്ടുകള്‍ എന്നിവ അകമ്പടി സേവിക്കും. ഉത്സവ ദിവസങ്ങളില്‍ പുലര്‍ച്ചെ 4.20 ന് നട തുറക്കും. രാവിലെ 5.45 ന് അലങ്കാര ദീപാരാധന, 6.15 ന് എതിര്‍ത്ത പൂജ, 12.30 ന് ദീപാരാധന, ഉച്ചയ്ക്ക്് ഒന്നിന് നട അടയ്ക്കും. വൈകുന്നേരം 4.30 ന് നടതുറക്കും. 6.30 ന് ദീപാരാധന, രാത്രി ഏഴിന് ഭഗവതി സേവ, രാത്രി 7.45 ന് പുഷ്പാഭിഷേകം, രാത്രി 9.30 ന് ദീപാരാധന എന്നിവ നടക്കും. രാത്രി 11 ന് നട അടയ്ക്കും.
ഉത്സവത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. 15 ന് രാത്രി പത്തിന് മെഗാഷോ, 16 ന് രാത്രി 8.30 ന് നവ്യാനായര്‍ നയിക്കുന്ന നൃത്തസന്ധ്യ, 10.30 ന് ഗാനമേള, 18 ന് രാത്രി 9.30 ന് കലാഭവന്‍ ഷോജോണ്‍ നയിക്കുന്ന മെഗാ സ്റ്റേജ് ഷോ, 20-ന് രാത്രി ഒമ്പതിന് നൃത്തനൃത്യങ്ങള്‍, 21 ന് രാത്രി 10 ന് ഗാനമേള എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റ് ചെയര്മാന് എം. വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍, ട്രഷറര്‍ എം. രാധാകൃഷ്ണന്‍നായര്‍, വൈസ് പ്രസിഡന്റ് എസ്. ശ്രീകണ്ഠന്‍നായര്‍ ജോയിന്റ് സെക്രട്ടറി എസ് ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: